43 സീറ്റ്, മാഞ്ചി വേണ്ട, നിതീഷിനൊപ്പമെങ്കില്‍ ഈ ഡിമാന്‍ഡ്... ഇല്ലെങ്കില്‍ എല്‍ജെപി കോണ്‍ഗ്രസിനൊപ്പം!
ദില്ലി: ബീഹാറിലെ സഖ്യത്തിന് ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ തന്നെ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്നാല്‍ സഖ്യം പൊളിയുന്ന കാര്യം ഉറപ്പായിരിക്കുകയാണ്. എല്‍ജെപി നിതീഷ് കുമാറിനൊപ്പം നില്‍ക്കില്ലെന്ന വാശിയിലാണ്. നിതീഷ് കുമാറിന് കീഴില്‍ തന്നെ തിരഞ്ഞെടുപ്പ് നേരിടുമെന്ന് നദ്ദ പ്രഖ്യാപിച്ചു. ചിരാഗ് പാസ്വാനെയും എല്‍ജെപിയെയും പരസ്യമായി തള്ളിയിരിക്കുകയാണ് നദ്ദ. ബിജെപിയുമായി കൂടിക്കാഴ്ച്ചയ്ക്ക് ചിരാഗ് പാസ്വാന്‍ കാത്തിരിക്കുകയാണ്. ജെഡിയുവിനെതിരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന വാശിയിലാണ് എല്‍ജെപി. കോണ്‍ഗ്രസും ആര്‍ജെഡിയും അവസരം കാത്തിരിക്കുകയാണ്.
നിതീഷുമായി ചേരില്ല
നിതീഷുമായി ചേരാതിരിക്കാന്‍ നിരവധി കാരണങ്ങള്‍ എല്‍ജെപിക്ക് മുന്നിലുണ്ട്. എംഎല്‍സി നോമിനേഷന്‍ നിതീഷ് അനുവദിക്കാത്തതാണ് ഏറ്റവും വലിയ പ്രശ്‌നം. ഇത് എന്‍ഡിഎയില്‍ ഉറപ്പ് നല്‍കിയതായിരുന്നു. എല്‍ജെപിയുടെ മണ്ഡലങ്ങളിലേക്ക് കാര്യമായി വികസനമെത്തുന്നില്ല എന്ന പരാതിയുണ്ട്. ഫണ്ടുകള്‍ വലിയ തോതില്‍ നല്‍കാനും നിതീഷ് തയ്യാറായിട്ടില്ല. സഖ്യത്തിലെ പ്രധാന കക്ഷിയെന്ന പരിഗണന പോലും എല്‍ജെപിക്ക് നല്‍കാന്‍ നിതീഷ് ഒരുക്കമല്ല. ഈ പ്രശ്‌നങ്ങള്‍ എന്‍ഡിഎയില്‍ നില്‍ക്കുന്നതില്‍ നിന്ന് എല്‍ജെപിയെ അകറ്റുകയാണ്.
വലയൊരുക്കി കോണ്‍ഗ്രസ്
രാഹുല്‍ ഗാന്ധിയുമായി ചിരാഗ് പാസ്വാന് നല്ല അടുപ്പമുണ്ട്. തേജസ്വി യാദവുമായി അതിലേറെ ആത്മബന്ധമുണ്ട് ചിരാഗിന്. രാംവിലാസ് പാസ്വാനാണെങ്കില്‍ കൂടുതല്‍ അടുപ്പം സോണിയാ ഗാന്ധിമായിട്ടാണ്. അതുകൊണ്ട് മഹാസഖ്യത്തിലേക്ക് പോകാന്‍ ഇവര്‍ക്ക് എളുപ്പമാണ്. ബിജെപിയെ ഇതുവരെ എതിര്‍ക്കാന്‍ എല്‍ജെപി തയ്യാറായിട്ടില്ല. സഖ്യം വിടുന്നതോടെ ഇതുണ്ടാവും. കോണ്‍ഗ്രസ് സീനിയര്‍ നേതാക്കളെ ഉപയോഗിച്ച് എല്‍ജെപിയെ സഖ്യത്തിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ദിഗ് വിജയ് സിംഗ് പരസ്യമായി തന്നെ പാസ്വാനെ ക്ഷണിച്ചിരുന്നു.
