ബീഹാര്‍ എന്‍ഡിഎയില്‍ യുദ്ധം, നിതീഷിനെ ഞെട്ടിച്ച് പരസ്യം, എല്ലാം അഭിമാനത്തിന്, പിന്നില്‍ ചിരാഗ്!!
പട്‌ന: ബീഹാറില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തിലേക്ക് ബിജെപി സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പോവുകയാണ്. പ്രധാന കക്ഷികളായ ജെഡിയുവും എല്‍ജെപിയും തമ്മിലുള്ള പരസ്യ പോര് എന്‍ഡിഎയെ ദുര്‍ബലമായിരിക്കുകയാണ്. ഇപ്പോഴും സഖ്യത്തില്‍ നിന്ന് മത്സരിക്കുന്ന കാര്യം എല്‍ജെപി തീരുമാനിച്ചിട്ടില്ല. അതേസമയം ബീഹാറിലെ മാധ്യമങ്ങൡ ചിരാഗ് പാസ്വാന്റെ പരസ്യം ഫുള്‍പേജില്‍ വന്നത് ജെഡിയുവിനെ വീണ്ടും ചൊടിപ്പിച്ചിരിക്കുകയാണ്. നാളെ എല്‍ജെപിയുടെ യോഗം നടക്കാനിരിക്കെയാണ് പ്രശ്‌നങ്ങള്‍.
ഫുള്‍ പേജ് പരസ്യം
ബീഹാറിലെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് മുഴുവന്‍ ചിരാഗ് പാസ്വാന്റെയും രാംവിലാസ് പാസ്വാന്റെയും ചിത്രങ്ങളുള്ള പരസ്യമാണ്. അതിലെ ഉള്ളടക്കമാണ് നിതീഷിനെ ഞെട്ടിച്ചത്. ബീഹാറി ആദ്യം എന്നാണ് ഇതില്‍ പറയുന്നത്. അവര്‍ ഞങ്ങളെ ഭരിക്കാന്‍ വേണ്ടിയാണ് അവരുടെ പോരാട്ടം. എന്നാല്‍ ബീഹാറിന് അഭിമാനം തിരികെ പിടിക്കാനാണ് ഞാന്‍ പോരാടുന്നതെന്നും പരസ്യത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് നിതീഷ് കുമാറിനെ കൃത്യമായി ലക്ഷ്യമിട്ടുള്ളതാണ്.
ചിരാഗിന്റെ മാറ്റം
നിതീഷുമായി യോജിച്ച് പോകാനാവില്ലെന്നാണ് ചിരാഗിന്റെ വാദം. നിതീഷ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ച് നില്‍ക്കുകയാണെന്ന് നേരത്തെ തന്നെ ചിരാഗ് ഉന്നയിച്ചിരുന്നു. ജിതന്‍ റാം മാഞ്ചി എന്‍ഡിഎയില്‍ തിരിച്ചെത്തിയതോടെ പ്രശ്‌നം കടുപ്പമായിരിക്കുകയാണ്. മാഞ്ചിയെ സഖ്യത്തില്‍ എത്തിച്ചത് ചിരാഗിനെ ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. പ്രളയം, അതിഥി തൊഴിലാളി വിഷയം, കോവിഡ് എന്നിവയില്‍ നിതീഷിനെ ചിരാഗ് പ്രതിരോധത്തിലാക്കിയിരുന്നു.
എന്തുകൊണ്ട് പ്രശ്‌നം
മാഞ്ചിയുടെ വരവ് ദളിത് മേഖലയില്‍ നിതീഷിന്റെ സ്വാധീനം ഉറപ്പിക്കും. അതേ വോട്ടുബാങ്കിനെ തന്നെയാണ് പാസ്വാനും ലക്ഷ്യമിടുന്നത്. അതുകൊണ്ട് രണ്ട് ദളിത് കക്ഷികള്‍ ഒരു സഖ്യത്തിലുള്ളത് ആത്മഹത്യാപരമാണെന്ന് എല്‍ജെപി പറയുന്നു. പരസ്യം വന്നതോടെ ആദ്യം പ്രതികരിച്ചതും മാഞ്ചിയാണ്. നിതീഷിനെതിരെയുള്ള ഒരു നീക്കത്തെയും ഞങ്ങള്‍ അംഗീകരിക്കില്ല. എന്‍ഡിഎയില്‍ ഉപാധികളില്ലാതെ, നിതീഷ് ഉള്ളത് കൊണ്ട് മാത്രമാണ് എത്തിയതെന്നും മാഞ്ചി പറഞ്ഞു.
