മോദിയുടെ വാരാണാസി കേന്ദ്രീകരിച്ച് വന്‍ ഭീകരാക്രമണത്തിന് പദ്ധതിയെന്ന് റിപ്പോര്‍ട്ട്
വാരണാസി: പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയിബ ഭീകരവാദികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലേക്ക് കടന്നതായി രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്. വാരണാസിയില്‍ വന്‍ ആക്രമണത്തിന് സംഘടന പദ്ധതി തയ്യാറാക്കുകയാണെന്നും ദേശീയ മാധ്യമമായ സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കാശ്മീര്‍ പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍റെ പിന്തുണയോടെ നൂറോളം അഫ്ഗാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി നേരത്തേ രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ശ്രീലങ്ക വഴി ദക്ഷിണേന്ത്യയിലേക്ക് ഭീകരര്‍ കടന്നതായുള്ള റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ മുന്നറിയിപ്പ്.

ഇന്‍റലിജന്‍സ് മുന്നറിയിപ്പ്
കഴിഞ്ഞ കുറച്ച് മാസങ്ങളായി ലഷ്കര്‍ ഇ തൊയിബ ഭീകരര്‍ വാരണാസിയില്‍ വന്നു പോകാറുണ്ടെന്നും പ്രദേശത്ത് തമ്പടിച്ച് ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ നടത്താനുമാണ് ഭീകരര്‍ പദ്ധതി ഇടുന്നതെന്നും ഇന്‍റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എത്തിയത് മെയ് മാസം
ഭീകരരായ ഉമര്‍ മദ്നി, നേപ്പാള്‍ സ്വദേശിയായ മറ്റൊരു വ്യക്തി എന്നിവരാണ് വാരണാസിയില്‍ താമസിച്ച് ആക്രണണത്തിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ മെയ് മാസം ഇവിടെ എത്തി നാല് ദിവസം തങ്ങിയതായാണ് വിവരം. കഴിഞ്ഞ മേയ് 7 മുതല്‍ 11 വരെയാണ് ഇവര്‍ വാരണാസിയില്‍ ക്യാമ്പ് ചെയ്തത്.

റിക്രൂട്ട് ചെയ്യാന്‍
വാരണാസിയില്‍ കഴിഞ്ഞ ദിവസങ്ങള്‍ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലഷ്കറിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന്‍റെ ചുമതല ഒമറിനാണ്. വാരാണാസിയില്‍ നിരവധി യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യുപിയിലെ വിവിധ ഇടങ്ങള്‍
ഉത്തർപ്രദേശിലെ ഫൈസാബാദ്, ഗോരഖ്പൂർ പ്രദേശങ്ങളിൽ താവളങ്ങൾ സ്ഥാപിക്കാൻ ലഷ്കര്‍ ഇ തൊയിബ ഭീകരവാദികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ ജൂണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിരുന്നു. ഈ താവളങ്ങള്‍ കേന്ദ്രീകരിച്ച് രാജ്യത്ത് വലിയ ആക്രമണ പദ്ധതികള്‍ നടത്താനാണ് പദ്ധതിയെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിരുന്നു.

കാശ്മീര്‍ നടപടിക്ക് പിന്നാലെ
കാശ്മീന്‍റെ പ്രത്യേക പദവി റദ്ദ് ചെയ്തുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് പിന്നാലെ പാകിസ്താനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയതായും ഇന്ത്യന്‍ സൈനിക സ്ഥാപനങ്ങള്‍ ആക്രമിക്കാന്‍ ലക്ഷ്യം വെയ്ക്കുന്നതായും ഇന്‍റലിജെന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

മുന്നറിയപ്പുമായി ഐബി
അടുത്ത കാലത്തായി കശ്മീരിലെ പ്രദേശവാസികളില്‍ കുറച്ച് പേര്‍ക്ക് മാത്രമാണ് പരിശീലനം ലഭിച്ചിട്ടുള്ളത്. ഇതുകൊണ്ടാണ് അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഭീകരരെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് എത്തിക്കാന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നത്. എല്ലാത്തരത്തിലുള്ള റിക്രൂട്ട്മെന്റും പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും സുരക്ഷാ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ ദില്ലി, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications