എത്ര പറഞ്ഞിട്ടും സമ്മതിച്ചില്ല! ലാലു പ്രസാദ് യാദവിനെ ദില്ലി എയിംസിൽ നിന്ന് ഡിസ്ചാർജ് ചെയ്തു...
ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം വൃക്കരോഗത്തിനും ചികിത്സ തേടിയിരുന്നു.
ദില്ലി: മണിക്കൂറുകൾ നീണ്ടുനിന്ന തർക്കങ്ങൾക്കൊടുവിൽ ആർജെഡി നേതാവും മുൻ ബീഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് ദില്ലി എയിംസിൽ നിന്ന് റാഞ്ചിയിലേക്ക് മടങ്ങി. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ഇത്രപെട്ടെന്ന് ഡിസ്ചാർജ് ചെയ്യാനുള്ള തീരുമാനത്തിൽ ആർജെഡി പ്രവർത്തകരുടെ പ്രതിഷേധം തുടരുന്നതിനിടെയാണ് ലാലു റാഞ്ചിയിലേക്ക് തിരികെപോയത്.
കാലിത്തീറ്റ കുംഭകോണ കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവിനെ മാർച്ച് 29നാണ് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടിയിരുന്ന അദ്ദേഹം വൃക്കരോഗത്തിനും ചികിത്സ തേടിയിരുന്നു. തുടർന്ന് ആറ് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമായിരുന്നു അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്.
ഡോക്ടർമാരുടെ അഭിപ്രായം...
ദില്ലി എയിംസിൽ ചികിത്സ തുടരുന്നതിനിടെ തിങ്കളാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ നിർദേശിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഇനിയുള്ള ചികിത്സ റാഞ്ചിയിൽ മതിയെന്നും ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ റാഞ്ചിയിൽ പോയാൽ തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കില്ലെന്നും, നിലവിലെ സാഹചര്യത്തിൽ അത്രയും ദൂരം സഞ്ചരിക്കാൻ ബുദ്ധിമുട്ടാണെന്ന് ലാലുവും പറഞ്ഞു. ഇതോടെയാണ് ലാലു പ്രസാദ് യാദവിന്റെ ആശുപത്രി വിടുതലിൽ വിവാദം ഉടലെടുത്തത്.
ഗൂഢാലോചന...
എന്തുവന്നാലും തന്നെ ഇപ്പോൾ ഡിസ്ചാർജ് ചെയ്യരുതെന്നായിരുന്നു ലാലുവിന്റെ ആവശ്യം. എന്നാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ ഒരു ബുദ്ധിമുട്ടില്ലെന്നും ആശുപത്രി വിടാമെന്നും ഡോക്ടർമാർ വ്യക്തമാക്കി. ഇതോടെ ലാലു പ്രസാദ് യാദവ് ശക്തമായ ഭാഷയിൽ പ്രതികരിച്ചു. അസുഖങ്ങൾ അലട്ടുന്ന തനിക്ക് റാഞ്ചിയിൽ ചികിത്സ ലഭിക്കില്ലെന്നും, എയിംസിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യുന്നതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ലാലുവിന്റെ മകൻ തേജസ്വി യാദവും ആർജെഡി നേതാക്കളും ഇതേ ആരോപണമുന്നയിച്ചു. തൊട്ടുപിന്നാലെ ആർജെഡി പ്രവർത്തകർ ദില്ലി എയിംസിന് മുന്നിൽ പ്രതിഷേധവുമായെത്തി.
ഒടുവിൽ മടക്കം...
ആശുപത്രി വിടില്ലെന്ന തീരുമാനത്തിൽ ലാലു പ്രസാദ് യാദവ് ഉറച്ചുനിന്നതോടെ വിഷയം മാധ്യമങ്ങളിൽ വാർത്തയായി. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി ലാലുവുമായി കൂടിക്കാഴ്ച നടത്തി. രാഹുൽ ഗാന്ധിയോടും ഇതേ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം ആവർത്തിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകീട്ടോടെ ആശുപത്രി അധികൃതരുടെ നിർബന്ധത്തിന് മുന്നിൽ അദ്ദേഹം വഴങ്ങി. എയിംസിൽ നിന്ന് ഡിസ്ചാർജായ അദ്ദേഹം തിങ്കളാഴ്ച വൈകീട്ടോടെ റാഞ്ചിയിലേക്ക് മടങ്ങുകയായിരുന്നു.
രോഷാകുലനായി...
മുൻ ബീഹാർ മുഖ്യമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് മകൾ മിസ ഭാരതിയോടൊപ്പമാണ് തിങ്കളാഴ്ച വൈകീട്ട് റാഞ്ചിയിലേക്ക് മടങ്ങിയത്. ആശുപത്രിയിൽ നിന്നിറങ്ങി റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, എല്ലാം ഞാൻ നേരിടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദില്ലി റെയിൽവേ സ്റ്റേഷനിലെത്തി ലാലു പ്രസാദ് ചില പോലീസ് ഉദ്യോഗസ്ഥരോടും തട്ടിക്കയറി. അതേസമയം, ലാലു പ്രസാദ് യാദവിന്റെ ആരോഗ്യസ്ഥിതി വളരയേറെ മെച്ചപ്പെട്ടതിനാലാണ് ഡിസ്ചാർജ് ചെയ്തതെന്നും, ഇനിയുള്ള ചികിത്സകൾ റാഞ്ചി മെഡിക്കൽ കോളേജിൽ നടത്താമെന്നുമായിരുന്നു എയിംസ് അധികൃതരുടെ വിശദീകരണം.
ഒടുവിൽ പിണറായി സർക്കാർ സടകുടഞ്ഞെഴുന്നേറ്റു... വിഎച്ച്പി നേതാവ് സ്വാധി സരസ്വതിക്കെതിരെ കേസ്...
പ്ലേറ്റിൽ കാണുന്നത് ബീഫും മട്ടണുമല്ല! ബിരിയാണി ഉണ്ടാക്കാൻ പട്ടിയിറച്ചിയും പൂച്ചയിറച്ചിയും!