ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല, യുഎസ്-ഇന്ത്യ പ്രതിരോധ കരാറിനെതിരെ ഇടതുപക്ഷം
ദില്ലി: യുഎസ് പ്രതിരോധ സെക്രട്ടറിയുടേയും വിദേശകാര്യ സെക്രട്ടറിയുടേയും ഇന്ത്യ സന്ദർശനത്തിനിടെയാണ് നിർണായകമായ പ്രതിരോധ കരാർ ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ടത്. കരാറിനെതിരെ ഇടതുപക്ഷം രംഗത്ത് വന്നിരിക്കുകയാണ്. ഉഭയകക്ഷി പ്രതിരോധ കരാറുകളിലൂടെ ഇന്ത്യൻ പ്രതിരോധ സേനകളെ അമേരിക്കൻ സൈന്യത്തിനും അവരുടെ തന്ത്രപരമായ പദ്ധതികൾക്കും വഴങ്ങാൻ ബാധ്യസ്ഥരാക്കിയെന്ന് സിപിഎമ്മും സിപിഐയും സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.
വാർത്താവിനിമയ, ഇലക്‌ട്രോണിക് സംവിധാനങ്ങൾ പരസ്‌പരം കൂട്ടിച്ചേർക്കുന്നത് ഇന്ത്യൻ പ്രതിരോധ സംവിധാനത്തിന്റെ പരമാധികാരത്തെയും തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യത്തെയും പ്രതികൂലമാക്കും. അമേരിക്കൻ നിയന്ത്രിത സാങ്കേതിക വിദ്യയിലുള്ള ആയുധങ്ങളെ ആശ്രയിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും ഇടതു പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.
ഉപഗ്രഹസാങ്കേതികവിദ്യ മേഖലയിൽ സഹകരണത്തിനുള്ള കരാർ(ബെക്ക) ഒപ്പിട്ടതോടെ അമേരിക്കയുമായി സൈനിക സഹകരണത്തിനുള്ള അടിസ്ഥാന കരാറുകൾ പൂർത്തിയായി. നവംബറിൽ നാല് ക്വാഡ്രീലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) രാജ്യം പങ്കെടുക്കുന്ന 'മലബാർ നാവികഅഭ്യാസം' നടക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചു. ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുമായി ഉണ്ടായ സംഘർഷത്തിന്റെ പേരിലാണ് ഈ നടപടികളെ ന്യായീകരിക്കുന്നത്. എന്നാൽ, ഇതിനും എത്രയോ മുമ്പ് ഈ കരാറുകൾ അണിയറയിൽ ഒരുങ്ങിയിരുന്നു.
അമേരിക്കയുമായി രൂപംകൊള്ളുന്ന സൈനികസഖ്യം ഇന്ത്യയുടെ സ്വതന്ത്ര വിദേശ നയത്തിലും തന്ത്രപരമായ സ്വയംഭരണാവകാശത്തിലും ദീർഘകാല പ്രത്യാഘാതം സൃഷ്ടിക്കും. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾക്ക് നിരക്കുന്നതല്ല ഈ നീക്കം. ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ ഏറ്റവും ഉയർന്ന രാഷ്ട്രീയ, നയതന്ത്ര തലങ്ങളിൽ കേന്ദ്രസർക്കാർ ചർച്ചകൾ തുടരണം. അമേരിക്കയുടെ ഭൗമ-രാഷ്ട്രീയ തന്ത്രങ്ങൾക്ക് ഇന്ത്യ വഴങ്ങേണ്ടതില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Recommended Video