തൊഴിലില്ലായ്മയ്ക്ക് എതിരെ ഇടത് സംഘടനകളുടെ കൂറ്റൻ റാാലി, ജലപീരങ്കിയും ലാത്തിച്ചാർജും നടത്തി പോലീസ്!
കൊല്‍ക്കത്ത: രാജ്യത്ത് സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് സിപിഎം. എസ്എഫ്ഐയുടേയും ഡിവൈഎഫ്ഐയുടേയും നേതൃത്വത്തില്‍ ഇടത് പക്ഷത്തെ യുവാക്കളുടെ കൂറ്റന്‍ റാലി തൊഴിലില്ലായ്മയ്ക്ക് എതിരെ കൊല്‍ക്കത്തയില്‍ നടന്നു. സിംഗൂരില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ റാലി പോലീസ് തടഞ്ഞു.
നഗരമധ്യത്തിലേക്ക് കടക്കാന്‍ പ്രതിഷേധക്കാരെ പോലീസ് അനുവദിക്കാതിരുന്നതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ മാര്‍ച്ചില്‍ പങ്കെടുത്ത യുവാക്കളും പോലീസും തമ്മില്‍ ഏറ്റുമുട്ടി.
പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. സംഘര്‍ഷത്തില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയതായാണ് റിപ്പോര്‍ട്ടു. നിയമസഭയിലേക്ക് പോകാം എന്ന് അര്‍ത്ഥം വരുന്ന നബന്ന ചലോ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുകയാണ് എന്നും എല്ലാവര്ക്കും തൊഴില്‍ ഉറപ്പാക്കണം എന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരും തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഒന്നും ചെയ്യുന്നില്ല എന്നും സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞ 45 വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയിലൂടെയാണ് രാജ്യം കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത് എന്നാണ് പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.