പാസ്വാന്‍ ആവശ്യപ്പെട്ടത്
43 സീറ്റുകളാണ് എല്‍ജെപിക്കായി ചിരാഗ് ആവശ്യപ്പെട്ടത്. ബീഹാറില്‍ ആകെയുള്ളത് 243 സീറ്റുകളും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫോര്‍മുല പ്രകാരമാണ് ഇത്രയും സീറ്റുകള്‍ ചോദിച്ചത്. ബിജെപിയും ജെഡിയും തുല്യമായ സീറ്റുകളിലായിരുന്നു അന്ന് മത്സരിച്ചത്. എന്നാല്‍ 2010ലെ ഫോര്‍മുലയിലാണ് നിതീഷ് പിടിച്ചിരിക്കുന്നത്. 1:4:1 എന്ന ഫോര്‍മുലയാണിത്. 140ലധികം സീറ്റുകള്‍ ജെഡിയുവിനും ബാക്കിയുള്ള 100 സീറ്റുകള്‍ ബിജെപിക്കും സഖ്യത്തിനുമായി നല്‍കുന്ന രീതിയാണിത്. എല്‍ജെപിയുടെ ആവശ്യം ആദ്യ ഘട്ടത്തില്‍ തന്നെ തള്ളപ്പെട്ടു. ഇത്രയും സീറ്റില്ലാതെ സഖ്യത്തില്‍ നില്‍ക്കാന്‍ പാസ്വാന്‍ തയ്യാറല്ല.
എന്‍ഡിഎ വിട്ടാല്‍ കളിമാറും
ബീഹാറിലെ രണ്ട് പ്രബല ശക്തികളാണ് പാസ്വാനും ജിതന്‍ റാം മാഞ്ചിയും. ഇവര്‍ രണ്ട് പേരും എന്‍ഡിഎയ്‌ക്കൊപ്പമാണെങ്കില്‍ തിരഞ്ഞെടുപ്പ് അവര്‍ തൂത്തുവാരും. എന്നാല്‍ മാഞ്ചിക്കൊപ്പം നില്‍ക്കാന്‍ പാസ്വാന്‍ തയ്യാറല്ല. ഇത് ദളിത് രാഷ്ട്രീയത്തിലെ ചില പ്രത്യേകതകളാണ്. 17 ശതമാനം വോട്ടുണ്ട് ദളിതുകള്‍ക്ക് ബീഹാറില്‍. ഇവര്‍ രണ്ടുപേരും ഒരേ വോട്ടുബാങ്കിനെ ലക്ഷ്യമിടുന്നത് ഇരുവരുടെയും വളര്‍ച്ചയ്ക്ക് തടസ്സമാകും. പ്രത്യേകിച്ച് പാസ്വാനാണ് തിരിച്ചടിയുണ്ടാവുക. അതുകൊണ്ട് മാഞ്ചി സഖ്യത്തില്‍ വേണ്ടെന്ന പാസ്വാന്‍ ബിജെപിയെ അറിയിച്ചു. ഇതും പാര്‍ട്ടി തള്ളി.
എല്‍ജെപി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയാല്‍....
എല്‍ജെപി കോണ്‍ഗ്രസ് സഖ്യത്തിലെത്തിയാല്‍ മാഞ്ചിയേക്കാള്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കും. മാഞ്ചി ചെറിയൊരു ദളിത് വിഭാഗമാണ്. പാസ്വാന്റേത് വളരെ വലിയ വിഭാഗമാണ്. ഇവര്‍ മറ്റേതെങ്കിലും പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാല്‍ അത് സഖ്യത്തിന് ഗുണം ചെയ്യാറുണ്ട്. സിപിഎംഎല്ലും ദളിത് മേഖലയിലെ പ്രബലരാണ്. ഇവര്‍ക്കൊപ്പം പാസ്വാന്‍ ചേരുന്നത് എല്‍ജെപിക്ക് വലിയ നേട്ടമുണ്ടാക്കും. 45 സീറ്റുകള്‍ വരെ എല്‍ജെപിക്ക് നല്‍കാനും കോണ്‍ഗ്രസ് ഒരുക്കമാണ്. മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ ചിരാഗിന്റെ പരിഗണനയിലുണ്ട്.
