ദില്ലി കൂട്ടമാനഭംഗം; എല്ലാ പ്രതികള്‍ക്കും വധശിക്ഷ
ദില്ലി: രാജ്യത്തെ നടുക്കി തലസ്ഥാന നഗരിയായ ദില്ലിയില്‍ അരങ്ങേരിയ ക്രൂരപീഡനത്തിന്റെ വിധി സാകേത് അതിവേഗ കോടതി പ്രഖ്യപിച്ചു. രാജ്യം കാത്തിരുന്ന വിധിയില്‍ പ്രതികള്‍ നാലു പേര്‍ക്കും വധ ശിക്ഷ വിധിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ഗൗരവത്തോടെ കാണണമെന്ന് ശിക്ഷപ്രഖ്യാപിച്ചുകൊണ്ട് കോടതി പറഞ്ഞു. പ്രത്യേക ജഡ്ജി യോഗേഷ് ഗെന്നയാണ് വിധി പ്രഖ്യാപിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടിയുടെ അമ്മ പ്രതികരിച്ചു.
പ്രതികള്‍ക്കു നല്‍കേണ്ട ശിക്ഷ സംബന്ധിച്ച വാദം ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. ചൊവ്വാഴ്ച കേസ് പരിഗണിച്ച കോടതി പ്രതികളെല്ലാം കുറ്റക്കാരാണെന്ന് വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും അതിനാല്‍ പ്രതികള്‍ക്ക് വധ ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന് വാധിച്ചു. എന്നാല്‍ പ്രായവും ജീവിത സാഹചര്യവും പരിഗണിച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന് പ്രതിഭാഗം വാദിച്ചു.
23കാരിയായ പാരമെഡിക്കല്‍ വിദ്യാര്‍ത്ഥിയെ ഒടുന്ന ബസില്‍ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ, പവന് ഗുപ്ത എന്നീ നാലുപ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. വിധികേട്ട് മൂന്നാം പ്രതി പവന് ഗുപ്ത കോടതിയില്‍ പൊട്ടിക്കരഞ്ഞു. കേസില്‍ മുകേഷ് സിങ് രണ്ടാപ്രതിയും അക്ഷയ് ഠാക്കൂര്‍ അഞ്ചാം പ്രതിയുമാണ്.
ഒന്നാപ്രതി രാം സിങ് വിചാരണ നടന്നുകൊണ്ടിരിക്കുമ്പോള്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചു. പെണ്‍കുട്ടിയെ ഏറ്റവും ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്ക് നല്ല നടപ്പിന് മൂന്ന് വര്‍ഷത്തെ ദുര്‍ഗുണപാഠശാല വാസത്തിന് വിധിച്ചിരുന്നു.
വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് പ്രതിഭാഗം വക്കീല്‍ അറിയിച്ചു. എന്നാല്‍ കേസിലെ ആദ്യവിധി എന്ന നിലയില്‍ സാകേത് കോടതിയുടെ വിധി പ്രസക്തമാണ്. വാദിഭാഗം ചുമത്തിയ 13 കേസിലും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുമുണ്ട്.