പുകഞ്ഞ് അതിർത്തി, ഇന്ത്യ-ചൈന നിർണായക സൈനികതല ചർച്ച! ഇനി ചൈനയോട് വിട്ടുവീഴ്ചയില്ല!
ദില്ലി: രൂക്ഷമായ അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും തമ്മിലുളള സൈനികതല ചര്‍ച്ച ശനിയാഴ്ച നടക്കും. രാവിലെ എട്ട് മണിക്ക് ചൈനീസ് പ്രദേശമായ ചുസുള്‍-മോള്‍ദോയില്‍ വെച്ചാണ് നിര്‍ണായക ചര്‍ച്ച നടക്കുക. ഇരുരാജ്യത്തേയും സേനകളുടെ ലെഫ്റ്റനന്റ് ജനറല്‍ റാങ്കിലുളള ഉദ്യോഗസ്ഥരാണ് ചര്‍ച്ചയുടെ ഭാഗമാവുക.
3500 കിലോ മീറ്റര്‍ ദൈര്‍ഘ്യമുളള ഇന്ത്യ-ചൈന അതിര്‍ത്തിയുടെ പേരില്‍ ദീര്‍ഘനാളായി ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കം തുടരുകയാണ്. അതിര്‍ത്തി വ്യക്തമായി നിര്‍വചിക്കാത്തതാണ് ഏറ്റുമുട്ടലുകള്‍ക്കുളള കാരണം. ആ അതിര്‍ത്തി തര്‍ക്കം 1962ല്‍ യുദ്ധത്തിലേക്ക് വരെ എത്തിച്ചിട്ടുണ്ട്.
ദോക്ലാം സംഘര്‍ഷത്തിന് ശേഷം
73 ദിവസത്തോളം നീണ്ടുനിന്ന ദോക്ലാം സംഘര്‍ഷത്തിന് ശേഷം സമാനമായ സ്ഥിതിയാണ് ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിലനില്‍ക്കുന്നത്. സംഘര്‍ഷം ലഘൂകരിക്കാന്‍ സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ലഫ്റ്റനന്റ് തലത്തിലുളള ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയ്യാറായിരിക്കുന്നത്. പത്ത് പേരടങ്ങുന്ന സംഘമാണ് ഇരുരാജ്യത്ത് നിന്നും ചര്‍ച്ചയ്ക്ക് എത്തുക.
യുദ്ധത്തിന് മടിക്കില്ല
വര്‍ഷങ്ങളായി തുടരുന്ന അതിര്‍ത്തി സംഘര്‍ഷം ഇന്ത്യ-ചൈന ബന്ധത്തെ ചെറുതായിട്ടൊന്നുമല്ല ദോഷകരമായി ബാധിച്ചിട്ടുളളത്. ഏറ്റവും ഒടുവില്‍ ദോക്ലാമില്‍ ചൈന റോഡ് നിര്‍മ്മാണത്തിന് ശ്രമിച്ചതാണ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം വഷളാക്കിയത്. തുടര്‍ന്ന് ദോക്ലാമില്‍ ഇന്ത്യന്‍ സൈന്യം ദിവസങ്ങളോളം പ്രതിരോധം തീര്‍ത്തു. പിന്മാറിയില്ലെങ്കില്‍ യുദ്ധത്തിന് മടിക്കില്ല എന്നാണ് ചൈന ഭീഷണി മുഴക്കിയത്.
അംഗീകരിച്ച് കൊടുക്കേണ്ടതില്ല
എന്നാല്‍ പിന്നീട് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പ്രകാരം ചൈന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി. സൈന്യത്തേയും പിന്‍വലിച്ചതോടെയാണ് സംഘര്‍ഷം ഒഴിഞ്ഞത്. എന്നാല്‍ അതിന് ശേഷവും അതിര്‍ത്തി പ്രദേശങ്ങളില്‍ ചൈന നിര്‍മ്മാണങ്ങള്‍ തുടര്‍ന്നിരുന്നു. നാളെ നടക്കുന്ന ചര്‍ച്ചയില്‍ ചൈന ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നത് എങ്കില്‍ അത് അംഗീകരിച്ച് കൊടുക്കേണ്ടതില്ല എന്നാണ് ഇന്ത്യയുടെ തീരുമാനം.
