ലഖിംപുർ ഖേരി: ആശിഷ് മിശ്ര ജയിൽ മോചിതനായി
ദില്ലി; ലഖിംപൂർ ഖേരിയിൽ വാഹനം ഇടിച്ച് കയറ്റി കർഷകരെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായിരുന്ന കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര പുറത്തിറങ്ങി. കഴിഞ്ഞാഴ്ച അജയ് മിശ്രയ്ക്ക് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് കേസിൽ ആശിഷ് അറസ്റ്റിലായത്. കേസിൽ 129 ദിവസമായിരുന്നു ആശിഷ് ജയിലിൽ കിടന്നത്. ഫെബ്രുവരി പത്തിന് ജാമ്യം അനുവദിച്ച കോടതി എത്രയും പെട്ടെന്ന് തന്നെ ജയിലില്‍ നിന്നും പുറത്തിറങ്ങാം എന്ന് മിശ്രയെ അറിയിച്ചിരുന്നു.

വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകർക്ക് മുകളിലേക്കായിരുന്നു വാഹന വ്യൂഹം ഇടിച്ച് കേറ്റിയത്. ഒക്ടോബർ മൂന്നിന് നടന്ന സംഭവത്തിൽ നാല് കർഷകരും ഒരു മാധ്യമപ്രവർത്തകനുമാണ് കൊല്ലപ്പെട്ടത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലായിരുന്നു കേസിൽ ആശിഷ് മിശ്രയയെ പോലീസ് അറസ്റ്റ് ചെയ്തത്. ആശിഷ് മിശ്ര കരുതിക്കൂട്ടിത്തന്നെയാണ് കർഷകർക്കിടയിലേക്ക് സ്വന്തം കാർ ഓടിച്ചുകയറ്റിയത് എന്നായിരുന്നു പ്രത്യേകാന്വേഷണസംഘം നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരെ പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചത്.
അതേസമയം മിശ്രയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടികായത്ത് പ്രതികരിച്ചു. ലഖിംപൂർ സംഭവം ഏറെ ദൗർഭാഗ്യകരമായിരുന്നു. അവിടെ നടന്ന ക്രൂരത ലോകം മുഴുവൻ കണ്ടതാണ്. പ്രതിക്ക് മൂന്ന് മാസത്തിനുള്ളിൽ ജാമ്യം ലഭിച്ചിരിക്കുകയാണ്, ഇതിനെതിരെ സുപ്രീം കോടതിയിൽ പോകുമെന്നും രാകേഷ് ടികായത്ത് പറഞ്ഞു.
ലഖിംപൂരിൽ നാലാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. 2017 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെയുള്ള 8 മണ്ഡലങ്ങളിലും ബി ജെ പിയായിരുന്നു ജയിച്ചത്. അക്രമം അരങ്ങേറിയ ടികുനിയ ഗ്രാമം ഉൾപ്പെടുന്ന നിഘസൻ, പല്ലിയ കാലൻ, ഗോലാ ഗോകർനാഥ്, ധുരഹ്റ, മുഹമ്മദി, ശ്രീനഗർ, ലഖിംപൂർ സദർ, കസ്ത തുടങ്ങിയ എല്ലാ മണ്ഡലങ്ങളിലും ബി ജെ പി വൻ കുതിപ്പായിരുന്നു നടത്തിയത്. എന്നാൽ ഇക്കുറി ലഖിംപൂരിൽ ബി ജെ പിയുടെ ഭാവി എന്താകും എന്നാണ് ഉയരുന്ന ചോദ്യം. കർഷകർക്ക് ഏറെ സ്വാധീനമുള്ള ജില്ലയാണ് ലഖിംപൂർ, പ്രത്യേകിച്ച് കരിമ്പ് കർഷകർക്ക്. ലഖിംപൂർ സംഭവത്തോടെ ഇവിടുത്തെ കർഷകരൊന്നടങ്കം ബി ജെ പിക്കെതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications