വിമതര്‍ കശ്മീരിന്റെ മക്കളെന്ന് മെഹ്ബൂബ; അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് വില നല്‍കുന്നു
ശ്രീനഗര്‍: കശ്മീരിലെ വിമത സായുധസംഘങ്ങള്‍ മണ്ണിന്റെ മക്കളാണെന്ന് മുന്‍ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹ്ബൂബ മുഫ്തി. കേന്ദ്രസര്‍ക്കാര്‍ അവരുമായി ചര്‍ച്ച ആരംഭിക്കണമെന്നും മെഹ്ബൂബ പറഞ്ഞു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന തോക്കിന്റെ സംസ്‌കാരം അവസാനിപ്പിക്കണം.
പാകിസ്താന്‍, വിഘടനവാദികള്‍, പ്രാദേശിക വിമത സംഘങ്ങള്‍ എന്നിവരുമായി സമാധാന ചര്‍ച്ച നടത്തണം. വിമതരും ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും അനന്ത്‌നാഗിലെ പാര്‍ട്ടി പരിപാടിക്കെത്തിയ മെഹ്ബൂബ മാധ്യമങ്ങളോട് പറഞ്ഞു.
ഹുര്‍രിയ്യത്ത് കോണ്‍ഫറന്‍സുമായും പ്രാദേശിക വിമതരുമായും ചര്‍ച്ച നടത്തണമെന്നാണ് തന്റെ അഭിപ്രായം. അക്രമത്തിലേക്ക് കശ്മീരികള്‍ അടുക്കുന്നത് തടയാന്‍ ഇതാണ് പോംവഴി. വിമതര്‍ കശ്മീരിന്റെ മക്കളാണ്. 1996ല്‍ താന്‍ രാഷ്ട്രീയത്തിലേക്ക് വന്ന കാലം മുതല്‍ ഇക്കാര്യം പറയുന്നുണ്ട്. അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. കാരണം അവര്‍ നമ്മുടെ സ്വത്താണ്. ഏറ്റുമുട്ടാന്‍ സൈന്യവും വിമതരും മുഖാമുഖം വന്നാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും മെഹ്ബൂബ പറഞ്ഞു.
ജെഎന്‍യുവിലെ രാജ്യദ്രോഹക്കേസില്‍ ഏഴ് കശ്മീരി വിദ്യാര്‍ഥികളും ഉള്‍പ്പെട്ടിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മുമ്പും കശ്മീരികളെ കരുവാക്കിയിട്ടുണ്ട്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത്. കശ്മീര്‍ ഇന്നും ആ സംഭവത്തിന് വില നല്‍കുകയാണെന്നും മെഹ്ബൂബ പറഞ്ഞു.