സീറ്റുകളില്‍ ഉടക്കി
ചിരാഗ് നിയമസഭാ സീറ്റിന്റെ കാര്യത്തില്‍ അടക്കം നിതീഷുമായി ഉടക്കിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റ് വിജയിച്ചത് ചിരാഗ് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് 36 നിയമസഭാ സീറ്റുകള്‍ ലഭിക്കണമെന്നാണ് ആവശ്യം. ഇത് നിതീഷ് അംഗീകരിച്ചിട്ടില്ല. മാഞ്ചിയുടെ വരവോടെ ഈ ആവശ്യം ദുര്‍ബലമാകും. കഴിഞ്ഞ തവണത്തെ അതേ ഫോര്‍മുല മതിയെന്നാണ് നിതീഷ് പറയുന്നത്. 115 സീറ്റുകള്‍ ജെഡിയുവിന് വേണമെന്നും നിതീഷ് പറയുന്നു. ബാക്കിയുള്ള സീറ്റുകള്‍ എല്ലാവര്‍ക്കുമായി നല്‍കാമെന്നും പറയുന്നു.
പ്രശ്‌നങ്ങള്‍ ഇങ്ങനെ
പാസ്വാന്റെ വോട്ടുബാങ്കിനെ പിളര്‍ത്തി എല്‍ജെപിയെ എന്‍ഡിഎയില്‍ നിന്ന് പുറത്താക്കാനാണ് മാഞ്ചി ശ്രമിക്കുന്നത്. ഇക്കാര്യം എല്‍ജെപിയും സ്ഥിരീകരിക്കുന്നു. അതേസമയം പരസ്യത്തില്‍ ഒന്നുമില്ലെന്ന് എല്‍ജെപി പറയുന്നു. തേജസ്വി യാദവിനെയാണോ നിതീഷിനെയാണോ പരസ്യം ലക്ഷ്യമിടുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് ജെഡിയുവും പറയുന്നു. പക്ഷേ നിതീഷിനെ തന്നെയാണ് ലക്ഷ്യമിട്ടതെന്ന് എല്‍ജെപി നേതാക്കള്‍ സൂചിപ്പിക്കുന്നു. മാഞ്ചിയെ അകറ്റി നിര്‍ത്തിയില്ലെങ്കില്‍ അത് എല്‍ജെപിയുടെ അന്ത്യമായിരിക്കുമെന്ന് ചിരാഗ് കരുതുന്നു.
ദളിതുകള്‍ പ്രധാനം
ബീഹാറില്‍ ദളിത് വോട്ടുകള്‍ വളരെ പ്രധാനമാണ്. മൊത്തം ജനസംഖ്യയുടെ 16 ശതമാനം ദളിതുകളാണ്. ഇതില്‍ ആറ് ശതമാനം പാസ്വാന്‍ വിഭാഗമാണ്. ദളിതര്‍ക്കിടയിലെ അതിശക്തരാണ് ഇവര്‍. അഗ്രസീവ് വോട്ടര്‍മാരായിട്ടാണ് അറിയപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ഇവരുടെ നേതാവായിട്ടാണ് രാംവിലാസ് പാസ്വാന്‍ അറിയപ്പെടുന്നത്. എന്നാല്‍ പാസ്വാന്‍ വോട്ടര്‍മാര്‍ക്കിടയില്‍ എല്‍ജെപിക്കുള്ള സ്വാധീനം ഇടിഞ്ഞ് തുടങ്ങിയിട്ടുണ്ട്. മാഞ്ചി മുസഹര്‍ വിഭാഗത്തിലെ നേതാവാണ്. ഇത് വെറും രണ്ടരശതമാനം മാത്രമാണ് ഉള്ളത്. ഗയ മേഖലയിലാണ് ഇവര്‍ പ്രധാനമായും ഉള്ളത്. ഇവര്‍ അഗ്രസീവ് വോട്ടര്‍മാരല്ല. മാഞ്ചിക്ക് പിന്നില്‍ ഇവര്‍ അണിനിരക്കുന്നുമില്ല. ജിതന്‍ റാം മാഞ്ചി മുഖ്യമന്ത്രിയായ ശേഷമാണ് ഇവരുടെ നേതാവായി മാഞ്ചി അറിയപ്പെടാന്‍ തുടങ്ങിയത്.