ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിൽ ഹൻസിയ അഹൻ, ആരാണ് ഹൻസിയ, പിന്നില്‍ ലഷ്കര്‍ ത്വയ്ബ!!
ഇന്ത്യയിലുള്ള ഹൻസിയയാണ് ജനവാസ മേഖലകളിലും സൈനിക താവങ്ങളിലും ആക്രമണത്തിന് നിര്‍ദേശം നല്‍കുന്നത്
ദില്ലി: ഇന്ത്യയിലെ ഭീകരാക്രമണങ്ങളുടെ സൂത്രധാരനെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുവിട്ട് ഇന്‍റലിജൻസ് ഏജൻസികൾ. പാകിസ്താനിൽ നിന്ന് പരിശീലനം നേടിയ ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹന്‍സിയ അനന്‍ എന്നയാളാണ് രാജ്യത്ത് നടക്കുന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിലെന്നാണ് കേന്ദ്ര ഇന്‍റലിജൻസ് ഏജൻസികൾ നൽകുന്ന വിവരം. ഇന്ത്യയിലുള്ള ഹൻസിയയാണ് ജനവാസ മേഖലകളിലും സൈനിക താവങ്ങളിലും ആക്രമണം നടത്താൻ ഭീകരർക്ക് നിര്‍ദേശങ്ങൾ നല്‍കുന്നത്.
ശ്രീനറിന്‍റെ വിവിധ ഭാഗങ്ങള്‍, ജമ്മുവിലെ വിജയ്പൂർ റെയിൽവേ സ്റ്റേഷൻ, സാമ്പയിലേയും ബാരി ബ്രഹ്മണയിലേയും വ്യാവസായിക പ്രദേശങ്ങള്‍, ജമ്മുവിലെ ഡെന്‍റൽ കോളേജ്, ഗുർദാസ്പൂര്‍- ബാരി ബ്രഹ്മണ റോഡ്, ഗുർദഗാസ് പൂരിലെ ഇന്ത്യൻ ആർമി ക്യാമ്പ്, ഗുര്‍ദാസ്പൂര്‍, പഞ്ചാബിലെ ദിനനഗര്‍, എന്നിവിടങ്ങള്‍ ആക്രമിക്കാനാണ് അനൻ ലക്ഷ്യമിട്ടിട്ടുള്ളതെന്ന് സുരക്ഷാ സേനയ്ക്ക് കൈമാറിയിട്ടുള്ള ജാഗ്രതാ നിർദേശത്തിൽ ഇന്‍റലിജന്‍സ് ഏജൻസികൾ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇന്ത്യയില്‍ എവിടെയാണ് ഇയാൾ കഴിയുന്നതെന്ന് കണ്ടെത്താൻ ഇന്‍റലിജന്‍സ് ഏജന്‍സികൾക്ക് കഴിഞ്ഞിട്ടില്ല. പ്രാദേശിക തലത്തിൽ പ്രവർത്തിക്കുന്ന ഭീകരരെ സഹായിക്കാനാണ് ഇയാൾ അതിർത്തി കടന്നതെന്നാണ് സൂചന.
ടി20 ലോകക്കപ്പ് സെമി ഫൈനലില്‍ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിൽ കഴിഞ്ഞ വര്‍ഷം ദേശീയ പതാക അഗ്നിക്കിരായാക്കിയ സംഭവത്തിൽ ജമ്മു കശ്മീരിലെ ഡെന്റൽ കോളേജ് വിവാദത്തിലായിരുന്നു. പാകിസ്താന്‍ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനകളാണ് കശ്മീരിലെ ഇൻഡസ്ട്രിയൽ ഏരിയയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഗുര്‍ദാസ്പൂർ, ഉദ്ധംപൂർ, പഠാൻകോട്ട് എന്നിവിടങ്ങളിലെ സൈനിക താവളങ്ങളില്‍ ഭീകരാക്രമണമുണ്ടായതോടെ തന്നെ സുരക്ഷാ സേനയ്ക്ക് ഭീകരരുടെ പദ്ധതികളെക്കുറിച്ച് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. നിയന്ത്രണ രേഖവഴി പാകിസ്താൻ ഭീകരരെ ഇന്ത്യയിലേയ്ക്ക് അയയ്ക്കുന്നുവെന്ന മുന്നറിയിപ്പോടെ ബിഎസ്എഫിനും നുഴഞ്ഞുകയറ്റം പ്രതിരോധിക്കാൻ ജാഗ്രതാ നിർദേശം നൽകിയിരുന്നു. അതിർത്തി സംസ്ഥാനങ്ങളായ ജമ്മു കശ്മീർ, പഞ്ചാബ് എന്നിവിടങ്ങളിലെ സേനയ്ക്കാണ് നിർദേശം നൽകിയിട്ടുള്ളത്.