ഒരു മാസത്തോളമായി അതിര്‍ത്തി തര്‍ക്കം
വ്യക്തമായ രേഖയില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും പങ്കിടുന്നത്. ഇത് ചൈനയുടെ സൈന്യം ഭേദിച്ചതാണ് പുതിയ സംഘര്‍ഷത്തിന് കാരണം. ഒരു മാസത്തോളമായി അതിര്‍ത്തി തര്‍ക്കം രൂക്ഷമായി തുടരുകയാണ്. അമേരിക്ക ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ മധ്യസ്ഥത്തിന് ശ്രമം നടത്തിയെങ്കിലും ഇന്ത്യയും ചൈനയും അത് നിരസിക്കുകയായിരുന്നു.
പട്രോളിംഗ് നടത്തുന്നത് തടഞ്ഞു
അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും ശക്തമായ സൈനിക വിന്യാസമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മെയ് 5ന് ഇന്ത്യന്‍ സൈന്യം പട്രോളിംഗ് നടത്തുന്നത് ചൈനീസ് സൈനികര്‍ തടഞ്ഞത് സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നാക്കു ലാ മേഖലയില്‍ വെച്ച് ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ കല്ലേറ് നടന്നു. ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് തടസ്സപ്പെടുത്തുകയായിരുന്നു ചൈനയുടെ ലക്ഷ്യം.
വന്‍ സൈനിക വിന്യാസം
ഒട്ടേറെ തവണ ചൈനീസ് സൈനികര്‍ അതിര്‍ത്തി ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുകയുണ്ടായി. ഇപ്പോള്‍ ലഡാക്കിന് സമീപത്ത് പടക്കോപ്പുകള്‍ അടക്കം വന്‍ സൈനിക വിന്യാസം ചൈന നടത്തിയിട്ടുണ്ട്. 2500ല്‍ അധികം സൈനികരെയാണ് പ്രദേശത്ത് ചൈന എത്തിച്ചിരിക്കുന്നത്. മാനസസരോവർ തീർത്ഥാടകർക്ക് വേണ്ടി ലഡാക്കിൽ ഇന്ത്യ നടത്തുന്ന അടിസ്ഥാന നിർമ്മാണ പ്രവർത്തനങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ സജീവമായ വ്യോമനീക്കങ്ങളും നടക്കുന്നു. ഇന്ത്യയും ജാഗരൂഗരായി വ്യോമനിരീക്ഷണം നടത്തുന്നുണ്ട്.
ഒരിഞ്ച് പിറകോട്ടില്ല
യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപത്തുളള 10 കിലോമീറ്റര്‍ യുദ്ധവിമാന രഹിത മേഖലയില്‍ ചൈനീസ് യുദ്ദവിമാനങ്ങള്‍ എത്തിയിട്ടില്ല. സിക്കിമില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും അടക്കം ഇന്ത്യയുടെ സേനാ യൂണിറ്റുകള്‍ അതിർത്തി തര്‍ക്ക മേഖലയില്‍ എത്തിയിട്ടുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തിയുടെ ഭാഗമായി വരുന്ന അരുണാചല്‍ പ്രദേശ് വരെയുളള ഇടങ്ങളില്‍ സേനാവിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. ചൈന പിന്മാറാതെ ഒരിഞ്ച് പിറകോട്ടില്ലെന്ന നിലപാടിലാണ് ഇന്ത്യൻ സൈന്യം.
സമാധാനപരമായ ചര്‍ച്ച
ചൈനയുമായി നടക്കുന്ന ചര്‍ച്ചയില്‍ അതിര്‍ത്തിയില്‍ നിന്നും സൈനിക വിന്യാസത്തെ പിന്‍വലിക്കുക, താല്‍ക്കാലികവും സ്ഥിരവുമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഇന്ത്യ ഉന്നയിക്കുക. ഏപ്രിലില്‍ ഉണ്ടായിരുന്ന സ്ഥിതി പുനസ്ഥാപിക്കുക എന്ന ആവശ്യത്തിനാവും ഇന്ത്യ ഊന്നല്‍ കൊടുക്കുക. സമാധാനപരമായ ചര്‍ച്ചയ്ക്കാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.