പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ കാർഷിക നിയമം പിൻവലിക്കുമെന്ന ഉറപ്പ് നൽകണമെന്ന് ഇടത് പാർട്ടികൾ
ദില്ലി: മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഇടത് പാർട്ടികൾ സംയുക്തമായി രംഗത്ത്. സിപിഎം, സിപിഐ, സിപിഐ എംഎൽ, എഐഎഫ്ബി അടക്കമുളള പാർട്ടികളാണ് കാർഷിക നിയമത്തിന് എതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുന്നത്.
കേന്ദ്രസർക്കാർ പിടിവാശി ഉപേക്ഷിച്ച് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാമെന്ന ഉറപ്പ് കർഷക സംഘടനകൾക്ക് നൽകണം എന്ന് പാർട്ടികൾ ആവശ്യപ്പെട്ടു. ഒന്നര വർഷത്തേക്ക് നിയമങ്ങൾ മരവിപ്പിക്കാനുള്ള സന്നദ്ധത സർക്കാർ പ്രകടമാക്കി. പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവച്ച് ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന നിയമങ്ങൾ രാജ്യത്തെ നിയമ സംവിധാനമാണ്. അത് മരവിപ്പിക്കാനാകില്ല. പിൻവലിക്കാത്തിടത്തോളം പ്രാബല്യത്തിലായിരിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
നിയമങ്ങൾ പിൻവലിച്ച ശേഷം പരിഷ്കരണങ്ങൾ സംബന്ധിച്ച് കർഷകരുമായും സംസ്ഥാനങ്ങളുമായും മറ്റാളുകളുമായും ചർച്ച നടത്തി നിർദേശങ്ങൾ പാർലമെന്റ് മുമ്പാകെ കൊണ്ടുവരണം. കൊടുംശൈത്യത്തിലും ഡൽഹിയിലും രാജ്യമെമ്പാടും പ്രതിഷേധിക്കുന്ന ലക്ഷക്കണക്കിന് കർഷകരുടെ നിശ്ചയ ദാർഢ്യത്തെയും ഐക്യത്തെയും അഭിനന്ദിക്കുന്നുവെന്ന് ഇടത് പാർട്ടികൾ വ്യക്തമാക്കുന്നു.
Recommended Video
പ്രക്ഷോഭത്തിനിടെ നൂറിലേറെ കർഷകർ രക്തസാക്ഷികളായി. ദിനംപ്രതി സമരം ശക്തിപ്രാപിക്കുകയാണ്. കാർഷിക നിയമങ്ങളുടെ പിൻവലിക്കലും മതേതര-ജനാധിപത്യ ഭരണഘടനയുടെ സംരക്ഷണവും ലക്ഷ്യമിട്ട് റിപ്പബ്ലിക്ക് ദിനത്തിൽ ട്രാക്ടർ പരേഡ് നടത്താനുള്ള കർഷകരുടെ നിശ്ചയ ദാർഢ്യത്തെയും പ്രശംസിക്കുന്നു. ചരിത്ര സമരത്തിനുള്ള പിന്തുണ ആവർത്തിക്കുന്നുവെന്നും ഇടത് പാർട്ടികൾ പ്രസ്താവനയിൽ വ്യക്തമാക്കി.