ദീപങ്ങൾ സാക്ഷി: കമലാഹാരിസിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് തുളസേന്ദ്രപുരം, ചരിത്രം തിരുത്തി കമല വൈറ്റ് ഹൌസിൽ!!
ചെന്നൈ: യുഎസ് വൈസ് പ്രസിഡന്റായി കമലാ ഹാരിസ് അധികാരമേൽക്കുമ്പോൾ ദീപങ്ങൾ തെളിയിച്ച് തുളസേന്ദ്രപുരത്ത് പ്രദേശവാസികൾ. കമല ഹാരിസിന്റെ അമ്മ ശ്യാമള ഗോപാലന്റെ ജന്മഗ്രാമമായ തുളസേന്ദ്രപുരത്ത് പ്രദേശവാസികളാണ് യുഎസിലെ ആദ്യ വനിതാ വൈസ് പ്രസിഡന്റായി കമലാ ഹാരിസ് അധികാരമേൽക്കുന്ന ചരിത്ര സംഭവത്തിന്റെ സന്തോഷത്തിന്റെ ഭാഗമായിക്കൊണ്ട് വിളക്കുകൾ തെളിയിച്ചത്.
യുഎസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ ഇന്തോ- ആഫ്രിക്കൻ വംശജ എന്നിങ്ങനെ കമല വൈറ്റ് ഹൌസിലേക്ക് പ്രവേശിക്കുമ്പോൾ തിരുത്തിയെഴുതപ്പെടുന്നത് നിർണ്ണായക ചരിത്രമാണ്. വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയെന്ന ബഹുമതിയും കമല ഇതോടെ സ്വന്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ തുളസേന്ദ്രപുരത്താണ് കമലയ്ക്ക് കുടുംബവേരുകളുള്ളത്.
യുഎസിലെ ആദ്യത്തെ ഹിസ്പനിക് സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടമേയറാണ് കമലയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടെ കമലാ ഹാരിസ് 46ാമത്തെ യുഎസ് വൈസ് പ്രസിഡന്റായി അധികാരമേൽക്കുകയും ചെയ്തിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്സാണ് ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജനാധിപത്യം വിജയിച്ചുവെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ജനാധിപത്യത്തിന്റെ മൂല്യവും ഐക്യബോധത്തിന്റെ പ്രാധാന്യവും വിവരിച്ചുകൊണ്ടുള്ള പ്രസംഗമാണ് നടത്തിയത്. മുൻ യുഎസ് പ്രസിഡന്റുമാരായ ബറാക് ഒബാമ, ബിൽ ക്ലിന്റൺ, ജോർജ്ജ് ബുഷ് എന്നിവരും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതായി ക്യാപിറ്റോൾ ഹൌസിലേക്ക് എത്തിയിരുന്നു. എന്നാൽ അധികാരമൊഴിഞ്ഞ ഡൊണാൾഡ് ട്രംപ് സത്യപ്രതിജ്ഞാ ചടങ്ങിന് കാത്തുനിൽക്കാതെ ഫ്ലോറിഡയിലേക്ക് പോകുകകയായിരുന്നു. ആദ്യം മുതൽ തന്നെ ബൈഡന്റെ വിജയം അംഗീകരിക്കാതിരുന്ന ട്രംപ് തിരഞ്ഞെടുപ്പിൽ പരാജയം സമ്മതിച്ചിരുന്നില്ല. തുടർന്ന് ക്യാപിറ്റോൾ ഹൌസിൽ ട്രംപ് അനുകൂലികൾ നടത്തിയ റാലി അക്രമാസക്തമായതും അഞ്ച് പേരുടെ മരണത്തിനിടയാക്കുകയും ചെയ്തതോടെ അതീവ സുരക്ഷിയാണ് 1000 പേരെ മാത്രം ഉൾക്കൊള്ളിച്ച് സത്യപ്രതിജ്ഞാ നടത്തിയത്.
Recommended Video