ലോക്ക്ഡൗണ്‍: ഒരു മാസത്തേക്ക് വാടകപിരിക്കരുതെന്ന് കേന്ദ്രം, ഇളവുകള്‍ക്ക് അര്‍ഹരായവര്‍ ആരൊക്ക?
ദില്ലി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞിരുന്നു. ഏപ്രില്‍ 14 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലായിരുന്നു ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍ എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് രാജീവ് ഗൗബ പ്രതികരിച്ചു. എന്നാല്‍ ലോക്ക് ഡൗണിനിടെ വാടകയ്ക്ക് താമസിക്കുന്ന തൊഴിലാളികള്‍ക്ക് അശ്വാസം നല്കുന്ന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. വാടകയ്ക്ക് താമസിക്കുന്ന ദിവസ വേതന തൊഴിലാളികളുടെ കൈയിൽ നിന്നും ഒരു മാസത്തേക്ക് വാടക പിരിക്കരുതെന്നാണ് കേന്ദ്രം ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിശദാംശങ്ങളിലേക്ക്.
വാടക പിരിക്കരുത്
ലോക്ക് ഡോണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. ഉത്തരേന്ത്യയിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. ജോലി ഇല്ലാത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത് വാടക നല്കേണ്ടിവരുമോ എന്ന പേടിയ തുടര്‍ന്നാണ് മിക്കയാളുകളും പാലായനം ചെയ്യുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ദിവസവേതനക്കാരും തൊഴിലാളികളും
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പാവപ്പെട്ടവരും ദിവസവേതനക്കാരുമായവരില് നിന്നും വാടക വാങ്ങരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കെട്ടിട ഉടമസ്ഥന് ഒരു മാസത്തേക്ക് വാടക പിരിക്കാന്‍ പാടില്ല. ഈ ഉത്തരവിന് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ദുരന്തനിവാരണ നിയമം അനുസരിച്ച്
ദുരന്തനിവാരണ നിയമത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതുകൂടാതെ ദിവസവേതനക്കാര്‍ക്ക് ഇത്രയും നാള് കൊടുക്കേണ്ട വേതന കുടിശിക യാതൊരു കുറവും വരുത്താതെ എത്രയും പെട്ടെന്ന് കൊടുത്തുതീര്‍ക്കണമെന്നും ഉത്തരവുണ്ട്. ഇത് കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുണ്ട്.
സ്വയം നീരീക്ഷണത്തില്‍
അതേസമയം, രാജ്യത്ത് പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എല്ലാവരും ശ്രദ്ധിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ലോക്ക് ഡൗണ്‍ നിര്ദ്ദേശങ്ങള്ക്കിടെയിലും സ്വന്തം ഗ്രാമങ്ങളില്‍ എത്തിയവര്‍ 14 ദിവസം നിര്‍ബന്ധമായും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നടപടിയുമായി കേന്ദ്രം
രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൌണ്‍ നിലനില്‍ക്കെ ദില്ലിയിലെ അതിഥി തൊഴിലാളികള്‍ കൂട്ടപലായനം നടത്തിയ സംഭവത്തില്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. ദില്ലിയിലെ രണ്ട് ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊറോണ വൈറസ് പ്രതിരോധ നടപടികളില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി.സംഭവത്തില്‍ മറ്റ് രണ്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഗതാഗത വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ധനകാര്യ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളത്. ഹോം ആന്‍ഡ് ലാന്‍ഡ് ബില്‍ഡിംഗ്സ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് സെക്രട്ടറി, സീലാപ്പൂര് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് എന്നിവര്‍ക്കാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുള്ളത്.