മെയ് 4 മുതൽ മദ്യശാലകൾ തുറക്കാം, ബാറുകൾക്ക് അനുമതിയില്ല, കടുത്ത നിയന്ത്രണം!
ദില്ലി: രാജ്യത്ത് കൊവിഡ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ്. മെയ് 17 വരെ ലോക്ക്ഡൗണ്‍ തുടരും. അതേസമയം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യശാലകള്‍ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
കേരളവും പഞ്ചാബും അടക്കമുളള സംസ്ഥാനങ്ങള്‍ മദ്യശാലകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മദ്യശാലകള്‍ അടച്ചിട്ടതോടെ സംസ്ഥാനങ്ങളുടെ വരുമാനത്തില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് മദ്യശാലകള്‍ തുറക്കാനുളള അനുമതി.
മദ്യശാലകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രങ്ങളും പുതിയ മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നുണ്ട്. ഒരു സമയം അഞ്ച് പേരില്‍ കൂടുതല്‍ പേര്‍ പാടില്ല. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. മാത്രമല്ല പൊതുസ്ഥലത്ത് മദ്യപാനം പാടില്ലെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു. അതേസമയം ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.
മദ്യശാലകള്‍ കൂടാതെ പുകയില, പാന്‍, ഗുഡ്ക പോലുളള ലഹരി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാനുളള അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സാധനങ്ങള്‍ വാങ്ങാനായി കടകളില്‍ എത്തുന്നവരും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ആളുകള്‍ തമ്മില്‍ ആറടി അകലം വേണം എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗരേഖയില്‍ പറയുന്നത്. എല്ലാ പൊതു ഇടങ്ങളിലും ആളുകള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം.
ലോക്ക്ഡൗണ്‍ നീട്ടുന്നതിനൊപ്പം ഗ്രീന്‍സോണുകളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. ഗ്രീൻ സോണുകളിൽ പൊതു നിയന്ത്രണങ്ങൾ മാത്രമേ ബാധകമാവുകയുളളൂ. 21 ദിവസമായി കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങളാണ് ഗ്രീൻ സോണായി തിരിച്ചിരിക്കുന്നത്. ഓറഞ്ച് സോണുകളില്‍ ഭാഗിക ഇളവുകളും കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്രബാധിത പ്രദേശങ്ങളായ റെഡ് സോണിലും കേന്ദ്രം ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്.