ബിജെപി വിരുദ്ധറാലി.. ലാലു പോസ്റ്റ് ചെയ്തത് ആൾക്കൂട്ടത്തിന്റെ ഫോട്ടോഷോപ്പ് ചിത്രം, നാണക്കേടായല്ലോ!!
പട്ന: പാതിവഴിയിൽ സഖ്യം ഉപേക്ഷിച്ച് ബി ജെ പി പാളയത്തിലേക്ക് ചാടിയ നിതീഷ് കുമാറിന് ഒരു മുന്നറിയിപ്പ്. ഒപ്പം നിതീഷ് പോയാലും ബിഹാറിൽ മഹാഗട്ബന്ധൻ എന്ന മഹാസഖ്യം ഉണ്ടാകുമെന്ന ഒരു പ്രഖ്യാപനവും - ബി ജെ പി വിരുദ്ധ മഹാറാലി ഒരുക്കുമ്പോൾ ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് മനസിൽ കണ്ടത് ഇതൊക്കെയാകണം. സംഭവം വിചാരിച്ചത് പോലെ തന്നെ എരമ്പുകയും ചെയ്തു. വിവിധ പാർട്ടികളില്‍ നിന്നായി ലക്ഷങ്ങൾ റാലിക്കെത്തി.
എന്നാല്‍ റാലിയുടെ ചിത്രം മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ലാലു പ്രസാദ് യാദവിന് പണികിട്ടി. റാലിയുടേത് എന്ന് പറഞ്ഞ് ലാലു പോസ്റ്റ് ചെയ്തത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ്. ലാലു മാത്രമല്ല മകൻ തേജസ്വി യാദവും മറ്റ് നേതാക്കളും ഇല്ലാത്ത ആള്‍ക്കൂട്ടത്തെ കാണിക്കാനുള്ള ശ്രമത്തിനിടെ വ്യാജ ഫോട്ടോ ട്വീറ്റ് ചെയ്തു. ദേശീയ മാധ്യമങ്ങള്‍ ചിത്രം ഫേക്കാണെന്ന് റിപ്പോർട്ട് ചെയ്തതോടെ സംഭവം വലിയ നാണക്കേടുമായി.
Thank you Bihar for extending unconditional love & support to us and making this Rally so huge & successful. #DeshBachao pic.twitter.com/2mx1Q6kpdP
— Lalu Prasad Yadav (@laluprasadrjd) August 27, 2017
ബീഹാറില്‍ തന്റെ അടിത്തറയ്ക്ക് മുമ്പിൽ ആർക്കും പിടിച്ച് നില്‍ക്കാനാവില്ലെന്നായിരുന്നു ചിത്രം പോസ്റ്റ് ചെയ്ത് ലാലു പ്രസാദ് യാദവ് ട്വിറ്ററിൽ പറഞ്ഞത്. ജെ ഡി യു നേതാവ് ശരത് യാദവ്, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സമാജ്‌വാദി പാർട്ടി നേതാവും മുൻ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് , കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപി ജോഷി, സിപിഐ അഖിലേന്ത്യ സെക്രട്ടറി സുധാകര്‍ റെഡ്ഡി, ജാര്‍ഖണ്ഡിലെ മുന്‍ മുഖ്യമന്ത്രിമാര്‍ എന്നിങ്ങനെ പ്രമുഖർ ലാലുവിന്റെ റാലിയിലെത്തിയിരുന്നു.