കേരളത്തിൽ 120ഓളം ബിജെപിക്കാരെ ഇടതുപക്ഷം വധിച്ചു, വിമർശിക്കാൻ അവകാശമില്ലെന്ന് അമിത് ഷാ
ദില്ലി: കേരളത്തിൽ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന് രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ. എസ്പിജി സുരക്ഷാ ഭേദഗതി ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതിനിടെയായിരുന്നു അമിത് ഷായുടെ പരാമർശം. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിക്കാനുള്ള തീരുമാനം രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം ആരോപിച്ചിരുന്നു.
എസ്പിജി ബില് ഗാന്ധി കുടുംബത്തിന് വേണ്ടിയല്ല, എല്ലാവര്ക്കും നിയമം ഒരുപോലെയെന്ന് അമിത് ഷാ!!
സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട കെകെ രാഗേഷ് എംപി നെഹ്റു കുടുംബാംഗങ്ങളുടെ ത്യാഗം ബഹുമാനിക്കണമെന്നും പറഞ്ഞു. രാഗേഷിന്റെ പ്രസംഗത്തിന് മറുപടിയായി ഇടതുപക്ഷത്തിന് രാഷ്ട്രീയ പകപോക്കൽ ആരോപിക്കാൻ അവകാശമില്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.
കേരളത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരകളായി 120 ഓളം ബിജെപി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് വരുമ്പോഴും ഇടതുപക്ഷം വരുമ്പോഴും ബിജെപി പ്രവർത്തകർ കൊല്ലപ്പെടുകയാണെന്ന് അമിത് ഷാ ആരോപിച്ചു. രാഷ്ട്രീയ അതിക്രമത്തിൽ തങ്ങളുടെ പ്രവർത്തകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇടത് എംപിമാർ പറഞ്ഞപ്പോൾ അത് കോൺഗ്രസ് ഭരണകാലത്താണെന്നായിരുന്നു അമിത് ഷായുടെ മറുപടി.
അമിത് ഷായുടെ പരാമർശത്തിനെതിരെ പ്രതിഷേധവുമായി ഇടത് അംഗങ്ങൾ രംഗത്ത് എത്തി. കെകെ രാഗേഷ് എംപി രാജ്യസഭയുടെ നടുത്തളത്തിൽ ഇറങ്ങി ബഹളം വെച്ചു. അമിത് ഷായുടെ പരാമർശം സഭാ രേഖയിൽ ഉണ്ടാകില്ലെന്ന് ഡെപ്യൂട്ട് സ്പീക്കർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനിടെ പ്രതിഷേധങ്ങളെ മറികടന്ന് എസ്പിജി സുരക്ഷാ ഭേഗദതി ബിൽ രാജ്യസഭയിൽ പാസായി. ഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ നീക്കിയതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കനത്ത പ്രതിഷേധമാണ് ഉയർത്തിയത്.