രാഹുല്‍ ഗാന്ധി മാപ്പുപറയണണമെന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരന്, വായ്പാ നയം പാളി!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് പ്രതിസന്ധി. പാര്‍ട്ടി എംഎല്‍എയും ദിഗ്വിജയ് സിംഗിന്റെ സഹോദരനുമായ ലക്ഷ്മണ് സിംഗ് പുതിയ വിവാദം ഉയര്‍ത്തിയിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയാണ് അദ്ദേഹം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് രാഹുല്‍ പറഞ്ഞ കാര്യങ്ങളെല്ലാം തെറ്റാണെന്ന് ഇയാള്‍ പറയുന്നു.
അതേസമയം സംസ്ഥാനത്ത് ത്രികോണ തലത്തിലുള്ള വിഭാഗീയതയ്ക്കിടയിലാണ് രാഹുലിനെതിരെ പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ദിഗ്വിജയ് സിംഗിന്റെ അറിവോടെ അല്ലാതെ ഇത്തരം പ്രസ്താവന ലക്ഷ്മണ് സിംഗ് നടത്തില്ലെന്നാണ് വിലയിരുത്തല്‍. കമല്‍നാഥും ജോതിരാദിത്യ സിന്ധ്യയും ഒന്നാകെ രാഹുലിന് പിന്നില്‍ അണിനിരക്കുന്നതിലുള്ള ദേഷ്യമാണ് ഈ പ്രസ്താവനയ്ക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
രാഹുല്‍ മാപ്പുപറയണം
രാഹുല്‍ ഗാന്ധി സംസ്ഥാന തിരഞ്ഞെടുപ്പ് സമയത്ത് നടത്തിയ പ്രചാരണങ്ങളെല്ലാം നുണയാണെന്ന് ദിഗ്വിജയ് സിംഗിന്റെ സഹോദരനായ ലക്ഷ്മണ് സിംഗ് പറയുന്നു. മധ്യപ്രദേശിലെ ജനങ്ങളോട് രാഹുല്‍ മാപ്പു പറയണമെന്നാണ് ലക്ഷ്മണ് സിംഗ് ആവശ്യപ്പെട്ടിരിക്കുന്നത്. പത്ത് ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ രാഹുലിന് അത് സാധിച്ച് കൊടുക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ മുതിര്‍ന്ന എംഎല്‍എയാണ് ലക്ഷ്മണ് സിംഗ്.
ബിജെപിക്കുള്ള ആയുധം
രാഹുലിന്റെ വായ്പാ നയത്തെ ആദ്യം എതിര്‍ത്തിരുന്നത് ശിവരാജ് സിംഗ് ചൗഹാനായിരുന്നു. ലക്ഷ്മണ് സിംഗിന്റെ ആരോപണം ചൗഹാനുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പ് കൂടിയാണ്. സര്‍ക്കാരില്‍ നിന്ന് വായ്പ എഴുതി തള്ളാനുള്ള നീക്കങ്ങള്‍ ഉണ്ടായില്ലെന്ന സൂചന കൂടിയാണിത്. ഇതോടെ രാഹുല്‍ ക്യാമ്പിലുള്ള ജോതിരാദിത്യ സിന്ധ്യയും മുഖ്യമന്ത്രി കമല്‍നാഥും ഒരുപോലെ പ്രതിക്കൂട്ടിലായിരിക്കുകയാണ്. വായ്പയെല്ലാം എഴുതി തള്ളിയെന്നാണ് കമല്‍നാഥ് നേരത്തെ തന്നെ ഉന്നയിച്ചിരുന്നത്.
