കുതിച്ചുയരുന്ന ഇന്ധന വില: തിങ്കളാഴ്ച രാജ്യവ്യാപക ഹർത്താലെന്ന് ഇടത് സംഘടനകൾ; കോൺഗ്രസിന്റെ ഭാരത് ബന്ദ്
Recommended Video
ദില്ലി: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ പ്രതിഷേധിച്ച് സെപ്റ്റംബർ പത്ത് തിങ്കളാഴ്ച രാജ്യവ്യാപകമായി ഹർത്താൽ നടത്തുമെന്ന് ഇടതുസംഘടനകൾ. സിപിഎം, സിപിഐ(എം എൽ), എസ് യു സി ഐ( കമ്മ്യൂണിസ്റ്റ്), ആർ എസ് പി തുടങ്ങിയ പാർട്ടികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യത്ത് കർഷകർ ദുരിതത്തിലാണ്. രൂപയുടെ മൂല്യം ദിനംപ്രതി താഴേക്ക് പോകുന്നു, തൊഴിലില്ലായ്മ, കുതിച്ചുയരുന്ന ഇന്ധനവില അങ്ങനെ രാജ്യം അതിരൂക്ഷമായ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. മോദി സർക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇതിന് കാരണമെന്നും സംയുക്ത പ്രസ്താവനയിൽ ഇടതുപാർട്ടികൾ ചൂണ്ടിക്കാട്ടി.
അതേസമയം ഇന്ധനവിലയിൽ പ്രതിഷേധിച്ച് കോൺഗ്രസും തിങ്കളാഴ്ച ഭാരത് ബന്ധിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് മൂന്നര വരെയാണ് ബന്ദ്. ഇതേ ദിവസം പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ച് ധർണ നടത്താനും കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് സമയക്രമീകരണം. പ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കോൺഗ്രസ് വ്യക്തമാക്കി.
ഇന്ധന വില വർദ്ധനവിലൂടെ മോദി സർക്കാർ 11 ലക്ഷം കോടിയുടെ അഴിമതി നടത്തിയെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ജിഎസ്ടിയുടെ പരിധിയിലാക്കണം. ഇല്ലെങ്കില്‍ സര്‍ക്കാരിന് ഇഷ്ടപ്രകാരം വിലനിര്‍ണയിക്കുന്നതിലേക്ക് നീങ്ങുമെന്നും സുർജേവാല പറഞ്ഞു.