143 സീറ്റില്‍....
ചിരാഗ് പാസ്വാന്‍ 143 സീറ്റില്‍ മത്സരിക്കാനുള്ള നീക്കമാണ് നടത്തുന്നത്. അതും ജെഡിയുവിനും മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്‌ക്കെതിരെയും. എന്നാല്‍ ബിജെപിക്ക് ഈ പോരാട്ടം വേണ്ടെന്ന ആവശ്യമാണ് ഉള്ളത്. കാരണം എല്‍ജെപിയാണ് ബിജെപിയെ ബനിയ പാര്‍ട്ടിയെ ഇമേജ് മാറ്റിയെടുക്കാന്‍ സഹായിച്ചത്. പാവപ്പെട്ടവരുടെ ദളിതരുടെ പാര്‍ട്ടിയെന്ന മോദിയുടെ പ്രതിച്ഛായ സാധ്യമാക്കിയത് പാസ്വാനാണ്. ഏറ്റവും വിശ്വസ്തരുമാണ് ഇവര്‍. പക്ഷേ നിതീഷിനെ ഇപ്പോഴും വലിയ നേതാവായി അംഗീകരിക്കുന്ന മോദി എല്‍ജെപി അത്രത്തോളം ഗൗനിക്കുന്നില്ല. ഇവിടെയാണ് കോണ്‍ഗ്രസിന് സാധ്യതയുള്ളത്.
കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്
ലാലു വരുന്നതോടെ ആര്‍ജെഡിയുടെ ശക്തി വര്‍ധിക്കും. എന്നാല്‍ എല്‍ജെപി വരുന്നതോടെ ദളിത് വോട്ടുബാങ്ക് ഭിന്നിക്കും. അവിടെയാണ് ജയസാധ്യത മഹാസഖ്യത്തിനുള്ളത്. അതില്‍ തന്നെ 18 ശതമാനത്തോളം വരുന്ന മുസ്ലീം വോട്ടുകളും കോണ്‍ഗ്രസിന്റെ കുത്തകയാണ്. ദളിതുകളും മുസ്ലീങ്ങളും ചേര്‍ന്നാല്‍ തന്നെ 35 ശതമാനത്തോളം വോട്ട് വരും. 14 ശതമാനം യാദവരും ഒപ്പമുണ്ട്. കോവിഡ് കാലത്ത് ദളിതുകളും മുസ്ലീങ്ങളും സംസ്ഥാനത്ത് വലിയ തോതില്‍ തിരിച്ചെത്തിയത് ലാലുവിന്റെ രാഷ്ട്രീയത്തിന്റെ തിരിച്ചുവരവായിട്ടാണ് കാണുന്നത്.
Recommended Video
എല്‍ജെപി എന്‍ഡിഎയില്‍ തുടരില്ല
75 വയസ്സ് കഴിഞ്ഞവര്‍ മോദി മന്ത്രിസഭയില്‍ തുടരില്ല എന്നൊരു ചട്ടമുണ്ട്. രാംവിലാസ് പാസ്വാന്‍ അടുത്ത വര്‍ഷം 75 വയസ്സ് തികയും. അതോടെ അദ്ദേഹത്തിന് കേന്ദ്ര മന്ത്രിസ്ഥാനവും നഷ്ടമാകും. പിന്നെ മോദിക്കൊപ്പം തുടരുന്നതില്‍ അര്‍ത്ഥമില്ല. ചിരാഗ് പാസ്വാന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാനാണ് താല്‍പര്യപ്പെടുന്നത്. ഇത് ദീര്‍ഘകാല നേട്ടം സ്വപ്‌നം കണ്ടാണ്. അതുകൊണ്ട് ദിഗ് വിജയ് സിംഗിന്റെ ഓഫര്‍ എല്‍ജെപി സ്വീകരിക്കാനാണ് സാധ്യത. ആര്‍ജെഡി സഖ്യം വിജയിച്ചാല്‍ ചിരാഗ് പാസ്വാന് ഉപമുഖ്യമന്ത്രി പദം വരെ ലഭിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം എല്‍ജെപിയെ എന്‍ഡിഎയില്‍ നിന്ന് പുറത്തേക്കാണ് നയിക്കുന്നത്.