പത്ത് ദിവസത്തിനുള്ളില്‍
അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുള്ളില്‍ രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്നായിരുന്നു രാഹുല്‍ പ്രചാരണത്തില്‍ പറഞ്ഞിരുന്നത്. കര്‍ഷകര്‍ക്കായി ന്യായ് പദ്ധതി അടക്കമുള്ളവ രാഹുല്‍ തയ്യാറാക്കുകയും ചെയ്തു. അതേസമയം ബാങ്കുകളിലേക്ക് സര്‍ക്കാരില്‍ നിന്ന് നിര്‍ദേശങ്ങളൊന്നും ലഭിച്ചില്ലെന്ന സൂചനയാണ് ലക്ഷ്മണ് സിംഗ് പറയുന്നത്. എല്ലാവര്ക്കും വായ്പ എഴുതി തള്ളുന്നത് പത്ത് ദിവസത്തിനുള്ളില്‍ നടക്കില്ലെന്ന് അറിയാം. എന്നിട്ടും രാഹുല്‍ അത്തരമൊരു കാര്യം പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ലക്ഷ്മണ് സിംഗ് ആരോപിച്ചു.
സോണിയ താഴോട്ട് ഇറങ്ങുന്നില്ല
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചില നേതാക്കളെ മാത്രമാണ് കാണാന്‍ വരുന്നത്. ഇതേ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ പാര്‍ട്ടിയുടെ പൊടി പോലുമുണ്ടാവില്ല. കോണ്‍ഗ്രസ് ശക്തിപ്പെടണമെങ്കില്‍ പ്രവര്‍ത്തകരെ നേതാക്കള്‍ കാണണം. 2024ല്‍ അങ്ങനെയാണെങ്കില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താം. അമിത് ഷായ്ക്ക് ജനങ്ങളെ കാണാന്‍ സമയമുണ്ടെങ്കില്‍ എന്തുകൊണ്ട് സോണിയാ ഗാന്ധിക്ക് അതിന് സാധിക്കുന്നില്ലെന്നും ലക്ഷ്മണ് സിംഗ് ചോദിക്കുന്നു.
ഒരു വഴി മാത്രം
ജനങ്ങളെ നേരിടേണ്ടത് കോണ്‍ഗ്രസിന്റെ ബാധ്യതയാണ്. 45000 കോടി എഴുതി തള്ളുക എന്നത് ഹിമാലയന്‍ അബദ്ധമാണ്. എന്നിട്ടും രാഹുല്‍ ആ വാഗ്ദാനം നല്കി. മധ്യപ്രദേശിലെ ഓരോ കോണ്‍ഗ്രസ് എംഎല്‍എയും ജനങ്ങളോട് മാപ്പുപറയാന്‍ തയ്യാറാവണം. ഒരു വാഗ്ദാനത്തെ മറയ്ക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുന്നത് വിപരീത ഫലം ചെയ്യും. അതുകൊണ്ട് മുഴുവന്‍ വായ്പാ തുകയും എപ്പോള്‍ എഴുതി തള്ളുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ലക്ഷ്മണ് സിംഗ് ആവശ്യപ്പെട്ടു.
ബിജെപിയുമായി അടുപ്പം
ലക്ഷ്മണ് സിംഗ് ബിജെപിയുമായും ആര്‍എസ്എസുമായും അടുപ്പം പുലര്‍ത്തുന്ന നേതാവാണ്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സിംഗ് പിന്നീട് തിരിച്ചെത്തുകയായിരുന്നു. അതേസമയം സര്‍ക്കാരില്‍ നിന്ന് എഴുതി തള്ളിയ തുക എത്തിയിട്ടില്ലെന്നും അതുകൊണ്ട് മുമ്പുള്ള സ്ഥിതി തന്നെയാണ് തുടരുന്നതെന്നും ബാങ്കുകള്‍ പറഞ്ഞെന്നും ലക്ഷ്മണ് സിംഗ് പറയുന്നു. ഇതോടെ സര്‍ക്കാര്‍ ശരിക്കും പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാല്‍ ലക്ഷ്മണ് സിംഗ് സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ നിലപാട്.
കോണ്‍ഗ്രസില്‍ വീണ്ടും മോദിക്ക് സപ്പോര്‍ട്ട്.... ബിജെപി നയത്തെ സ്വാഗതം ചെയ്ത് ജിതിന് പ്രസാദ്!!