ബിജെപി കുതിച്ച് കയറും! 25 സീറ്റുകള്‍ വരെ നേടും, ഞെട്ടിച്ച് തൃണമൂലിന്റെ ആഭ്യന്തര റിപ്പോര്‍ട്ട്
കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി -തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യപോര് തുടരുന്നതിനിടെ മമത ബാനര്‍ജിയുടെ നെഞ്ചിടിപ്പ് ഉയര്‍ത്തി പാര്‍ട്ടിയുടെ തന്നെ ആഭ്യന്തര വിലയിരുത്തല്‍. ഇത്തവണ ബിജെപി സംസ്ഥാനത്ത് വലിയ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നാണ് തൃണമൂല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. തൃണമൂല്‍ 25 സീറ്റില്‍ താഴെ വരെ എത്തിയേക്കാമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
'വെളുക്കാന്‍ തേച്ചത് വെള്ളപ്പാണ്ടായി, ലിപ്സ്റ്റിക്കും നെയിൽ പോളീഷും വരെ'.. പരിഹാസവുമായി ജയശങ്കര്‍
സംസ്ഥാനത്ത് ബിജെപി മുന്നേറാന്‍ ശ്രമിക്കവേയാണ് മുഖ്യശത്രുവായ തൃണമൂലിന്റെ തന്നെ കണക്ക് കൂട്ടലുകള്‍ പുറത്തുവന്നിരിക്കുന്നത്. അതേസമയം ബിജെപിയുടെ മുന്നേറ്റത്തിന് ആക്കം കൂട്ടുക ഇടതുവോട്ടുകളുടെ കുത്തൊഴുക്കാണെന്നും ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദാംശങ്ങളിലേക്ക്
വന്‍ മുന്നേറ്റം
ഇത്തവണ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെയ്ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് പശ്ചിമബംഗാള്‍. ഹിന്ദി ഹൃദയഭൂമിയിൽ 2014ൽ നേടിയ മുന്നേറ്റം ഇക്കുറി ബിജെപി പ്രതീക്ഷിക്കുന്നില്ല. ബംഗാളിലും ഒഡീഷയിലും കൂടുതൽ സീറ്റുകൾ നേടി ഈ നഷ്ടം നികത്താനാകുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.
വെറും രണ്ട് സീറ്റ്
ഈ രണ്ട് സംസ്ഥാനങ്ങളിൽ നിന്നായി 40 സീറ്റുകളാണ് ബിജെപി പ്രതീക്ഷിക്കുന്നത്. 42 ലോക്സഭാ സീറ്റുകളാണ് ബംഗാളിലുള്ളത്.ഇവിടെ 2014 ല്‍ വെറും രണ്ട് സീറ്റുകള്‍ മാത്രമേ ബിജെപിക്ക് നേടാന്‍ കഴിഞ്ഞുള്ളൂ. അതേസമയം ഇത്തവണ കുറഞ്ഞത് 23 സീറ്റുകളിലെങ്കിലും ബിജെപി ഇവിടെ പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
ആഭ്യന്തര റിപ്പോര്‍ട്ട്
ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്താകില്ലെന്ന് തൃണമൂലും രഹസ്യമായി സമ്മതിക്കുന്നു. തൃണമൂലിന്റെ ആഭ്യന്തര സര്‍വ്വേയില്‍ സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം ഇതിന് ആക്കം കൂട്ടുക ഇടതുവോട്ടുകളുടെ കുത്തൊഴുക്കാണെന്നും തൃണമൂല്‍ നേതാക്കള്‍ പറയുന്നു.
മുപ്പത് ശതമാനം
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ മുപ്പത് ശതമാനം വോട്ടുകള്‍ നേടിയിരുന്നു. ഇതില്‍ കുറവ് വന്നാല്‍ തൃണമൂല്‍ 25 സീറ്റില്‍ താഴെ വരെ എത്തിയേക്കാമെന്നാണ് തൃണമൂല്‍ റിപ്പോര്‍ട്ട്. തൃണമൂലും ബിജെപിയും തമ്മിലാണ് ഇത്തവണ ബംഗാളില്‍ പോരാട്ടം.
ഇടത് വോട്ടുകള്‍
സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള സഖ്യസാധ്യത ഇല്ലാതായതോടെ കുറഞ്ഞത് 30 സീറ്റില്‍ തൃണമൂല്‍ വിജയം ഉറപ്പാക്കിയിരുന്നു. എന്നാല്‍ സിപിഎമ്മില്‍ നിന്ന് ബിജെപിയിലേക്കുള്ള കുത്തൊഴുക്ക് തൃണമൂലിന് കനത്ത തിരിച്ചടി നല്‍കിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
10 ശതമാനം വോട്ട്
ഇടതുപാര്‍ട്ടികള്‍ക്ക് 10 ശതമാനമെങ്കിലും വോട്ട് ലഭിച്ചില്ലേങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് തൃണമൂല്‍ സമ്മതിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാധീനമില്ലാത്ത 15 സീറ്റുകളില്‍ ബിജെപി വ്യക്തമായ ആധിപത്യം ഉറപ്പിക്കും എന്നും വിലയിരുത്തലുണ്ട്. കൂടാതെ സിപിഎമ്മില്‍ നിന്ന് വോട്ടുകള്‍ ചോരുകയും കൂടി ചെയ്താല്‍ ബംഗാളി മധ്യവര്‍ഗത്തിലും സ്വാധീനം ഉണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും, നേതാക്കള്‍ പറയുന്നു.
പൊതുതിരഞ്ഞെടുപ്പില്‍
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 16 ശതമാനം വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. എന്നാല്‍ അഞ്ച് വര്‍ഷം കൊണ്ട് ഇത് ഉയര്‍ന്നിട്ടുമ്ട്. ഇത്തവണ ഹിന്ദു വോട്ടുകളുടെ ഏകീകരണം കാര്യമായ രീതിയില്‍ തന്നെ ബിജെപി നടത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഹിന്ദി ഭാഷാ മേഖലയിലും ബിജെപിക്ക് ഉയര്‍ന്ന പിന്തുണ ലഭിച്ചിട്ടുണ്ട്.
രഹസ്യ പിന്തുണ
മാത്രമല്ല പല മണ്ഡലങ്ങളിലും സിപിഎമ്മിന്റെ രഹസ്യ പിന്തുണ ബിജെപിക്കുണ്ട്. തൃണമൂലിനേക്കാള്‍ സ്വീകാര്യതയുള്ളള്ള പാര്‍ട്ടിയായി ബിജെപിയെയാണ് സിപിഎം കണക്കാക്കുന്നത്. തൃണമൂല്‍ ഭരണത്തിന് കീഴില്‍ സുരക്ഷിതരല്ലെന്ന തോന്നലാണ് സിപിഎം പ്രവര്‍ത്തകരെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നത്.
എതിരാളി തൃണമൂല്‍
പ്രാദേശിക തലത്തില്‍ ഉണ്ടാകുന്ന സംഘര്‍ഷങ്ങളില്‍ മറുവശത്ത് തൃണമൂലാണ് പ്രതികൂട്ടില്‍. അതുകൊണ്ട് തന്നെ പ്രാദേശിക തലത്തില്‍ സിപിഎമ്മിന്റെ പിന്തുണ തൃണമൂലിനാണ്. സിപിഎമ്മിന് പ്രാതിനിധ്യമുള്ള പ്രദേശങ്ങളിലെ പല പോളിങ്ങ് ബൂത്തുകളിലും സിപിഎം പ്രവര്‍ത്തകാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നത്.
സംഘടനാ പ്രവര്‍ത്തനം
ഗ്രാമപ്രദേശങ്ങളില്‍ ബിജെപിയുടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ ദുര്‍ബലമാണ്. അതുകൊണ്ട് തന്നെ സിപിഎമ്മുമായുള്ള ധാരണ ബിജെപിക്ക് ഗുണം ചെയ്യുമെന്നും കണക്കാക്കപ്പെടുന്നു. അതേസമയം ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക് മറിയുന്നുവെന്ന തൃണമൂല്‍ ന്യായത്തെ തള്ളി പോളിറ്റ് ബ്യൂറോ അംഗം നിലോപല് ബസു രംഗത്തെത്തി.
വിമര്‍ശനം
ഇടതു വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന തീയറിയില്‍ നില്‍ക്കാതെ എന്തുകൊണ്ടാണ് തൃണമൂല്‍ നേതാക്കളും വോട്ടുകളും നേതാക്കളും ബിജെപിയിലേക്ക് ഒഴുകുന്നതെന്ന് മമത പരിശോധിക്കണമെന്ന് ബസു പറഞ്ഞു.