'ആരോ വരുന്നു... ഞാന്‍ തിരിച്ച് വിളിക്കാം'; ദുരൂഹത അവസാനിക്കാതെ രസീലയുടെ അവസാന വാക്കുകള്‍
കൊല്ലപ്പെടുന്നതിന് മുമ്പായി രസീല തന്റെ ബന്ധുവുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രസീലയുടെ മേലുദ്യോഗസ്ഥന്‍ അവധി ദിവങ്ങളിലും ജോലി ചെയ്യുവാന്‍ അവളെ നിര്‍ബന്ധിച്ചിരുന്നു.
പൂനെ: പൂനെ ഇന്‍ഫോസിസ് ഓഫീസില്‍ കൊല്ലപ്പെട്ട മലയാളി ടെക്കി രസീല രാജുവിന്റെ മരണത്തിലെ ദുരൂഹത അസാനിക്കുന്നില്ല. കൊലയാളി അസം സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ബാബന്‍ സൈക്യ അറസ്റ്റിലായിട്ടുണ്ടെങ്കിലും കൊലയാളി ഇയാളല്ല മറ്റാരോ ഒപ്പമുണ്ടെന്നാണ് രസീലയുടെ പിതാവ് രാജുവിന്റേയും ബന്ധുക്കളുടേയും ആരോപണം. രസീല തന്റെ മേലുദ്യോഗസ്ഥനെതിരെ വീട്ടില്‍ പരാതി പറഞ്ഞിരുന്നതായും രാജു പറയുന്നുണ്ട്.
ഇതിനിടെയാണ് കൊല്ലപ്പെടുന്നതിന് തൊട്ട് മുമ്പായി രസീല ഫോണില്‍ സംസാരിച്ചിരുന്നതുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ചു. രസീലയുടെ ബന്ധുവായ അഞ്ജലി നന്ദകുമാറുമായി ഫോണില്‍ സംസാരിക്കുന്നതിനിടെയാണ് കൊലയാളി രസീലയുടെ ജോലി സ്ഥലത്തേക്ക് പ്രവേശിച്ചത്. 'ആരോ വരുന്നുണ്ട്, ഞാന്‍ തിരിച്ച് വിളിക്കാം' എന്നായിരുന്നു രസീല അഞ്ജലിയോട് അവസാനമായി പറഞ്ഞ വാക്കുകള്‍. അതിന് ശേഷം പിന്നീട് രസീല വിളിച്ചില്ല.
രസീലയുടെ മേലുദ്യോഗസ്ഥനെ രസീലയോട് മോശമായി പെരുമാറിയിരുന്നതായി പരാതി പറഞ്ഞിരുന്നുവെന്ന് രസീലയുടെ പിതാവ് രാജു ആദ്യഘട്ടത്തില്‍ തന്നെ വ്യക്തമാക്കിയിരുന്നു. തന്റെ മേലധികാരിക്ക് തന്നോട് ദേഷ്യമുണ്ടെന്നും ഞായറാഴ്ച ജോലി ചെയ്യുന്നതിനായി തന്നെ നിര്‍ബന്ധിച്ചിരുന്നുവെന്നും രസീല കുടുംബാംഗങ്ങളോട് പരാതി പറഞ്ഞിരുന്നു.
പൂനെ ഓഫീസില്‍ ജോലി ചെയ്യുന്നതിന് രസീലയ്ക്ക് താല്പര്യമുണ്ടായിരുന്നില്ല. സ്ഥലം മാറ്റത്തിന് ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചെയ്തുകൊണ്ടിരിക്കുന്ന ജോലി പൂര്‍ത്തിയായാല്‍ ബംഗളൂരു ഓഫീസിലേക്ക് സ്ഥലം മാറ്റമാകുമെന്നും രസീല അഞ്ജലിയോട് പറഞ്ഞിരുന്നു. ഇത് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടെയാണ് ആരോ അങ്ങോട്ട് വന്നതെന്നും അഞ്ജലി പറഞ്ഞു.
ബംഗളൂരുവിലേക്ക് സ്ഥലം മാറ്റം ലഭിക്കുവാന്‍ രസീലയ്ക്ക് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ഒരു മേലുദ്യോഗസ്ഥന്റെ ഇടപെടല്‍ മൂലമാണ് അത് നടക്കാതെ പോയത് രസീലയുടെ അമ്മാവന്‍ സുരേഷ് പറഞ്ഞു. സ്ഥലം മാറ്റത്തിന് തടസം നില്‍ക്കുകയും നിരന്തരം ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്ന ഈ ഉദ്യോഗസ്ഥനേക്കുറിച്ച് രസീല സുഹൃത്തുക്കളോടും പിതാവിനോടും സഹോദരനോടും നേരത്തെ പരാതി പറഞ്ഞിരുന്നു.
രസീലയും കൊലയാളിയും തമ്മില്‍ മല്‍പ്പിടുത്തം നടന്നിരുന്നതായി പോസ്റ്റ്മാര്‍ട്ട് റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹത്ത് മുഖത്തും നെഞ്ചത്തു കടുത്ത പ്രഹരമേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു. ഒരാള്‍ ഒറ്റയ്ക്ക് കൊലനടത്തി എന്ന വാദം വിശ്വസിക്കാനാകില്ലെന്ന് രസീലുടെ ബന്ധുക്കള്‍ പറഞ്ഞു.
പോലീസ് അറസ്റ്റ് ചെയ്ത ബാബന്‍ സൈക്യക്ക് അന്നേ ദിവസം ഇന്‍ഫോസിസ് ഓഫീസില്‍ ആയിരുന്നില്ല ഡ്യൂട്ടി. ഐടി പാര്‍ക്കിലെ മക്‌ഡൊണാള്‍ഡ്‌സ് ഔട്ട്‌ലെറ്റില്‍ ജോലി ചെയ്യുകയായിരുന്നു. ഇയാളള്‍ക്ക് കനത്ത സുരക്ഷയുള്ള രസീലയുടെ ഓഫീസിനുള്ളില്‍ പ്രവേശിക്കുന്നതിന് കമ്പനിയുള്ള മറ്റാരുടേയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് രസീലയുടെ അമ്മാവനായ സുരേഷ് വ്യക്തമാക്കി.
രസീലയുടെ നഷ്ടപരിഹാരമായി ഒരു കോടി രൂപയും ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് കമ്പനി അറിയിച്ചതായി മാധ്യമങ്ങളിലൂടെ വാര്‍ത്ത വന്നെങ്കിലും ഇത് സംബന്ധിച്ച് തങ്ങളോടൊന്നും കമ്പനി പറഞ്ഞിട്ടില്ലെന്നും സുരേഷ് പറഞ്ഞു. പൂനെ മലയാളി സംഘടനകളെ അറിയിച്ചതാണ് ഇക്കാര്യമെന്നും അദ്ദേഹം പറഞ്ഞു. രസീല മരിച്ച് ഇത്രയും ദിവസം കഴിഞ്ഞിട്ടും കമ്പനി അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.