നിയമസഭയിൽ അശ്ലീല വീഡിയോ കണ്ട് രാജി വെച്ച നേതാവും മന്ത്രി! എംഎൽഎ പോലുമല്ല, കർണാടകത്തിൽ വിവാദം
ബെംഗളൂരു: എച്ച് ഡി കുമാരസ്വാമി സര്‍ക്കാരിനെ താഴെയിറക്കി കര്‍ണാടകത്തില്‍ അധികാരത്തിലേറിയ ബിഎസ് യെഡിയൂരപ്പ മൂന്ന് ആഴ്ച തനിച്ചാണ് ഭരണം നടത്തിയത്. സംസ്ഥാനം പ്രളയത്തില്‍ മുങ്ങിയപ്പോഴും മന്ത്രിമാര്‍ ഇല്ലാത്ത അവസ്ഥ വന്‍ വിമര്‍ശനം വിളിച്ച് വരുത്തിയിരുന്നു. ഒടുവില്‍ 17 പേര് കഴിഞ്ഞ ദിവസം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
സംസ്ഥാനത്ത് ബിജെപി മന്ത്രിസഭ രൂപീകരിച്ചതിന് പിന്നാലെ പുതിയ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മന്ത്രിസ്ഥാനം ലഭിക്കാത്തവര്‍ കലാപത്തിന് തിരി കൊളുത്തിയിരിക്കുന്നു. അതിനിടെ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ടതിന് രാജി വെയ്ക്കേണ്ടി വന്ന നേതാക്കള്‍ക്ക് മന്ത്രിസഭയില്‍ ഇടം ലഭിച്ചതും വിവാദമായിരിക്കുകയാണ്.
17 പേരുമായി യെഡ്ഡി മന്ത്രിസഭ
ജൂലൈ 26നാണ് ബിഎസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ മന്ത്രിസ്ഥാനങ്ങള്‍ ആര്‍ക്കൊക്കെ നല്‍കണം എന്നത് സംബന്ധിച്ച അനിശ്ചിതത്വം കാരണം കര്‍ണാടകത്തില്‍ മൂന്നാഴ്ചയോളം ഏകാംഗ സര്‍ക്കാര്‍ ഭരണം നടത്തി. ബിജെപിക്കുളളിലെ മന്ത്രിസ്ഥാന മോഹികളെ കൂടാതെ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസിലും നിന്നും എത്തിയ എംഎല്‍എമാരെയും സ്വതന്ത്രരേയും യെദ്യൂരപ്പയ്ക്ക് തൃപ്തിപ്പെടുത്തേണ്ടിയിരുന്നു. അമിത് ഷായുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് 17 പേരുടെ അന്തിമ പട്ടികയ്ക്ക് അംഗീകാരമായിരിക്കുന്നത്.
വിവാദ നായകരും മന്ത്രിമാർ
ബിജെപി പക്ഷത്തേക്ക് എത്തിയ വിമത എംഎല്‍എമാര്‍ക്കുളള സ്ഥാനം ഒഴിച്ചിട്ടാണ് പൂര്‍ണമല്ലാത്ത മന്ത്രിസഭ യെഡിയൂരപ്പ രൂപീകരിച്ചിരിക്കുന്നത്. വിമത എംഎല്‍എമാരെ സ്പീക്കര്‍ നേരത്തെ അയോഗ്യരാക്കിയിരുന്നു. നിലവില്‍ യെഡിയൂരപ്പയുടെ വിശ്വസ്തര്‍ക്കും ലിംഗായത്ത് നേതാക്കള്‍ക്കുമാണ് മന്ത്രിസഭയില്‍ ഇടം ലഭിച്ചിരിക്കുന്നത്. മാത്രമല്ല നിയമസഭയില്‍ ഇരുന്ന് അശ്ലീല ചിത്രം കണ്ടതിന് 2012ലെ ബിജെപി മന്ത്രിസഭയില്‍ നിന്ന് രാജി വെച്ച രണ്ട് പേര്‍ക്കും ഇക്കുറി മന്ത്രിസ്ഥാനം ലഭിച്ചിരിക്കുന്നു.
സവാദിനും പാട്ടീലിനും ഇടം
ലക്ഷ്മണ് സവാദി, സിസി പാട്ടീല്‍ എന്നിവരെയാണ് യെഡിയൂരപ്പ തന്റെ മന്ത്രിമാരാക്കിയിരിക്കുന്നത്. സിസി പാട്ടീല്‍ എംഎല്‍എയാണ്. എന്നാല്‍ ലക്ഷ്മണ് സവാദിയാകട്ടെ എംഎല്‍എ പോലുമല്ല. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അതാനി മണ്ഡലത്തില്‍ മഹേഷ് കുമത്തല്ലിയോട് സവാദി പരാജപ്പെട്ടിരുന്നു. കുമത്തല്ലി അയോഗ്യനാക്കപ്പെട്ട വിമത എംഎല്‍എയാണ്. അതുകൊണ്ട് തന്നെ അതാനിയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. ഇത് കണക്ക് കൂട്ടിയാണ് സവാദിയെ വീണ്ടും യെഡിയൂരപ്പ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സഹായത്തിനുളള പ്രതിഫലം
കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ ബിജെപി പക്ഷത്ത് എത്തിക്കാന്‍ കരുക്കള്‍ നീക്കിയ നേതാക്കളില്‍ ഒരാളാണ് സവാദി. ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെയാണ് സവാദി ഇടപെട്ട് മറുകണ്ടം ചാടിച്ചത്. ബിജെപി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചതിനുളള പ്രതിഫലമാണ് സവാദിക്കുളള മന്ത്രിസ്ഥാനം എന്നാണ് സൂചന. എന്നാല്‍ സവാദിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത് ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുളള നേതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് എന്നാണ് ബിജെപി വാദം.
ജാർക്കിഹോളിമാരെ തഴഞ്ഞു
അനധികൃത ഖനികളുടെ പേരില്‍ കുപ്രസിദ്ധരായ റെഡ്ഡി സഹോദരന്മാരുടെ അടുത്ത ആളും അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന എംഎല്‍എയുമായ ബി ശ്രീരാമലുവിനും യെഡ്ഡി മന്ത്രി സഭയില്‍ ഇടമുണ്ട്. ഓപ്പറേഷന് കമലയ്ക്ക് പിന്നില്‍ പ്രവര്‍ത്തച്ച അശ്വന്ത് നാരായണ്‍, ആര് അശോക് എന്നിവര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസിനെ ആദ്യം കാല് വാരിയ വിമത എംഎല്‍എ രമേഷ് ജാര്‍ക്കിഹോളി അടക്കമുളള ജാര്‍ക്കിഹോളി സഹോദരന്മാരെ യെഡിയൂരപ്പ മന്ത്രിസഭയിലേക്ക് പരിഗണിച്ചിട്ടില്ല. അതിനിടെ മന്ത്രിസ്ഥാനം ലഭിക്കാത്ത ബിജെപി എംഎൽഎമാരും പാർട്ടിക്കുളളിൽ കലാപം തുടങ്ങിയിട്ടുണ്ട്.
പാകിസ്താനിൽ പ്രളയ സമാന സാഹചര്യം, മുന്നറിയിപ്പില്ലാതെ ഇന്ത്യ വെള്ളം തുറന്ന് വിട്ടുവെന്ന് പാക് ആരോപണം
സിനിമാ സംവിധായകനും മുൻ യുഡിഎഫ് എംഎൽഎയും ബിജെപിയിൽ, അംഗത്വ ക്യാംപെയ്ൻ വിജയമെന്ന് ബിജെപി