അപ്രതീക്ഷിത നീക്കവുമായി കേന്ദ്രം: രാജ്യത്ത് ലാപ്ടോപ്പ്, ടാബ്‌ലെറ്റ് ഇറക്കുമതികള്‍ നിരോധിച്ചു
ഡല്‍ഹി: വിദേശ നിർമ്മിത ലാപ്ടോപ്പുകള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നിയന്ത്രണമേർപ്പെടുത്തിയതായി റിപ്പോർട്ട്. പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതി ഇന്ത്യ അടിയന്തരമായി നിയന്ത്രിച്ചതായാണ് സർക്കാർ അറിയിപ്പെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
'നിയന്ത്രിത ഇറക്കുമതിക്കുള്ള സാധുവായ ലൈസൻസിന് അനുസരിച്ച് അവരുടെ ഇറക്കുമതി അനുവദിക്കും' എന്നാണ് നോട്ടീസിൽ പറയുന്നത്. ഏപ്രിൽ-ജൂൺ മാസങ്ങളിൽ, ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, പേഴ്‌സണൽ കമ്പ്യൂട്ടറുകൾ എന്നിവ ഉൾപ്പെടുന്ന ഇലക്‌ട്രോണിക്‌സ് ഇറക്കുമതി 19.7 ബില്യൺ ഡോളറായിരുന്നു. മുന്‍ വർഷങ്ങളിലേതില്‍ നിന്നും ഇറക്കുമതി 6.25% വർധിച്ചു.

'എച്ച്എസ്എൻ 8741-ന് കീഴിൽ വരുന്ന ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടറുകൾ, അൾട്രാ സ്മോൾ ഫോം ഫാക്ടർ കംപ്യൂട്ടറുകൾ, സെർവറുകൾ എന്നിവയുടെ ഇറക്കുമതി നിയന്ത്രിതമായിരിക്കും' കേന്ദ്രം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. കാലാകാലങ്ങളിൽ ഭേദഗതി വരുത്തുന്ന ബാഗേജ് ചട്ടങ്ങൾക്ക് കീഴിലുള്ള ഇറക്കുമതിക്ക് പ്രസ്തുത നിയന്ത്രണം ബാധകമല്ലെന്നും വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.
ഇ-കൊമേഴ്‌സ് പോർട്ടലുകളിൽ നിന്ന് പോസ്റ്റ് അല്ലെങ്കിൽ കൊറിയർ വഴി വാങ്ങിയവ ഉൾപ്പെടെ, ഒരു ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ഓൾ-ഇൻ-വൺ പേഴ്‌സണൽ കമ്പ്യൂട്ടർ അല്ലെങ്കിൽ അൾട്രാ സ്മോള്‍ ഫോം ഫാക്ടർ കമ്പ്യൂട്ടർ എന്നിവയുടെ ഇറക്കുമതിക്കും ഇളവുകളുണ്ട്. ഇറക്കുമതിക്ക് ബാധകമായ നികുതി അടയ്ക്കുന്നതിന് വിധേയമായിരിക്കുമെന്നും സർക്കാർ അറിയിച്ചു. "ഇറക്കുമതി സാധനങ്ങൾ പ്രഖ്യാപിത ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ, വിൽക്കില്ല എന്ന വ്യവസ്ഥയ്ക്ക് വിധേയമായി ഇറക്കുമതി അനുവദിക്കും" മന്ത്രാലയം കൂട്ടിച്ചേർത്തു.
"നിർമ്മാണ മേഖലയെ ഇന്ത്യയിലേക്ക് എത്തിക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം" ഇലക്ട്രോണിക്സ് വ്യവസായ ബോഡി മാനുഫാക്‌ചേഴ്‌സ് അസോസിയേഷൻ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയുടെ മുൻ ഡയറക്ടർ ജനറൽ അലി അക്തർ ജാഫ്രിയെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഡെല്‍, എയ്സർ, സാംസങ്, എല്‍ജി, പാനാസോണിക്, ആപ്പിള്‍, ലെനോവ, എച്ച്പി എന്നിവയാണ് ഇന്ത്യൻ വിപണിയിൽ ലാപ്‌ടോപ്പുകൾ വിൽക്കുന്ന ചില പ്രധാന കമ്പനികൾ.
തങ്ങളുടെ ഉത്പന്നങ്ങളില്‍ വലിയൊരു ഭാഗം ചൈനയില്‍ നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതാണ് പല കമ്പനികളൂടേയും രീതി. ഇതിന് മാറ്റം വരുത്തി നിർമ്മാണം ഇന്ത്യയില്‍ തന്നെ പൂർത്തീകരിക്കാന്‍ കമ്പനികളെ നിർബന്ധിതാരാക്കുന്നതിന് വേണ്ടിയാണ് സർക്കാർ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications