വിജയം ഉറപ്പിച്ച് കോണ്‍ഗ്രസ്; ബിജെപിയില്‍ ആശങ്ക, ജെഡിഎസിന്റെ വിജയം കോണ്‍ഗ്രസിന്റെ കയ്യില്‍
ബെംഗളൂരു: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ രമേശ് കട്ടിയുടെ നേതൃത്വത്തില്‍ ഇരുപതോളം ബിജെപി എംഎല്‍എമാര്‍ വിമത സ്വരം ഉയര്‍ത്തിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെ കര്‍ണാടകയിലെ യഡിയൂരപ്പ സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കട്ടിയുടെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്. ഇതോടെ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അടക്കമുള്ള കാര്യം ബിജെപിക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
നാല് പേരുടെ ഒഴിവ്
ജൂണ്‍ 25 ന് കാലാവധി അവാസനിക്കുന്ന നാല് പേരുടെ ഒഴിവിലേക്കാണ് കര്‍ണാടകടയില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. ബിജെപിയുടേയും ജെഡിഎസിന്റേയും ഓരോ അംഗങ്ങളുടേയും കോണ്‍ഗ്രസിന്റെ രണ്ട് അംഗങ്ങളുടേയും (കുപേന്ദ്ര റെഡ്ഡി -ജെഡിഎസ്, പ്രഭാകര്‍ കോറെ -ബിജെപി, എം രാജീവ് ഗൗഡ, ബികെ ഹരിപ്രസാദ് -ഇരുവരും കോണ്‍ഗ്രസ്) കാലാവധിയാണ് അവസാനിക്കുന്നത്.
ബിജെപിക്ക് 2
നിയസഭയിലെ നിലവിലെ അംഗബലം അനുസരിച്ച് ബിജെപിക്ക് 2 സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിയുമെങ്കിലും ഉമേശ് കട്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ഇടഞ്ഞു നില്‍ക്കുന്നത് ആശങ്കയക്ക് ഇടയാക്കുന്നുണ്ട്. തന്റെ സഹോദരനായ രമേശ് കട്ടിക്ക് ഒരു രാജ്യസഭാ സീറ്റ് നല്‍കണമെന്നാണ് ഉമേശ് കട്ടിയുടെ ആവശ്യം.
ജൂണ്‍ 6
എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായിട്ടില്ല. 19 ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജൂണ്‍ 6 ആണ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി. അതായത് പ്രശ്നങ്ങള്‍ പരിഹരിച്ച് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ ബിജെപിക്ക് മുന്നിലുള്ളത് രണ്ട് ദിവസം മാത്രം.
സീറ്റ് നല്‍കിയില്ലെങ്കില്‍
സംസ്ഥാന തലത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി കൂടി വാങ്ങിക്കേണ്ടതായുണ്ട്. രമേശ് കട്ടിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ രമേശ് കട്ടി ഇടയും. അദ്ദേഹത്തിന്റെ ഭാഗത്തുള്ളവര്‍ രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാലം വലിച്ചാല്‍ രണ്ടാത്തെ സീറ്റില്‍ ബിജെപിയുടെ വിജയസാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കും.
സിദ്ധരാമയ്യയുടെ പ്രസ്താവന
അസംതൃപ്തരായ ചില ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയുടെ പ്രസ്താവനയും ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാണ്. തന്നെ കണ്ട ബിജെപി എംഎല്‍എമാര്‍ സ്വഭാവികമായും അവരെ അതൃപ്തി പങ്കുവെച്ചിട്ടുണ്ടെന്നായിരുന്നു സിദ്ധരാമയ്യ വ്യക്തമാക്കിയത്. ഈ നീക്കങ്ങളിലെല്ലാം ബിജെപി അപകടം മണക്കുന്നുണ്ട്.
ചര്‍ച്ചയില്‍ മുന്‍തൂക്കം
ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി കെവി കാമത്ത് ,തേജസ്വിനി അനന്തകുമാര്‍ എന്നിവരുടെ പേരുകള്‍ക്കാണ് ബിജെപി ചര്‍ച്ചയില്‍ മുന്‍തൂക്കം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെംഗളൂരു സൗത്ത് ലോക് സഭാ സീറ്റില്‍ സജീവമായി പരിഗണിക്കുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത നേതാവാണ് തേജസ്വിനി അനന്തകുമാര്‍.
സമ്മര്‍ദ്ദം
അതേസമയം തന്നെ ഒരിക്കല്‍ കൂടി രാജ്യസഭയിലേക്ക് സീറ്റുറപ്പിക്കാന്‍ പ്രഭാകര്‍ കോറെയും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് എം നാഗരാജിന്റെ പേരും ഒരു വിഭാഗം ഈ ചര്‍ച്ചയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വന്നതോടെ ആരെ തള്ളും ആരെ കൊള്ളും എന്നതില്‍ വലിയ പ്രതിസന്ധിയാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ ഉടലെടുത്തിരിക്കുന്നത്.
45 വോട്ട്
ഒരു അംഗത്തെ വിജയിപ്പിക്കാന്‍ 45 വോട്ടുകളാണ് വേണ്ടത്. 223 അംഗ നിയസഭയില്‍ ബിജെപിക്ക് 117 എംഎല്‍എമാരുണ്ട്. രണ്ടുപേരെ വിജയിപ്പിക്കാന്‍ 90 വോട്ടുകള്‍ മതിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള വിമത നീക്കങ്ങള്‍ ഉണ്ടായാല്‍ അത് തരിച്ചടിയാവും. 68 അംഗങ്ങളുള്ള കോണ്‍ഗ്രസിന് ഒരു സീറ്റില്‍ വിജയം ഉറപ്പാണ്.
കോണ്‍ഗ്രസിലെ ചര്‍ച്ചകള്‍
നിലവിലെ അംഗം ബികെ ഹരിപ്രസാദിന് ഒരു അവസരം കൂടി നല്‍കുക, അല്ലെങ്കില്‍ മുതിര്‍ന്ന നേതാവ് മല്ലിഗാര്‍ജ്ജുന ഖാര്‍കയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നീ രണ്ട് സാധ്യതകളാണ് കോണ്‍ഗ്രസ് കാണുന്നത്. അതേസമയം മുന്‍ തുംകൂര്‍ എംപിയായ മുദ്ധനാംഗൗഡ ചില നേതാക്കളെ സീറ്റിനായി സമീപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
ആശങ്കയില്ല
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസില്‍ യാതൊരു ആശങ്കകളും ഇല്ലെന്നും പ്രഖ്യാനം ഇന്നല്ലെങ്കില്‍ നാളെയുണ്ടാവുമെന്നാണ് സംസ്ഥാന നേതാക്കള്‍ വ്യക്തമാക്കുന്നത്. അതേസമയം, 34 അംഗങ്ങള്‍ മാത്രമുള്ള ജെഡിഎസിന് തനിച്ച് ഒരു സീറ്റിലേക്ക് വിജയിക്കാനുള്ള അംഗബലം നിയമസഭയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ജെഡിഎസിന് മുന്നില്‍ കോണ്‍ഗ്രസ് ഒരു നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം
തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് പോള്‍ ചെയ്തതിന് ശേഷം ബാക്കിവരുന്ന വോട്ടുകള്‍ കോണ്‍ഗ്രസ് ജെഡിഎസ് സ്ഥാനാര്‍ത്ഥിക്ക് ചെയ്യും. ഇതിലൂടെ അവര്‍ക്ക് ഒരു അംഗത്തെ വിജയിപ്പിക്കാന്‍ സാധിക്കും. ഈ ഉപകാരത്തിന് പ്രത്യുപകാരമായി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ജെഡിഎസിന് വിജയിക്കാന്‍ കഴിയുന്ന മൂന്നാമത്തെ സീറ്റ് തങ്ങള്‍ക്ക് വിട്ട് തരണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം.
ദേവഗൗഡ
അംഗബലം അനുസരിച്ച് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ടും ജെഡിഎസിന് ഒരു സീറ്റും നേടാന്‍ സാധിക്കും. എന്നാല്‍ ഈ നിര്‍ദ്ദേശത്തോട് ജെഡിഎസ് നേതൃത്വം പൂര്‍ണ്ണമായും യോജിച്ചിട്ടില്ല. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഒരു സീറ്റ് വേണമെന്നത് തന്നെയാണ് അവരുടെ ആവശ്യം. ജെഡിഎസ് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ തയ്യാറുവകയാണെങ്കില് ദേവഗൗഡ ആയിരിക്കും സ്ഥാനാര്‍ത്ഥിയാവുക.
അമേരിക്കയിലെ പ്രതിഷേധം; ഗാന്ധിയുടെ പ്രതിമ നശിപ്പിച്ചു, അന്വേഷണം ആരംഭിച്ച് പോലീസ്