ബിജെപി 'ജോസഫ് വിജയ്' ആക്കിയ ഇളയ ദളപതി; വെട്രി മുതൽ തുടങ്ങിയ കുതിപ്പ്, മെർസലോടെ കണ്ണിലെ കരട്
Recommended Video
ചെന്നൈ: ഒരു ഡയലോഗില്‍, അല്ലെങ്കില്‍ ഒരു ചലനത്തില്‍ പോലും ആയിരക്കണക്കിന് ആരാധകരെ ത്രസിപ്പിക്കുന്ന സൂപ്പര്‍ താരം. വിജയ് എന്ന ജോസഫ് വിജയ് ചന്ദ്രശേഖര്‍. ആരാധകരുടെ സ്വന്തം ഇളയ ദളപതി. സിനിമാ താരങ്ങളെ ദൈവ തുല്യരായി കാണുന്ന തമിഴ്‌നാട്ടുകാര്‍ക്ക് ഒരു പക്ഷേ രജനീകാന്ത് കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ട താരവും വിജയ് തന്നെ.
വിജയിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് തമിഴ്‌നാടിനെ ഒന്നാകെ ഞെട്ടിച്ചിരിക്കുകയാണ്. സര്‍ക്കാരിനെതിരെ ശബ്ദം ഉയര്‍ത്തുന്നവരെ പൂട്ടുന്ന കാലത്ത് വിജയിന്റെ നേര്‍ക്കുളള നടപടി യാദൃശ്ചികമല്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. വിജയ് എന്ന നടന്‍ ജോസഫ് വിജയ് ആകുന്നതും ആര്‍ക്കൊക്കെയോ അനഭിമതനാകുന്നതും എങ്ങനെയാണ്?
വിജയ് നടന്ന് കയറിയ ഉയരങ്ങള്‍
അഭിനയ രംഗത്തേക്കുളള വിജയിന്റെ വരവ് ചലച്ചിത്ര നിര്‍മ്മാതാവായ അച്ഛന്‍ എസ് എ ചന്ദ്രശേഖരന്റെ വിലാസത്തിന്റെ പിന്‍ബലത്തിലാണ്. എന്നാല്‍ കുടുംബത്തിന്റെ പേര് മാത്രം കൊണ്ട് കീഴടക്കാവുന്നതല്ല 28 വര്‍ഷം കൊണ്ട് വിജയ് നടന്ന് കയറിയ ഉയരങ്ങള്‍. ഒരുപക്ഷേ. മികച്ച അഭിനേതാവാകില്ല വിജയ്. എന്നാല്‍ ആളെക്കൂട്ടാന്‍ കെല്‍പ്പുളള മികച്ച താരമാണ് എന്നതില്‍ തര്‍ക്കമേതുമില്ല. .
ബാലതാരത്തിൽ നിന്ന് താരത്തിലേക്ക്
വെട്രി എന്ന ചിത്രത്തില്‍ ബാലതാരമായാണ് വിജയിയുടെ തുടക്കം. നാളയെ തീര്‍പ്പ് ആണ് വിജയ് നായകനായി അഭിനയിച്ച ആദ്യ ചിത്രം. 1996ല്‍ പുറത്തിറങ്ങിയ പൂവേ ഉനക്കാക എന്ന ചിത്രത്തോടെയാണ് വിജയ് എന്ന നടന്റെ തലവര തെളിഞ്ഞത്. കാതലുക്ക് മര്യാദ, തുളളാത മനവും തുളളും, ഖുശി, ഷാജഹാന്‍, ഗില്ലി, പോക്കിരി അങ്ങനെ പിന്നീടങ്ങോട് വിജയ് ചിത്രങ്ങള്‍ തീയറ്ററുകളെ ഇളക്കി മറിച്ചു.
മെര്‍സലിന്റെ വരവോടെ
തമിഴില്‍ സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയം ഒട്ടും അന്യമല്ല. എങ്കിലും വിജയിനെ ആ പരിസരത്തൊന്നും നേരത്തെ കണ്ടിട്ടില്ല. അച്ഛന്‍ ചന്ദ്രശേഖര്‍ കൃത്യമായ രാഷ്ട്രീയ നിലപാടുളള വ്യക്തിയായിരുന്നു. 2017ലാണ് വിജയ് എന്ന പേര് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറുന്നത്. മെര്‍സല്‍ എന്ന ചിത്രമാണ് വിജയിനെ ജോസഫ് വിജയ് ആക്കി മാറ്റിയത്.
ജോസഫ് വിജയ് ചന്ദ്രശേഖർ
അതുവരെ വിജയ് എന്ന പേരല്ലാതെ മറ്റൊരു പേര് തങ്ങളുടെ പ്രിയതാരത്തിനുണ്ടെന്ന് ആരാധകര്‍ പോലും അറിഞ്ഞ് കാണില്ല. മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവും ജിഎസ്ടിയും അടക്കമുളളവ വിമര്‍ശന വിധേയമായതോടെയാണ് വിജയിയുടെ മതം ചര്‍ച്ചയാക്കപ്പെട്ടത്. ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് വിജയ് ക്രിസ്ത്യാനിയായത് കൊണ്ടാണ് എന്നാണ് ബിജെപി നേതാവ് എച്ച് രാജ അന്ന് പ്രതികരിച്ചത്.
