'അയോധ്യ ട്രസ്റ്റ് അവരുടെ പണി ചെയ്യട്ടെ, പ്രധാനമന്ത്രിയും യുപി സർക്കാരുമല്ല', നിലപാടുമായി സിപിഎം!
ദില്ലി: അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് പ്രിയങ്ക ഗാന്ധി അടക്കമുളള കോൺഗ്രസ് നേതാക്കൾ രംഗത്ത് എത്തിയത് ചർച്ചയായിരിക്കുകയാണ്. അതേസമയം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. രാഹുൽ ഗാന്ധിയും മൌനം പാലിക്കുന്നു. അതിനിടെ അയോധ്യയിലെ ഭൂമി പൂജയിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം പൊളിറ്റ് ബ്യൂറോ. അയോധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് സുപ്രീം കോടതി ചുമതല ഏൽപ്പിച്ച ട്രസ്റ്റിനെ ആ ജോലി ചെയ്യാൻ അനുവദിക്കുക എന്ന് സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ വ്യക്തമാക്കി.
സിപിഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന: അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഉത്തർപ്രദേശ് അധികൃതരും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരും ചേർന്ന് ഏറ്റെടുത്തത് സുപ്രീംകോടതി വിധിക്കും ഭരണഘടനയുടെ അന്തഃസത്തയ്‌ക്കും വിരുദ്ധമാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. അയോധ്യാ തർക്കം ഇരുപക്ഷത്തിനും സ്വീകാര്യമായ ഉഭയകക്ഷി കരാർ വഴിയോ കോടതിവിധിയുടെ അടിസ്ഥാനത്തിലോ പരിഹരിക്കണമെന്ന നിലപാടാണ് സിപിഐ എം തുടക്കംമുതൽ സ്വീകരിച്ചത്.

Recommended Video
സുപ്രീംകോടതി വിധി പറയുകയും രാമക്ഷേത്ര നിർമാണത്തിന് വഴി തുറക്കുകയും ചെയ്‌തു. നിർമാണച്ചുമതല ട്രസ്‌റ്റ് ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചത്. ട്രസ്‌റ്റാണ് ഈ കടമ നിറവേറ്റേണ്ടത്. 1992 ഡിസംബർ ആറിന് ബാബ്‌റി മസ്‌ജിദ് തകർത്തതിനെ ക്രിമിനൽ കൃത്യമായി കണ്ട് കോടതി അപലപിച്ചിട്ടുണ്ട്. ഇതിൽ കുറ്റക്കാരെ ശിക്ഷിക്കുന്നതിനു പകരം, മസ്‌ജിദിന്റെ തകർച്ചയ്‌ക്ക് മുൻകാലപ്രാബല്യത്തോടെ നിയമസാധുത നൽകുന്നവിധം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കരുത്.
കോവിഡ് മഹാമാരി രാജ്യമെമ്പാടും പടരുകയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരം മതപരമായ സമ്മേളനം അനുവദനീയമല്ല. അയോധ്യയിൽ പുരോഹിതർക്കും പൊലീസുകാർക്കും കോവിഡ് ബാധിച്ചെന്ന റിപ്പോർട്ട് മനുഷ്യജീവൻ നേരിടുന്ന ഭീഷണി എടുത്തുകാട്ടുന്നു. ഇന്ത്യയിലെ ജനങ്ങൾ ഭരണഘടനാതത്വങ്ങളായ മതനിരപേക്ഷതയും നീതിയും ഉയർത്തിപ്പിടിക്കണം. കോവിഡ് പ്രതിരോധിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ മതവികാരം ചൂഷണം ചെയ്യാൻ അനുവദിക്കരുതെന്നും പിബി ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു''.












Click it and Unblock the Notifications