രാജ്യത്ത് ലോക്ക് ഡൗൺ കാലാവധി സപ്തംബർ വരെ നീട്ടേണ്ടിവരും,ജൂണിൽ കൊവിഡ് കേസുകൾ കുത്തനെ കൂടുമെന്നും പഠനം
ദില്ലി; കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായത്. മാർച്ച് 31 ന് 1500 കേസുകളായിരുന്നു സ്ഥിരീകരിച്ചതെങ്കിൽ ഏപ്രിൽ മൂന്ന് ആയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 2902 ആയിരിക്കുകയാണ്. രോഗ ബാധിരുടെ എണ്ണം കുത്തനെ ഉയർന്നതോടെ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള കർശന നടപടികൾ നീട്ടുമോയെന്ന ആശങ്കയാണ് നിലനിൽക്കുന്നത്.
ലോക് ഡൗൺ നിലവിൽ ഏപ്രിൽ 14 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് നീട്ടിയേക്കില്ലെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ സപ്തംബർ വരെയെങ്കിലും ലോക് ഡൗൺ നീട്ടിയേക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
വെറും 10 ദിവസം മാത്രം
ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി വെറും 10 ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് നാൾക്ക് നാൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 600 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2902 ആയി.
ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിൽ
നിലവിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച മാത്രം 88 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 537 പേർക്കാണ് രോഗബാദയുള്ളത്. 20 പേരാണ് സംസ്ഥാനത്ത് മരിച്ചത്. മഹാരാഷ്ട്രയ്ക്ക് പുറമെ ദില്ലി, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ് , രാജസ്ഥാൻ , ഉത്തർപ്രേദശ് എന്നീ സംസ്ഥാനങ്ങളും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആശങ്കയേറ്റി നിസാമുദ്ദീൻ സമ്മേളനം
വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്ത പുതിയ കൊവിഡ് കേസുകളിൽ 247 പേരെങ്കിലും നിസാമ്മുദ്ദീനിൽ നടന്ന തബ്ലീഗ് മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. ഇനിയും പരിപാടിയിൽ പങ്കെടുത്ത കൂടുതൽ പേർക്ക് രോഗം ബാധിച്ചേക്കാമെന്നാണ് കണക്കാക്കപ്പെടുന്നത്. നാലായിരത്തോളം പേർ തബ് ലീഗ് സമ്മേളന ദിവസം എത്തിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതേസമയം രോഗം പടർന്ന് പിടിച്ചതിന് ശേഷം ഇവിടെ വന്ന് പോയത് 9000 ത്തോളം പേരാണെന്നാണ് റിപ്പോർട്ട്.
സപ്തംബർ വരെ നീട്ടിയേക്കുമെന്ന്
അതുകൊണ്ട് തന്നെ ലോക് ഡൗൺ പൂർണമായും നീക്കം ചെയ്താൽ നിലവിലെ സ്ഥിതിയിൽ കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോയേക്കുമെന്ന ആശങ്കകൾ പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. അതിനിടെ ലോക് ഡൗൺ സപ്തംബർ വരെ നീട്ടിയേക്കുമെന്നാണ് അമേരിക്കന്‍ കണ്‍സള്‍ട്ടിംഗ് കമ്പനിയായ ബോസ്റ്റന്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ പഠനത്തിൽ പറയുന്നത്.
ജൂണിൽ കേസ് ഉയരും
ഏപ്രിൽ 14 വരെ 21 ദിവസത്തേക്കാണ് നിലവിൽ ലോക്ക് ഡൗൺ. എന്നാൽ ജൂൺ അവസാനത്തിലും സപ്തംബർ രണ്ടാം വാരത്തിനും ഇടയിലായിരിക്കും ലോക്ക് ഡൗൺ പിൻവലിച്ചേക്കുകയെന്ന് പഠനത്തെ ഉദ്ധരിച്ച് മണി കൺട്രോ.കോം റിപ്പോർട്ട് ചെയ്തു.നിയന്ത്രണങ്ങൾ എടുത്തുകളയുന്നതിലെ കാലതാമസം രാജ്യത്തെ ആരോഗ്യ സംരക്ഷണ മേഖലയുടെ തയ്യാറെടുപ്പ് ഉയർത്തുന്ന വെല്ലുവിളികളെ അടിസ്ഥാനപ്പെടുത്തിയാകുമെന്നും ജൂൺ മൂന്നാം വാരത്തോടെ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടാവുമെന്നും പഠനത്തിൽ പറയുന്നു.
Recommended Video
കേന്ദ്ര മന്ത്രിതല യോഗം
അതേസമയം ലോക്ക് ഡൗൺ ഘട്ടം ഘട്ടമായി പിൻവലിച്ചാൽ മാത്രമേ സ്ഥിതി നിയന്ത്രിക്കാൻ ആകൂവെന്ന മുന്നറിയിപ്പുകൾ ഉയരുന്നുണ്ട്. അതിനിടെ ലോക്ക് ഡൗൺ കാര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിൽ മന്ത്രിതല സമിതി യോഗം ചേർന്നു. ലോക്ക് ഡൗൺ എന്ന് അവസാനിപ്പിക്കണം, മറ്റ് തുടർ നടപടികൾ ഉൾപ്പെടെയുള്ളവ യോഗത്തിൽ ചർച്ചയായി.