തേജസ്വിയെ മുന്നില്‍ നിര്‍ത്തും, തന്ത്രങ്ങള്‍ തയ്യാറാക്കുക നിതീഷും ലാലുവും..; ബീഹാറില്‍ അപ്രതീക്ഷിത നീക്കങ്ങള്‍
പാട്‌ന: 2025 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍ ജെ ഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് നിതീഷ് കുമാര്‍. ബീഹാറിലെ മഹാഗദ്ബന്ധന്‍ എം എല്‍ എമാരുടെ യോഗത്തിലായിരുന്നു തേജസ്വി യാദവിനെ നിതീഷ് കുമാര്‍ ഭാവിയുടെ നേതാവായി ഉയര്‍ത്തി കാട്ടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ചില പൊതുയോഗങ്ങളിലും നിതീഷ്, തേജസ്വിയെ ഭാവി മുഖ്യമന്ത്രിയായി കാണിച്ചിരുന്നു.
'ഞാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയോ അല്ല. ബി ജെ പിയെ പരാജയപ്പെടുത്തുകയാണ് എന്റെ ലക്ഷ്യം. തേജസ്വിയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഭാവിയില്‍ എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനായി തേജസ്വി പ്രവര്‍ത്തിക്കും. നമ്മെ ഭിന്നിപ്പിക്കാന്‍ ആഗ്രഹിക്കുന്നവവരുടെ വാക്ക് കേട്ട കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുക.

തേജസ്വി യാദവ് നമുക്ക് മുന്നില്‍ ഇവിടെയുണ്ട്, അവനെ മുന്നോട്ട് കൊണ്ടുപോകാന്‍ എനിക്ക് കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു, ഞാന്‍ അവനെ ഇനിയും മുന്നോട്ട് കൊണ്ടുപോകും. ഞങ്ങള്‍ ഗാന്ധിയുടെ പാതയാണ് പിന്തുടരുന്നത്, അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോള്‍ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പാണ് തങ്ങളുടെ എല്ലാം മുന്നിലുള്ള ലക്ഷ്യം എന്ന് തേജസ്വി യാദവ് പറഞ്ഞു. മറ്റെല്ലാം അതിന് ശേഷം വരും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2024-ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ ഐക്യം വഴി സാധ്യമാകും എന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. എന്നാല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാട്ടുന്നതിനെ നിതീഷ് കുമാര്‍ വീണ്ടും എതിര്‍ത്തു. അതേസമയം തേജസ്വി യാദവിന്റെ നേതൃത്വത്തെ മഹാഗദ്ബന്ധനിലെ മറ്റ് സഖ്യകക്ഷികളും അംഗീകരിക്കുന്നുണ്ട്.

ബി ജെ പി പ്രതിനിധീകരിക്കുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടുന്ന മഹാസഖ്യത്തിന് തേജസ്വി യാദവിന്റെ നേതൃത്വം ഗുണം ചെയ്യുമെന്നാണ് ഞങ്ങളുടെ അഭിപ്രായമെന്നും തേജസ്വി ഊര്‍ജ്ജസ്വലനായ നേതാവാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ വിറപ്പിക്കുന്ന പ്രകടനമാണ് തേജസ്വി യാദവിന് കീഴില്‍ മഹാഗദ് ബന്ധന്‍ കാഴ്ച വെച്ചത്.

ഈ വര്‍ഷം നിതീഷ് കുമാറും ജെ ഡി യുവും എന്‍ ഡി എ വിട്ടതോടെ ബി ജെ പിക്ക് ഭരണവും നഷ്ടമായിരുന്നു. ഇതോടെ ബീഹാര്‍ രാഷ്ട്രീയത്തിലെ കരുത്തരായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഒന്നിക്കുന്ന കാഴ്ചയ്ക്കും ദേശീയ രാഷ്ട്രീയം സാക്ഷ്യം വഹിച്ചു. നിലവില്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലാണ് ലാലു പ്രസാദ് യാദവ്. കാലിത്തീറ്റ കുംഭകോണത്തിന്റെ കരിനിഴല്‍ ഉള്ളതിനാല്‍ അധികാര രാഷ്ട്രീയത്തിലേക്ക് ലാലുപ്രസാദ് യാദവ് തിരികെ എത്താന്‍ സാധ്യത കുറവാണ്.

എന്നാല്‍ തേജസ്വിയെ മുന്നില്‍ നിര്‍ത്തി ലാലുപ്രസാദ് യാദവും നിതീഷ് കുമാറും ഒന്നിച്ച് തന്ത്രം മെനയുകയാണ് എങ്കില്‍ ബി ജെ പിക്ക് ബീഹാറില്‍ കനത്ത തിരിച്ചടിയേറ്റേക്കാം. പ്രത്യേകിച്ച് പ്രതിപക്ഷ ഐക്യത്തിന്റെ ഏറ്റവും മികച്ചതും വിജയിച്ചതുമായ ഉദാഹരണമാണ് 2020 ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബീഹാര്‍ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍ എന്നിവരെ ഒപ്പം നിര്‍ത്തിയാണ് തേജസ്വി എന്‍ ഡി എയെ വിറപ്പിച്ചത്.

40 ലോക്‌സഭാ സീറ്റുള്ള ബീഹാറില്‍ ബി ജെ പിക്ക് 2024 ലെ തെരഞ്ഞെടുപ്പില്‍ കണ്ണുണ്ട്. എന്നാല്‍ മഹാഗദ്ബന്ധന്‍ ഇപ്പോഴത്തെ പോലെ ശക്തമായി നിലകൊള്ളുകയാണ് എങ്കില്‍ സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ തിരിച്ചടി നേരിട്ടേക്കാം. കേരളം, തമിഴ്‌നാട്, തെലങ്കാന പോലുള്ള സംസ്ഥാനങ്ങളില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ ബി ജെ പിക്ക് സാധിക്കാത്തതിനാല്‍ ബീഹാറില്‍ നിന്ന് പരാമവധി സീറ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് സ്വാധീനമുള്ള ഒരു കക്ഷി എന്‍ ഡി എക്കൊപ്പമില്ല എന്നത് ബി ജെ പി നേരിടുന്ന വെല്ലുവിളിയാണ്












Click it and Unblock the Notifications