19 ദിവസം ഇവയൊന്നും പാടില്ല, കേന്ദ്രം പുറത്തിറക്കിയ ലോക്ക് ഡൗണ്‍ മാർഗരേഖയിലെ വിലക്കപ്പെട്ടവ!
ദില്ലി: മെയ് മൂന്ന് വരെയുളള കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. മാര്‍ച്ചില്‍ ആദ്യഘട്ട ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. മെയ് മൂന്ന് വരെ വിലക്കുളളത് എന്തിനൊക്കെ എന്നതിന്റെ വിശദമായ വിവരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.
ആഭ്യന്തരവും അന്തര്‍ദേശീയവുമായ എല്ലാ വിമാനയാത്രകള്‍ക്കും വിലക്കുണ്ട്. ട്രെയിന്‍ യാത്രകളും മെയ് മൂന്ന് വരെ അനുവദനീയമല്ല. പൊതുഗതാഗത സംവിധാനങ്ങളായ ബസ്, മെട്രോ റെയില്‍ സര്‍വ്വീസുകള്‍ എന്നിവയും ഇക്കാലയളവില്‍ പ്രവര്‍ത്തിക്കില്ല. ചികിത്സാപരമായ കാര്യങ്ങള്‍ക്കോ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളില്‍ അനുവദിച്ചിട്ടുളള ആവശ്യങ്ങള്‍ക്കോ അല്ലാതെ ജില്ലകള്‍ക്ക് പുറത്തേക്കോ അന്തര്‍സംസ്ഥാന യാത്രകളോ അനുവദനീയമല്ല.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റ് പരിശീലന സ്ഥാപനങ്ങളും അടഞ്ഞ് തന്നെ കിടക്കും. പുതിയ മാര്‍ഗരേഖയില്‍ അനുമതി നല്‍കിയിട്ടുളളവ ഒഴികെയുളള എല്ലാ വ്യവസായ പ്രവര്‍ത്തികള്‍ക്കും വിലക്കുണ്ട്. ഓട്ടോറിക്ഷ, ടാക്‌സി, സൈക്കിള്‍ റിക്ഷ മുതലായവയും നിരത്തിലിറങ്ങാന്‍ പാടുളളതല്ല. സിനിമാ തിയറ്ററുകളും മാളുകളും ഷോപ്പിംഗ് കോംപ്ലെക്‌സുകളും ജിമ്മുകളും സ്‌പോര്‍ട്‌സ് കോംപ്ലെക്‌സുകളും സ്വിമ്മിംഗ് പൂളുകളും പാര്‍ക്കുകളും ബാറുകളും ഓഡിറ്റോറിയങ്ങളും അസംബ്ലി ഹാളുകളും സമാനമായ മറ്റെല്ലാ സ്ഥലങ്ങളും അടഞ്ഞ് തന്നെ കിടക്കും.
എല്ലാ തരത്തിലുളള സാമൂഹികയും കലാ-കായികപരവുമായ ഒത്തുചേരലുകള്‍ക്കുളള വിലക്കും തുടരും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങള്‍ക്കും വിലക്കുണ്ട്. ആരാധനാലയങ്ങള്‍ തുറക്കില്ല. മതപരവും സാംസ്‌ക്കാരികപരവും വിനോദനപരവുമായ എല്ലാത്തരം ഒത്തുചേരലുകള്‍ക്കും വിലക്കുണ്ട്. ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് 20 കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതും പുതിയ മാര്‍ഗനിര്‍ദേശം പ്രകാരം അനുവദനീയമല്ല. നിയന്ത്രണങ്ങളില്‍ സംസ്ഥാനങ്ങള്‍ അമിത ഇളവുകള്‍ നല്‍കരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു. ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
Recommended Video
സര്‍ക്കാര്‍ ഓഫീസുകള്‍ അടഞ്ഞ് തന്നെ കിടക്കും. പക്ഷേ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുളള ഓഫീസുകള്‍, ട്രഷറി, ധനകാര്യമന്ത്രാലയം, പെട്രോളിയം, എല്‍പിജി, സിഎന്‍ജി ഓഫീസുകള്‍, റിസര്‍വ് ബാങ്ക്, പോസ്റ്റ് ഓഫീസ്, ദുരന്ത നിവാരണ ഏജന്‍സി, എന്‍ഐസി, കംസ്റ്റസ് ക്ലിയറന്‍സ് പോലുളളവയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തിക്കണം എന്നാണ് നിര്‍ദേശം. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുളള ഇളവ് നല്‍കും. ആശുപത്രികള്‍, മൃഗാശുപത്രികള്‍ അടക്കമുളള എല്ലാ മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കും ഇളവുണ്ട്. റേഷന്‍ കട, പലചരക്ക്, പഴം, പച്ചക്കറി കടകള്‍ എന്നിവയ്ക്കുളള ഇളവ് തുടരും.