ഭൂരിപക്ഷമുണ്ടെന്ന കാരണത്താൽ രാഷ്ട്രീയ ഭീകരത പാടില്ല, ബിജെപിയെ പ്രതിസന്ധിയിലാക്കി ബംഗാള്‍ ഉപാധ്യക്ഷൻ
കൊല്‍ക്കത്ത: ഒരു ജനാധിപത്യ രാജ്യത്ത് ഒരു നിയമവും പൗരന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ പാടില്ലെന്ന് ബംഗാള്‍ ബിജെപി ഉപാധ്യക്ഷനും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ കൊച്ചുമകനുമായ ചന്ദ്ര കുമാര്‍ ബോസ്. നമ്മള്‍ ശരിയാണെന്നും അവര്‍ തെറ്റാണെന്നും ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് വേണ്ടത്. ആരെയും അധിക്ഷേപിക്കാന്‍ പാടില്ല. ഇന്ന് ഭൂരിപക്ഷമുണ്ട് എന്ന കാരണത്താല്‍ രാഷ്ട്രീയ ഭീകരത പാടില്ലെന്നും ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ ഗുണങ്ങളെ കുറിച്ച് വിശദീകരിക്കുകയാണ് വേണ്ടത്. ഒരു ബില്‍ പാസ്സായി നിയമമായി മാറിക്കഴിഞ്ഞാല്‍ പിന്നെ അത് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധകമാണ്. അതാണ് നിയമപരമായ സ്ഥിതി. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് ഒരു നിയമവും അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.
പ്രതിപക്ഷ പ്രചാരണങ്ങളുടെ മുനയൊടിക്കാനാവുന്ന തരത്തില്‍ നിയമത്തില്‍ ചില ഭേദഗതികള്‍ താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ചന്ദ്രകുമാര്‍ ബോസ് വ്യക്തമാക്കി. മതപീഡനം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണ് പൗരത്വ ഭേദഗതി നിയമം എന്ന് പ്രത്യേകം പറയണം. ഒരു മതത്തേയും പ്രത്യേകമായി പരാമര്‍ശിക്കരുത്. നമ്മുടെ സമീപനം വ്യത്യസ്തമായിരിക്കണം എന്നും ചന്ദ്ര കുമാര്‍ ബോസ് പറഞ്ഞു.
മുസ്ലീംകളെ ഒഴിവാക്കിക്കൊണ്ട് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നത് ശരിയല്ലെന്നും മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കരുത് എന്നും നേരത്തെ ചന്ദ്ര കുമാര്‍ ബോസ് പ്രതികരിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ പശ്ചിമ ബംഗാളില്‍ അടക്കം രാജ്യമൊട്ടാകെ വലിയ പ്രതിഷേധങ്ങള്‍ നടന്നുവരികയാണ്. പൗരത്വ നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്നാണ് പ്രക്ഷോഭകരുടെ നിലപാട്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് കേരളവും പശ്ചിമ ബംഗാളും അടക്കമുളള സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.