ഷിരൂര്‍ മഠാധിപതിയുടെ മരണത്തിൽ ദുരൂഹത! മഠം വളഞ്ഞ് പോലീസ്
മംഗളൂരു: ഷിരൂര്‍ മഠാധിപതി ലക്ഷ്മിവര തീര്‍ത്ഥ സ്വാമിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍.
കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മഠത്തില്‍ പോലീസ് കാവല്‍ ശക്തമാക്കിയിരിക്കുകയാണ്. അതിനിടെ ലക്ഷ്മിവര തീര്‍ത്ഥ സ്വാമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥ സ്വാമി രംഗത്ത് എത്തിയത് പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ്.
ഭക്ഷണത്തിൽ വിഷം
കഴിഞ്ഞ തിങ്കളാഴ്ച ഭക്ഷണം കഴിച്ചതിന് പിന്നാലെ അവശനായ ലക്ഷ്മി വരതീര്‍ത്ഥ സ്വയം വാനോടിച്ചാണ് ഉഡുപ്പിയിലെ ആശുപത്രിയിലേക്ക് പോയത്. ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് മരണ കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ വിഷം അകത്ത് ചെന്നിട്ടുണ്ടെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെ കൊലപാതകമാണ് എന്ന ആരോപണം ഉയര്‍ന്നു.
കൊന്നുവെന്ന് പരാതി
സ്വാമിക്കുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതാണ് എന്നാണ് സഹോദരനായ ലതവ്യ ആചാര്യ ആരോപിക്കുന്നത്. അനുയായികളും ഇതേ സംശയം ഉന്നയിക്കുന്നു. കാരണം അന്ന് സ്വാമിക്കൊപ്പം ഭക്ഷണം കഴിച്ച മാറ്റാര്‍ക്കും വിഷബാധയേറ്റിട്ടില്ല. മഠത്തിലെ അടുക്കള സാധനങ്ങളടക്കം കസ്റ്റഡിയിലെടുത്ത് പോലീസ് പരിശോധന നടത്തും.
പരസ്ത്രീ ബന്ധമെന്ന്
അതിനിടെയാണ് സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശതീര്‍ത്ഥ സ്വാമി രംഗത്ത് വന്നിരിക്കുന്നത്. സ്വാമിക്ക് രണ്ട് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്നാണ് ആരോപണം. മദ്യപാനവും സ്ത്രീ സംസര്‍ഗവും അടക്കം സന്യാസത്തിന് നിരക്കാത്ത സ്വഭാവദൂഷ്യങ്ങള്‍ സ്വാമിക്കുണ്ടായിരുന്നുവെന്നും വിശ്വേശതീര്‍ത്ഥ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സ്വാമി മദ്യപാനി
സ്വാമിക്ക് ബന്ധമുണ്ടായിരുന്ന സ്ത്രീകളുമായുള്ള തര്‍ക്കമോ ഷിരൂര്‍ മഠത്തിലെ പ്രശ്‌നമോ ആവാം മരണകാരണമെന്നും വിശ്വേശതീര്‍ത്ഥ ആരോപിച്ചു. മഠത്തില്‍ നേരത്തെ നടന്ന വനമഹോത്സവത്തില്‍ പങ്കെടുത്ത കുട്ടികള്‍ സ്വാമിയില്‍ നിന്നും മദ്യത്തിന്റെ ഗന്ധം വമിക്കുന്നതായി പറഞ്ഞിരുന്നു. സ്ത്രീ സംസര്‍ഗവും മദ്യപാനവും അടക്കമുള്ള വിഷയങ്ങളില്‍ ലക്ഷ്മി വരതീര്‍ത്ഥ ശാസനയ്ക്ക് വിധേയനായിരുന്നു.
മഠാധിപതികളുടെ ശാസന
ശ്യംഗേരി മഠാധിപതിയുടെ നേതത്വത്തില്‍ 15 മഠാധിപതികള്‍ ചേര്‍ന്നാണ് അദ്ദേഹത്തെ ശാസിച്ചത്. സ്വാമിക്ക് മക്കളുണ്ടെന്നത് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. സ്വാമി മറ്റ് മഠങ്ങളുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നില്ല. മറ്റ് മഠങ്ങള്‍ക്ക് അദ്ദേഹത്തിന്റെ മരണവുമായി ഒരു ബന്ധവും ഇല്ല. സ്ഥലത്ത് ഇല്ലാതിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കാതെ പോയത്.
മഠം വളഞ്ഞ് പോലീസ്
കൊലപാതകമെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ മഠം പൂര്‍ണമായും പോലീസിന്റെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. മഠത്തിലേക്ക് സന്ദര്‍ശകരെ അനുവദിക്കുന്നില്ല. സ്വാമിയുമായി ബന്ധപ്പെട്ടവരെ പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഹിരിയ്ട്ക്ക പോലീസാണ് സ്വാമിയുടെ മരണം അന്വേഷിക്കുന്നത്. ശരീരത്തില്‍ എങ്ങനെ വിഷം എത്തി എന്നതാണ് കണ്ടെത്തേണ്ടത്.
വധഭീഷണിയുണ്ടായിരുന്നു
വിശദ പരിശോധനയ്ക്കായി സ്വാമിയുടെ ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വേണ്ടി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. മഠത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ച് പരിശോധിക്കും. അതിനിടെ സ്വാമിയുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ രവികിരണ്‍ മുരുടേശ്വര്‍ വെളിപ്പെടുത്തി. ശ്രീകൃഷ്ണ മഠത്തിലെ ചില ക്രമേക്കടുകള്‍ പുറത്ത് കൊണ്ടുവന്നതിന്റെ പേരിലായിരുന്നു വധഭീഷണി എന്നാണ് വെളിപ്പെടുത്തല്‍.