നവജാത ശിശുവിനെ ചേർത്തുപിടിക്കും പോലെ ശ്രമകരം; ലാൻഡർ ചന്ദ്രനെ തൊടുന്നതിങ്ങനെയെന്ന് ഐഎസ്ആർഒ മേധാവി
ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ 2 ശനിയാഴ്ച പുലര്‍ച്ചെ 1:55 ന് ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡിംഗ് നടത്തും. ലാന്‍ഡറും റോവറും ചന്ദ്രന്റെ ഉപരിതലത്തില്‍ പരിക്കേല്‍ക്കാതെ ലാന്‍ഡ് ചെയ്യുന്ന 30 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അവസാന ദൗത്യം ഐഎസ്ആര്‍ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ പോലും വളരെയധികം ആശങ്കയോടെയാണ് കാണുന്നത്.
എറണാകുളം പിടിക്കണം; കിടിലന്‍ സ്വതന്ത്രനെ രംഗത്ത് ഇറക്കുമെന്ന് സിപിഎം, യുഡിഎഫ് വോട്ട് ചോര്‍ത്തും
ഒരു നവജാത ശിശുവിനെ കൈയ്യിൽ ലഭിക്കുന്നത് പോലെയാണ് ഈ ദൗത്യമെന്ന് ഐഎസ്ആര്‍ഒ ചീഫ് കെ ശിവന്‍ പറയുന്നു. 'പെട്ടെന്നു ആരോ വന്ന് ഒരു നവജാത ശിശുവിനെ നിങ്ങളുടെ കൈയില്‍ തരുന്നതുപോലെയാണ് ഇത്. ശരിയായ പിന്തുണയില്ലാതെ നിങ്ങള്‍ക്ക് ഒരു കുഞ്ഞിനെ പിടിക്കാന്‍ കഴിയുമോ? കുഞ്ഞ് തെന്നിമാറും, പക്ഷേ നമ്മള്‍ ശ്രദ്ധയോടെ കുഞ്ഞിനെ പിടിക്കും. അത് പോലെ തന്നെയാണ് ലാന്‍ഡറും. ഒരു കുഞ്ഞിനെ പോലെ അതിനെ കൊണ്ടു വരേണ്ടതുണ്ട്. ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
ചാന്ദ്ര ലാന്‍ഡര്‍ വിക്രം ശനിയാഴ്ച പുലര്‍ച്ചെ 1:30 നും 2:30 നും ഇടയില്‍ ഒരു മികച്ച ലാൻഡിംഗിനായി അതിന്റെ ഉയരം കുറയ്ക്കുന്നതിന് രണ്ട് തന്ത്രങ്ങള്‍ ഇതിനകം നടത്തിയിട്ടുണ്ട്. ഐഎസ്ആര്‍ഒയെ സംബന്ധിച്ചിടത്തോളം ഇത് പുതിയതും വളരെ സങ്കീര്‍ണ്ണവുമായ ഒരു പ്രക്രിയയാണ്. ഐഎസ്ആര്‍ഒ ആദ്യമായാണ് ഇത്തരത്തിലൊരു ദൗത്യം ഏറ്റെടുക്കുന്നത്. അതിനാല്‍ പതിനഞ്ച് മിനിട്ട് അതിനായി വേണ്ടി വരും. ആ 15 മിനിട്ട് തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണെന്ന് ഐഎസ്ആർഒ മേധാവി പറയുന്നു.
ചന്ദ്രയാന്‍ 2 ചന്ദ്രനില്‍ ഇറങ്ങുന്ന ദൃശ്യം നേരില്‍ കാണാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ദ്ധരാത്രിയോടെ ബെംഗളൂരുവിലെ ഇസ്റോ ആസ്ഥാനത്ത് എത്തും. കഴിഞ്ഞ മാസം ഓണ്‍ലൈന്‍ ബഹിരാകാശ ക്വിസ് പൂര്‍ത്തിയാക്കിയ രാജ്യത്തൊട്ടാകെയുള്ള 60 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയോടൊപ്പം മിഷന്റെ ലാന്‍ഡിംഗ് കാണും. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ റഷ്യ, അമേരിക്ക, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ ബഹിരാകാശ പേടകം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറും.
ജൂലൈ 22 ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഇസ്റോ) ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ വെച്ചാണ് ചന്ദ്രയാന്‍ 2 വിക്ഷേപണം നടത്തിയത്. രണ്ടാമത്തെ ശ്രമത്തിലാണ് വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. മറ്റു രാജ്യങ്ങളിലെ സമാന ദൗത്യവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ ചിലവ് കാരണം ഇന്ത്യയുടെ ചാന്ദ്രയാന്‍ ദൗത്യം വേറിട്ടുനില്‍ക്കുന്നു. 1,000 കോടി മാത്രമാണ് ഇന്ത്യന്‍ ദൗത്യത്തിന്റെ ചെലവ്.