ലോക്ക് ഡൗൺ; സ്വദേശത്തേക്ക് കാൽനടയായി മടങ്ങിയത് 1 കോടിയിലധികം കുടിയേറ്റ തൊഴിലാളികളെന്ന് കേന്ദ്രം
ദില്ലി; ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു കോടിയിലേറെ കുടിയേറ്റ തൊഴിലാളികള്‍ കാൽനടയായി സ്വദേശത്തേക്ക് മടങ്ങിയെന്ന് കേന്ദ്രസർക്കാർ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ കുടിയേറ്റ പലായനം ഉൾപ്പെടെയുള്ളവരുടെ കണക്കാണിതെന്ന് കേന്ദ്ര സഹമന്ത്രി വികെ സിങ് ലോക്‌സഭയിൽ വ്യക്തമാക്കി
കേന്ദ്ര തൊഴില്‍ മന്ത്രാലയം തയ്യാറാക്കിയ കണക്ക് പ്രകാരം 1.06 കോടി തൊഴിലാളികളാണ് ഈ കാലയളവില്‍ സ്വദേശത്തേക്ക് മടങ്ങിയത്. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലയളവിൽ റോഡുകളിൽ (ദേശീയപാതകൾ ഉൾപ്പെടെ) 81,385 അപകടങ്ങളാണ് ഉണ്ടായതെന്നും 29,415 മരണങ്ങൾ സംഭവിച്ചതായും സിംഗ് പാർലമെന്റിനെ അറിയിച്ചു.ലോക്ക് ഡൗൺ സമയത്ത് റോഡപകടങ്ങളിൽ മരിച്ച കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച് പ്രത്യേക വിവരങ്ങൾ മന്ത്രാലയം സൂക്ഷിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അഭയകേന്ദ്രങ്ങൾ, ഭക്ഷണം, വെള്ളം, ആരോഗ്യ സൗകര്യങ്ങൾ, കുടിയേറ്റ തൊഴിലാളികൾക്ക് ശരിയായ കൗൺസിലിഗ് എന്നിവ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന / കേന്ദ്ര പ്രദേശങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നതായും മന്ത്രി അറിയിച്ചു.
രാജ്യത്തുടനീളമുള്ള വിവിധ ദേശീയപാതകളിൽ കാൽനടയായി സഞ്ചരിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണം, കുടിവെള്ളം, അടിസ്ഥാന മരുന്നുകൾ,പാദരക്ഷകൾ എന്നിവ നൽകി ഈ മന്ത്രാലയം സഹായിച്ചിട്ടുണ്ട്.
പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ ഗതാഗത ക്രമീകരണം അനുസരിച്ച് അവർക്ക് വിശ്രമ സ്ഥലങ്ങളും സഹായങ്ങളും നൽകിയിട്ടുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഏപ്രില്‍ 29 നും മെയ് ഒന്നിനും പുറത്തിറക്കിയ മാർഗ നിർദ്ദേശ പ്രകാരം കുടിയേറ്റ തൊഴിലാളികള്‍ക്ക് ബസ്സുകളിലും ശ്രമിക് ട്രെയിനുകളിലും സ്വന്തം നാടുകളിലേക്ക് പോകാനുള്ള സൗകര്യങ്ങൾ കേന്ദ്രം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.












Click it and Unblock the Notifications