നിഷികാന്ത് ദുബേയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് അനുമതി നൽകണം; എജിക്ക് കത്ത്
ഡൽഹി: ബി ജെ പി എംപി നിഷികാന്ത് ദുബേയ്ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അറ്റോർണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് കത്ത് നൽകിയത്. സുപ്രീം കോടതിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് ഉടൻ നടപടി സ്വീകരിക്കാൻ അനുമതി നൽകണമെന്നാണ് കത്തിലെ ആവശ്യം.
ബി ജെ പി എംപിയുടെ പരസ്യ പരാമർശം അങ്ങേയറ്റം അപമാനകരവും അപകടകരവും പ്രകോപനപരവുമാണെന്ന് തൻവീർ കത്തിൽ ചൂണ്ടിക്കാട്ടി. രാജ്യത്തെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ സംവിധാനത്തെ അപകീർത്തിപ്പെടുത്തുന്നതാണ് പരാമർശമെന്നും കത്തിൽ പറയുന്നു. ബി ജെ പി എംപിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുന്നതിനിടയിലാണ് അനസിന്റെ കത്ത്. പരാമർശത്തിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്ത് നടപടി ആരംഭിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ജാർഖണ്ഡിൽ നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ സുപ്രീം കോടതിക്കും ചീഫ് ജസ്റ്റിസിനുമെതിരെ വിവാദ പരാമർശം നടത്തിയത്. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു പരാമർശം.
'നിയമം സുപ്രീം കോടതി പാസാക്കുമെങ്കിൽ പാർലമെന്റ് പൂട്ടിക്കെട്ടട്ടെ. രാജ്യത്ത് മതയുദ്ധങ്ങൾക്കെല്ലാം കാരണം സുപ്രീം കോടതിയാണ്. സുപ്രീം കോടതി പരിധികൾ ലംഘിച്ച് പ്രവർത്തിക്കുകയാണ്. എല്ലാത്തിനും സുപ്രീം കോടതിയിൽ പോകേണ്ടി വന്നാൽ പിന്നെ പാർലമെന്റും നിയമസഭയുമൊക്കെ അടച്ചിടണം. ', എന്നായിരുന്നു ദുബെയുടെ വാക്കുകൾ. രാജ്യത്ത് നടക്കുന്ന എല്ലാ സിവിൽ യുദ്ധങ്ങൾക്കും കാരണം ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണെന്നും ദുബെ ആരോപിച്ചു. അതേസമയം പരാമർശം വിവാദമായതിന് പിന്നാലെ ദുബെയെ തള്ളി ബി ജെ പി രംഗത്തെത്തിയിരുന്നു. എംപിയുടെ വ്യക്തിപരമായ പ്രതികരണമാണെന്നും പാർട്ടിയുടെ നിലപാട് അല്ലെന്നുമാണ് ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പറഞ്ഞത്.
'ജുഡീഷ്യറിയെ കുറിച്ച് ദുബേയും ദിനേഷ് ശർമ്മയും പറഞ്ഞ കാര്യങ്ങൾ പാർട്ടിയുടെ നിലപാടല്ല, അത് തികച്ചും വ്യക്തിപരമായ പ്രസ്താവനയാണ്. ആ പ്രസ്താവനയോട് പാർട്ടി യോജിക്കുന്നല്ലെന്ന് മാത്രമല്ല അത്തരം പ്രസ്താവനകളെ പാർട്ടി ഇതുവരെ പിന്തുണച്ചിട്ടുമില്ല. പ്രസ്താവന പൂർണമായും തള്ളിക്കളയുകയാണ്', ജെ പി നദ്ദ പറഞ്ഞു. എന്നാൽ ഡാമേജ് കൺട്രോൾ മാത്രമാണ് നദ്ദയുടെ വിശദീകരണമെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഒരു നേതാവിനെ കൊണ്ട് അവർക്ക് വേണ്ടത് പറയിപ്പിച്ചതിന് ശേഷം ഖേദം പ്രകടിപ്പിക്കുകയാണ് ബി ജെ പി എന്ന് പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.












Click it and Unblock the Notifications