പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു, ഇടതുപാർട്ടികൾ രാജ്യവ്യാപക പ്രക്ഷോഭത്തിന്
ദില്ലി: ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമാവുകയാണ്. അസം അടക്കമുളള വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദിവസങ്ങളായി പ്രതിഷേധം കത്തിപ്പടരുകയാണ്. അസമിലടക്കം കേന്ദ്രം സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.
ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷം ഉയര്‍ത്തി ശക്തമായ പ്രതിഷേധത്തെ ആള്‍ബലം കൊണ്ട് മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയിരിക്കുന്നത്. ബില്ലിനെതിരെ സിപിഎം അടക്കമുളള ഇടത് പാര്‍ട്ടികള്‍ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.
സിപിഎം, സിപിഐ, സിപിഐ(എംഎല്), ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ 5 ഇടതുപക്ഷ പാര്‍ട്ടികളാണ് സംയുക്തമായി രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക. ഡിസംബര്‍ 19നാണ് ഇടത് പാര്‍ട്ടികളുടെ പ്രക്ഷോഭം. കേന്ദ്രം നടപ്പാക്കാനൊരുങ്ങുന്ന പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ മതേതര അടിത്തറയെ തകര്‍ക്കുന്നതാണെന്നും ഇടത് പാര്‍ട്ടികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
Recommended Video
മോദി-ഷാ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി ബില്ലും എന്‍ആര്‍സിയും മതേതര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി മാറ്റാനുളള ആര്‍എസ്എസ് പദ്ധതിയുടെ ഭാഗമാണെന്നും ഇടതുപക്ഷം ആരോപിക്കുന്നു. അതിനിടെ, പൗരത്വ ഭേദഗതി ബില്‍ അപകടകരമാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കി. ഭരണഘടനയിലെ മതേതര മൂല്യങ്ങളുടെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ബില്‍. ഈ നിയമത്തെ എതിര്‍ക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിക്കണം എന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.