അമേഠിയിൽ 'ഏറ്റുമുട്ടി' രാഹുലും സ്മൃതിയും; പിന്നാലെ കോൺഗ്രസ് ഓഫീസിൽ റെയ്ഡ്, പ്രതികരിച്ച് ബിജെപി
ലഖ്നൗ; കൊവിഡിന്റെ പശ്ചാത്തലത്തിൽ സജീവ ഇടപെടലാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയായ രാഹുൽ ഗാന്ധി നടത്തുന്നത്. സർക്കാർ വീഴ്ചകളെ വിമർശിച്ചും കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചും പ്രതിസന്ധികളെ നേരിടാൻ സാധാരണക്കാർക്ക് സഹായം നൽകിയുമാണ് രാഹുലിന്റെ ഇടപെടൽ. രാഹുലിന്റെ മണ്ഡലമായ വയനാട്ടിലും അദ്ദേഹം നിരവധി സഹായങ്ങൾ എത്തിച്ചിരുന്നു.
ഇക്കൂട്ടത്തിൽ തന്റെ മുൻ മണ്ഡലമായ അമേഠിയിലെ ജനങ്ങൾക്കും രാഹുൽ അവശ്യവസ്തുക്കൾ എത്തിച്ചിട്ടുണ്ട്. എന്നാൽ അമേഠിയിലെ രാഹുലിന്റെ ഇടപെടൽ ബിജെപി നേതൃത്വത്തിന്റെ ഉറക്കം കെടുത്തിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അമേഠിയിൽ ഇടപെട്ട് രാഹുൽ
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു അമേഠിയിൽ രാഹുൽ നേരിട്ടത്. 15 വർഷം ഭരിച്ച മണ്ഡലത്തിൽ ബിജെപിയുടെ സ്മൃതി ഇറാനിയോട് രാഹുൽ തോൽവി രുചിച്ചു. 65000 ത്തോളം വോട്ടുകൾക്കായിരുന്നു രാഹുൽ മണ്ഡലത്തിൽ പരാജയപ്പെട്ടത്. എന്നാൽ മണ്ഡലം കൈവിട്ടെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഇടപെടലുകളാണ് മണ്ഡലത്തിൽ രാഹുൽ നടത്തുന്നത്.
സഹായവുമായി രാഹുൽ
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ ദുരിതത്തിലായ ജനങ്ങൾക്ക് അവശ്യവസ്തുക്കൾ രാഹുൽ എത്തിച്ചിരുന്നു. ട്രക്ക് നിറയെ അരിയും ഗോതമ്പും മറ്റ് ഭക്ഷ്യ വസ്തുക്കളുമായിരുന്നു രാഹുൽ എത്തിച്ചത്. ഇതുവരെ 877 ഗ്രാമപഞ്ചായത്തുകൾക്കും ഏഴ് നഗര പഞ്ചായത്തുകൾക്കുമായി 16,400 റേഷൻ കിറ്റുകുകളും രാഹുൽ എത്തിച്ചിരുന്നു.
അന്താക്ഷരി കളിക്കുന്നു
കൊറോണയ്ക്കെതിരെ മുൻ നിരയിൽ നിന്ന് പോരാട്ടം നയിക്കുന്നവർക്ക് 50,000 മാസ്കുകൾ, 20,000 സാനിറ്റൈസറുകൾ , 20,000 സോപ്പുകൾ എന്നിവയും രാഹുൽ എത്തിച്ചിരുന്നുവെന്നും കോൺഗ്രസ് ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. രാഹുൽ മണ്ഡലത്തിന് വേണ്ടി ഓടി നടക്കുമ്പോൾ മണ്ഡലം എംപി സ്മൃതി ഇറാനി അന്താക്ഷരി കളിക്കുന്ന തിരക്കിലാണെന്നായിരുന്നു കോൺഗ്രസ് കുറ്റപ്പെടുത്തിയത്.
നിർഭാഗ്യകരം
എന്നാൽ ഇത്തരത്തിലുള്ള രാഹുലിന്റെ ഇടപെടൽ ബിജെപിയുടെ ഉറക്കം കെടുത്തിയെന്നാണ് കോൺഗ്രസ് ആരോപണം.കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഗൗരി ഗഞ്ജിലെ കോൺഗ്രസ് ഓഫീസ് റെയ്ഡ് ചെയ്ത പോലീസ് നടപടി ഇതിന്റെ ഭാഗമാണെന്നും കോൺഗ്രസ് ആരോപിച്ചു.
