സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ അധികാരമില്ല, നിലപാട് പ്രകോപനപരം, ഗവർണർക്കെതിരെ എൽഡിഎഫ്!
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പ് വെയ്ക്കാത്തത് പുതിയ വിവാദമായിരിക്കുകയാണ്. പൗരത്വ ഭേദഗതി വിഷയത്തിലടക്കം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന സര്‍ക്കാരുമായി ഏറ്റുമുട്ടലിലാണ്. ഈ സാഹചര്യത്തില്‍ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് എല്‍ഡിഎഫ്.
ഗവര്‍ണ്ണറുടെ നിലപാട് പ്രകോപനപരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിധേയമായി നിലപാട് സ്വീകരിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ നിലപാട് വിചിത്രമാണ്.
ജനാധിപത്യപരമായി നിലവില്‍ വന്ന സര്‍ക്കാര്‍ നയങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്നോട്ടുപോകുന്നത്. അത് പ്രകാരമുള്ള നടപടികളെ ചോദ്യം ചെയ്യുന്നത് ഗവര്‍ണ്ണര്‍ പദവിക്ക് ഭൂഷണമല്ല. സ്വന്തം രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ സംസ്ഥാന ഗവര്‍ണ്ണര്‍ക്ക് ഭരണഘടന അധികാരം നല്‍കുന്നില്ല. ഇക്കാര്യം വിസ്മരിച്ചാണ് സര്‍ക്കാര്‍ നടപടികളെ ഗവര്‍ണ്ണര്‍ എതിര്‍ക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശക്തികളുടെ ആയുധമായി ഗവര്‍ണ്ണര്‍ അധഃപതിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി.
സര്‍ക്കാരിന്റെ ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായാണ് അടിയന്തിര സാഹചര്യത്തില്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കേണ്ടിവരുന്നത്. നിയമപരമായ പോരായ്മയുണ്ടെങ്കില്‍ ചൂണ്ടിക്കാട്ടി പരിഹരിക്കുന്നതിന് പകരം തര്‍ക്കം ഉന്നയിക്കുന്നതും പരസ്യവിവാദം സൃഷ്ടിക്കുന്നതും ഗവര്‍ണ്ണര്‍ പദവിക്ക് ചേര്‍ന്നതല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ തളര്‍ത്താനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇത്തരമൊരു സമീപനം കേരളത്തില്‍ ഇതിന് മുമ്പ് ഒരു ഗവര്‍ണ്ണറും സ്വീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
ഗവര്‍ണ്ണര്‍ പ്രകോപനപരമായ നിലപാട് എടുത്തിട്ടും സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും പക്വമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ ചുമതല നിര്‍വ്വഹിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ ഇനിയെങ്കിലും ഗവര്‍ണ്ണര്‍ തയ്യാറാകണമെന്ന് എ വിജയരാഘവന് ആവശ്യപ്പെട്ടു.