വാളെടുത്ത് ബിജെപി
മെര്‍സല്‍ സിനിമയില്‍ അഞ്ച് മിനുറ്റോളം നീളുന്ന വിജയിയുടെ സംഭാഷണം കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ പൊളിച്ചടുക്കുന്നതാണ്. ഇതോടെ ബിജെപി നേതാക്കള്‍ വാളുമെടുത്തിറങ്ങി. ഈ വിഷയത്തില്‍ പിടിച്ച്, വിജയിയുടെ മതം പറഞ്ഞ് നേട്ടമുണ്ടാക്കാം എന്ന കണക്ക് കൂട്ടല്‍ പക്ഷേ തമിഴ് നാട്ടില്‍ വിലപ്പോയില്ല. നാട് വിജയിനൊപ്പമാണ് നിലയുറപ്പിച്ചത്.
സർക്കാരിന് വിമർശനം
അന്നേ ബിജെപിയുടെ കണ്ണിലെ കരടായി വിജയ് മാറിയിരുന്നു. സര്‍ക്കാര്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെ തമിഴ്‌നാട്ടില്‍ ബിജെപിയുടെ സഖ്യകക്ഷി കൂടിയായ അണ്ണാ ഡിഎംകെയ്ക്കും വിജയ് ശത്രുവായി മാറി. രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യം നല്‍കി വോട്ട് നേടുന്നതിനെയാണ് സര്‍ക്കാര്‍ വിമര്‍ശിച്ചത്. അണ്ണാ ഡിഎംകെ മന്ത്രിയായ സിവി ഷണ്‍മുഖം ഈ വിവാദത്തില്‍ പ്രതികരിച്ചത് വിജയിനെ നക്‌സലൈറ്റ് എന്ന് വിളിച്ചാണ്.
രാഷ്ട്രീയ പ്രവേശനം
അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് സ്ഥാപിച്ച ഫ്‌ളക്‌സ് തലയില്‍ വീണ് പെണ്‍കുട്ടി മരിച്ച സംഭവം ബിഗിലില്‍ ചര്‍ച്ച ചെയ്തതും രാഷ്ട്രീയ നേതാക്കള്‍ക്ക് വിജയിനെ ശത്രുവാക്കി. കൃത്യമായി ബിജെപി, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകള്‍ സിനിമകളിലൂടെ പറയുന്നതോടെ താന്‍ ഏത് പക്ഷത്താണ് എന്ന് കൂടിയാണ് വിജയ് പ്രഖ്യാപിച്ച് കൊണ്ടിരുന്നത്. വിജയ് രാഷ്ട്രീയ പ്രവേശനം നടത്താന്‍ ഒരുങ്ങുന്നു എന്നുളള സൂചനകളും പുറത്ത് വന്നതോടെ വിഷയങ്ങളുടെ ഗതി മാറി.
മുഖ്യമന്ത്രിയായാല്‍
സിനിമകളില്‍ മാത്രമല്ല, മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍ സിനിമകളുടെ ഓഡിയോ ലോഞ്ച് ചടങ്ങളുകളില്‍ വിജയ് നടത്തിയ പ്രസംഗങ്ങളും പലരേയും ചൊടിപ്പിച്ചിട്ടുണ്ട്. താന്‍ മുഖ്യമന്ത്രിയായാല്‍ അഭിനയം നടത്തില്ലെന്നും തന്റെ ജോലി ചെയ്യും എന്നുമാണ് വിജയ് പ്രസംഗിച്ചത്. ഇത്തരം പഞ്ച് ഡയലോഗുകള്‍ സിനിമയ്ക്ക് പുറത്തും വിജയ് പറഞ്ഞ് തുടങ്ങുന്നത് രാഷ്ട്രീയ പ്രവേശനത്തിനുളള കൃത്യമായ സൂചനകളായാണ് വിലയിരുത്തപ്പെടുന്നത്.
ഒട്ടും യാദൃശ്ചികമല്ല
അതിനിടെയാണ് വിജയ്‌ക്കെതിരെ ആദായ നികുതി വകുപ്പിന്റെ നടപടി വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബിജെപി പക്ഷത്തേക്ക് ചായ്വ് കാണിക്കുന്ന രജനീകാന്തിന് എതിരെയുളള കേസ ഇഡി പിന്‍വലിക്കുകയും വിജയിനെ 24 മണിക്കൂറിലേറെയായി ചോദ്യം ചെയ്യുന്നതും യാദൃശ്ചികമല്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമാ രംഗത്ത് കോടികള്‍ പ്രതിഫലം വാങ്ങുന്ന മറ്റ് എത്രയോ താരങ്ങള്‍ ഉണ്ടായിട്ടും എങ്ങനെ കൃത്യമായി വിജയിന്റെ വീട്ടുപടിക്കല്‍ തന്നെ ആദായ നികുതി വകുപ്പ് എത്തി എന്നതും ഉയരുന്ന ചോദ്യമാണ്.