വാറണ്ടില്ലാതെ
അമേഠിയിൽ കൊവിഡിന്റെ പേരിൽ രാഷ്ട്രീയം പയറ്റുന്നത് നിർഭാഗ്യകരമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു.വാറന്റ് പോലും ഇല്ലാതെയാണ് പോലീസ് ഓഫീസ് റെയ്ഡ് ചെയ്തതെന്നും സുർജേവാല പറഞ്ഞു.
സഹായമെത്തിക്കാം
അമേഠിയിലെ ജനങ്ങൾക്ക് രാഹുൽ ഗാന്ധി നൽകുന്ന സഹായമായിരിക്കും യോഗി സർക്കാരിനെ അസ്വസ്ഥത പെടുത്തുന്നത്. ഈ സമയത്തെങ്കിലും രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും സുർജേവാല പറഞ്ഞു. വൈരാഗ്യം വെടിഞ്ഞ് എല്ലാവർക്കും ഒരുമിച്ച് സഹായം എത്തിക്കാം,സുർജേവാല പറഞ്ഞു.
മറുപടിയുമായി ബിജെപി
ഗൗരിഗഞ്ചിലെ കോൺഗ്രസ് ഓഫീസ് പോലീസ് റെയ്ഡ് ചെയ്യുന്ന ചിത്രവും സുർജേവാല പങ്കുവെച്ചു. അതേസമയം കോൺഗ്രസ് ആരോപണത്തിനെതിരെ ബിജെപി രംഗത്തെത്തി. കോൺഗ്രസ് വ്യാജ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്ന് ബിജെപി ആരോപിച്ചു.
അംഗീകരിക്കാനായിട്ടില്ല
അമേഠി കോൺഗ്രസിനെ പുറത്താക്കിയെന്ന വസ്തുത അംഗീകരിക്കാൻ കോൺഗ്രസിന് ഇതുവരേയും സാധിച്ച് കാണില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ അവർക്ക് പ്രചരിപ്പിക്കേണ്ടി വരുന്നതെന്ന് ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ പറഞ്ഞു.
നിരാശമാത്രം
ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെപ്പോലെ അമേഠിയും രാഹുൽ ഗാന്ധിയെ നിരസിച്ചു എന്ന വസ്തുതയുമായി കോൺഗ്രസ് ഇപ്പോഴും ധാരണയിലെത്തിയിട്ടില്ല. ഇത്തരത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പിന്നിൽ നിരാശയല്ലാതെ മറ്റൊന്നുമില്ല. അമേഠി ഗാന്ധി കുടുംബത്തെ തള്ളി കഴിഞ്ഞു. ഗാന്ധിമാരും അത് ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നും അദ്ദേഹം കുറിച്ചു.
സ്മൃതി ഇറാനിയും
അതേസമയം കോൺഗ്രസിന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന് മണ്ഡലം എംപി സ്മൃതി ഇറാനിയും പ്രതികരിച്ചു. ബഹുമാനപ്പെട്ട കോൺഗ്രസ് നേതൃത്വമേ ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്. മാർച്ച് 25 മുതൽ മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായം എത്തിക്കാനെന്ന പോരിൽ കോൺഗ്രസ് പ്രവർത്തകർ മണ്ഡലത്തിൽ കറങ്ങുന്നുണ്ട്. ഇതുവരെ മണ്ഡലത്തിൽ ഒരാൾക്ക പോലും കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ല. ദയവ് ചെയ്ത മണ്ഡലത്തിലെ ജനങ്ങളെ ശല്യപ്പെടുത്തരുത്, അപമാനിക്കരുത്, "ഇറാനി ട്വീറ്റ് ചെയ്തു.
ജില്ലാ കളക്ടർ പറയുന്നത്
അതേസമയം കോൺഗ്രസ് ആരോപണം അടിസ്ഥാന രഹിതാമാണെന്നായിരുന്നു ജില്ലാ മജിസ്ട്രേറ്റ് അരുൺ കുമാർ പ്രതികരിച്ചത്. ഗുണഭോക്താക്കളുടെ പട്ടിക ലഭിക്കാനാണ് റവന്യൂ, വിതരണ വകുപ്പ് ഉദ്യോഗസ്ഥർ കോൺഗ്രസ് ഓഫീസ് സന്ദർശിച്ചത്. ഓഫീസിൽ റെയ്ഡ് നടത്തിയതെന്ന് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കിയിരുന്നു.