ബിഹാറിൽ എൻഡിഎ സർക്കാരിനെ വീഴ്ത്താൻ ആർജെഡി? എംഎൽഎമാരെ ചാക്കിടാൻ 'പുതുനമ്പർ';ആരോപണം
പട്ന; ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിയ ഭൂരിപക്ഷത്തിലാണ് ബിഹാറിൽ ജെഡിയു-ബിജെപി സഖ്യം വിജയിച്ചത്. 125 സീറ്റുകൾ സഖ്യം നേടിയപ്പോൾ ആർജെഡി-കോൺഗ്രസ്-ഇടതുപാർട്ടികൾ ഉൾപ്പെടുന്ന മഹാസഖ്യം 110 സീറ്റുകൾ നേടി. 12 സീറ്റുകൾകൂടി ലഭിച്ചാൽ മഹാസഖ്യത്തിന് സംസ്ഥാനത്ത് സർക്കാർ ഉണ്ടാക്കാം. ഈ സാഹചര്യത്തിൽ എൻഡിഎ സർക്കാരിനെ താഴെയിറക്കി അധികാരം പിടിക്കാനുള്ള ശ്രമങ്ങൾ ആർജെഡി നടത്തുന്നുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ബിഹാറിലെ വിജയം
നിയമസഭ തിരഞ്ഞെടുപ്പിൽ ജെഡിയുവിനും ബിജെപിക്കും ചേർന്ന് 117 സീറ്റുകളായിരുന്നു ലഭിച്ചത്.സഖ്യത്തിന്റെ ഭാഗനായുള്ള വികാസ്ശീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) എന്നീ പാർട്ടിക്ക് നാല് വീതം സീറ്റുകൾ കൂടി ലഭിച്ചതോടെയാണ് മാന്ത്രിക സംഖ്യയായ 122 കടന്ന് ബിഹാറിൽ എൻഡിഎ അധികാരം ഉറപ്പിച്ചത്.
കുറവ് മൂന്ന് സീറ്റുകൾ
എന്നാൽ എൻഡിഎ സഖ്യത്തിന് വെറും 3 സീറ്റുകൾ മാത്രമാണ് അധികമായി ഉള്ളത് എന്നത് കൊണ്ട് തന്നെ എൻഡിഎയിൽ നിന്ന് ചെറുപാർട്ടികളെ അടർത്തി മഹാസഖ്യം അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വികാസ്ശീൽ ഇൻസാൻ പാർട്ടി, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) എന്നീ പാർട്ടികളെ ലക്ഷ്യംവെച്ചായിരുന്ു ആർജെഡി നീക്കം.
അടർത്തിയെടുക്കാൻ ആർജെഡി
നേരത്തേ മഹാസഖ്യത്തിന്റെ ഭാഗമായിരുന്നു ഇരു പാർട്ടികളും. സീറ്റ് വിഭജനം കല്ലുകടിയായതോടെയാണ് ഇരു പാർട്ടികളും സഖ്യം വിട്ട് എൻഡിഎയുടെ ഭാഗമായത്. തിരഞ്ഞെടുപ്പിന് പിന്നാലെ ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ പാർട്ടി നേതാക്കൾക്ക് ആർജെഡി വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ആർജെഡി ആവശ്യം നേതൃത്വം തള്ളുകയായിരുന്നു.
ആരോപണവുമായി ബിജെപി
ഇതിനിടെയാണ് ബിഹാറിൽ എൻഡിഎ സർക്കാരിനെ താഴെയിറക്കാൻ ആർജെഡി വീണ്ടും ശ്രമങ്ങൾ തുടങ്ങിയിരിക്കുകാണെന്ന ആരോപണം ബിജെപി ഉയർത്തിയിരിക്കുന്നത്. ബീഹാർ മുൻ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീൽ കുമാർ മോദിയാണ് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
നേരിട്ട് വിളിച്ചെന്ന്
എൻഡിഎ എംഎൽഎമാരെ മഹാസഖ്യത്തിലെത്തിക്കാൻ അഴിമതി കേസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നേരിട്ട് വിളിച്ചുവെന്നാണ് സുശീൽ കുമാർ ആരോപിച്ചത്. ലാലു എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിക്കുകയാണ്. ലാലു വിളിച്ചെന്ന് പറയുന്ന ഫോൺ നമ്പറും സുശീൽ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
മന്ത്രിസ്ഥാനം ഉൾപ്പെടെ
മന്ത്രി സ്ഥാനം ഉൾപ്പെടെയാണ് ലാലു പ്രസാദ് യാദവ് എംഎൽഎമാർക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഞാൻ ഫോൺനമ്പറിൽ വിളിച്ചപ്പോൾ ലാലു തന്നെയാണ് നേരിട്ട് ഫോൺ എടുത്തത്. ജയിലിൽ നിന്ന് ഇത്തരത്തിലുള്ള തരംതാണ രാഷ്ട്രീയം കളിക്കരുതെന്ന് ഞാൻ ലാലുവിനോട് പറഞ്ഞു. അയാളുടെ നീക്കം വിജയിക്കാൻ പോകുന്നില്ലെന്നും, സുശിൽ കുമാർ മോദി ട്വീറ്റ് ചെയ്തു.
ജയിലിൽ നിന്ന് ബംഗ്ലാവിലേക്ക്
കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട് ഹോത്വാറിലെ സെൻട്രൽ ജയിലിലായിരുന്നു ലാലു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പിന്നീട് ഇദ്ദേഹത്തെ ജാർഖണ്ഡിലെ റിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞകുറച്ച് മാസങ്ങളായി ഇദ്ദേഹം റിംസ് ഡയറക്ടറുടെ ബംഗ്ലാവിൽ തുടരുകയാണ്. കാലിത്തീറ്റ കുംഭകോണ കേസിൽ സിബിഐ അന്വേഷണത്തിന് പിന്നിൽ മുഖ്യപങ്കുവഹിച്ച നേതാവാണ് സുശീൽ കുമാർ മോദി.
തിരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ നയിക്കാൻ മുല്ലപ്പള്ളിയോ? നിയമസഭയിലേക്ക് മത്സരിക്കും? മറുപടി ഇങ്ങനെ
വളരെ സന്തോഷം നൽകുന്ന തിരുമാനം;മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയെയും അഭിനന്ദിച്ച് കാന്തപുരം
തമിഴ്നാട്ടിൽ ബിജെപിക്ക് തുരങ്കംവെക്കാൻ പ്രിയങ്ക?കന്യാകുമാരിയിൽ മത്സരിക്കും?ആവശ്യവുമായി കാർത്തി
ഗണേഷ് കുമാർ അറിഞ്ഞില്ല, പുലർച്ചെ പോലീസ് വീട് വളഞ്ഞു, ഇടത് മുന്നണിയോട് അതൃപ്തി അറിയിച്ച് എംഎൽഎ