വിഖ്യാത ചലച്ചിത്രകാരൻ മൃണാൾ സെന്നിന് വിട, അന്ത്യം കൊൽക്കത്തയിലെ വസതിയിൽ
കൊല്‍ക്കത്ത: വിഖ്യാത ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസ്സായിരുന്നു. കൊല്‍ക്കത്ത ഭവാനിപൂരിലെ വസതിയില്‍ രാവിലെ 10.30തോടുകൂടിയാണ് മരണം സംഭവിച്ചത്. പത്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവാണ്. കമ്മ്യൂണിസ്റ്റ് സഹയാത്രികന്‍ കൂടിയായിരുന്നു മൃണാള്‍ സെന്‍. 1998 മുതല്‍ 2003 വരെ രാജ്യസഭാംഗം ആയിരുന്നു. ഇന്ത്യന്‍ നവതരംഗ സിനിമയ്ക്ക് തുടക്കമിട്ടവരില്‍ പ്രമുഖനായിരുന്നു മൃണാള്‍ സെന്‍.
ഋതിക് ഘട്ടകിനും സത്യജിത് റേയ്ക്കുമൊപ്പം ഇന്ത്യന്‍ സിനിമയെ ലോക സിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനാണ് മൃണാള്‍ സെന്‍. 1923 മെയ് 14ന് ഫരീദ്പൂരിലാണ് മൃണാള്‍ സെന്‍ ജനിച്ചത്. പഠനകാലത്തിന്‌ശേഷം പത്രപ്രവര്‍ത്തനകനായും മെഡിക്കല്‍ റെപ്രസെന്റേറ്റീവ് ആയും ജോലി നോക്കി. പഠന കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
സിനിമയോടുളള താല്‍പര്യം കൊല്‍ക്കത്തയിലെ സിനിമാ സ്റ്റുഡിയോയില്‍ ഓഡിയോ ടെക്‌നീഷ്യനായി ജോലി ചെയ്യുന്നതിലേക്ക് സെന്നിനെ എത്തിച്ചു. ബംഗാളിലെ കടുത്ത ക്ഷാമം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ സെന്നിനെ പിടിച്ചുലച്ചിരുന്നു. ആദ്യ സിനിമയായ രാത്ത് ബോറെ 1955ല്‍ പുറത്തിറങ്ങി. വലിയ ശ്രദ്ധേ നേടിയില്ല ആദ്യ ചിത്രം. രണ്ടാം ചിത്രമായ നീല ആകാശര്‍ നീചേയാണ് സംവിധായകന്‍ എന്ന നിലയ്ക്ക് മൃണാള്‍ സെന്നിനെ അടയാളപ്പെടുത്തിയത്.
മൂന്നാമത്തെ പടം ഭൈഷ്‌ണൈ ശ്രാവണ്‍ സെന്നിലെ പ്രതിഭയെ അടയാളപ്പെടുത്തി. സിനിമാ ചരിത്രത്തിലും സെന്നിന്റെ സിനിമാ ജീവിതത്തിലും നാഴികക്കല്ലായ ഈ ചിത്രം നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ അടക്കം വാങ്ങിക്കൂട്ടി. പിന്നീട് പുറത്തിറങ്ങിയ ഭദവന്‍ ശോമേയ സിനിമയിലെ നവതരംഗത്തിന് തുടക്കമിട്ടു. ദശാബ്ദങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ 27 ഫീച്ചര്‍ ചിത്രങ്ങള്‍ സെന്‍ സംവിധാനം ചെയ്തിട്ടുണ്ട്.
14 ലഘുചിത്രങ്ങളും 5 ഡോക്യുമെന്ററികളും മൃണാള്‍ സെന്നിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. മൃഗയ, കോറസ്, ഭുവന്‍ ഷോമെ, അകലെര്‍ സന്ദാനെ എന്നിവ മികച്ച സിനിമയ്ക്കുളള ദേശീയ പുരസ്‌ക്കാരം നേടി. മൃണാള്‍ സെന്‍ 4 തവണ മികച്ച സംവിധായകനും 3 തവണ മികച്ച തിരക്കഥാകൃത്തിനുമുളള ദേശീയ പുരസ്‌ക്കാരം സ്വന്തമാക്കി. 1981ല്‍ പത്മഭൂഷണും 2005ല്‍ ദാദാസാഹേബ് പുരസ്‌ക്കാരവും നല്‍കി രാജ്യം ഈ വിഖ്യാത ചലച്ചിത്രകാരനെ ആദരിച്ചു.