ചരിത്രം കുറിക്കാന്‍ കോണ്‍ഗ്രസ്; 50 ലക്ഷം പേരെ അണിനിരത്തി വമ്പന്‍ സമരം, നാളെ രാവിലെ 11 മുതല്‍ 2 വരെ
ദില്ലി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നാണ് കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. ലോക്ക് ഡൗണ്‍ സൃഷ്ടിച്ച ദുരിതങ്ങള്‍ നേരിടുന്നതിലടക്കം പ്രതിപക്ഷ സമ്പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടും സമയബന്ധിതമായും വിവേകത്തോടെയും ഫലപ്രദമായും ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
10000 രൂപ വീതം
ലോക്ക് ഡൗണിനെ തുടര്‍ന്ന് വന്‍ ദുരിതമാണ് രാജ്യത്തെ സാധാരണ ജനങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആദായനികുതി അടയ്ക്കുന്നവര്‍ ഒഴികേയുള്ള രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടുകള്‍ വഴി 10000 രൂപ വീതം ഉടന്‍ നല്‍കണമെന്ന ആവശ്യമാണ് ഓണ്‍ലൈന്‍ ബഹുജന പ്രക്ഷോഭത്തിലൂടെ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്.
50 ലക്ഷം പേര്‍
50 ലക്ഷത്തോളം വരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തില്‍ പങ്കാളികളാവുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ഒരേ സമയം കേന്ദ്ര സര്‍ക്കാറിനോട് സാമൂഹ മാധ്യമങ്ങള്‍ വഴി ആവശ്യമുന്നയിക്കുമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വ്യക്തമാക്കിയത്.
പുതിയ ചരിത്രമാകും
മെയ് 28 ന് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണിവരേയുള്ള സമയം ഫെയ്സ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യു ട്യൂബ് തുടങ്ങിയ മാധ്യമങ്ങളിലൂടെ പാർട്ടി ഓഫീസ് ചുമതലയുള്ളവർ ലൈവ് വീഡിയോയിൽ എത്തി കേന്ദ്ര സര്‍ക്കാറിനോട് ഈ ആവശ്യം ഉന്നയിക്കണമെന്ന് വിവിധ പിസിസികളോട് ഐഐസിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്. 50 ലക്ഷം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്താല്‍ അത് പുതിയ ചരിത്രമാകുമെന്നും നേതൃത്വം വിലയിരുത്തുന്നു.
വേണുഗോപാല്‍
കോവിഡും ലോക്ക് ഡൗണും നേരിടുന്നതില്‍ ആസൂത്രണമില്ലാത്ത കേന്ദ്ര സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ കാരണം ജനങ്ങള്‍ അനുഭവിച്ചുക്കൊണ്ടിരിക്കുന്ന ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാവരേയും ബോധ്യപ്പെടുത്താനും കൂടിയാണ് രാജ്യത്തിന്‍റെ എല്ലാ ഭാഗത്ത് നിന്നുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരേ സമയം ഓണ്‍ലൈന്‍ എത്തുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.
തെലങ്കാനയില്‍
വിവിധ സംസ്ഥാനങ്ങളില്‍ നാളത്തെ പ്രക്ഷോഭത്തിനുള്ള ഒരുക്കങ്ങള്‍ സജീവമാക്കിക്കൊണ്ടിരിക്കുകയാണ്. ഓണ്‍ലൈന്‍ ബഹുജന പ്രക്ഷോഭത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പടെ തെലങ്കാനയില്‍ നിന്ന് മാത്രം ഒന്നരലക്ഷത്തിലേറെപ്പേര്‍ പങ്കെടുക്കുമെന്നാണ് സംസ്ഥാന പിസിസി പ്രസിഡന്‍റ് എന്‍ ഉത്തംകുമാര്‍ റെഡ്ഡി വ്യക്തമാക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം
പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതികാണാം കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യം അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉത്തംകുമാര്‍ റെഡ്ഡി പറഞ്ഞു.
രാഹുലിന്‍റെ വിമര്‍ശനം
അതേസമയം, രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമായിരുന്നു കേന്ദ്ര സര്‍ക്കാറിനെതിരെ നടത്തിയത്. പത്രസമ്മേളനത്തിൽ രാഹുൽ ഗാന്ധി ചോദിക്കുകയുണ്ടായത്. കോവിഡ് പ്രതിരോധം ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ സമ്പൂർണ്ണ പരാജയമായി തീർന്നിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഫലമുണ്ടായില്ല
ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിച്ച ഒരു ഫലവും ഉണ്ടായിട്ടില്ലെന്നു രാജ്യത്താകമാനം ദിനം പ്രതി വർധിച്ചു വരുന്ന കേസുകളും, കൂടുന്ന മരണ നിരക്കും നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. കൊറോണയെ 21 ദിവസം കൊണ്ട് പിടിച്ചുകെട്ടാമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു 60 പിന്നിടുമ്പോഴും രാജ്യത്ത് കൊറോണ കേസുകൾ ദിനംപ്രതി വർധിച്ചുവരുകയാണെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചു.
സർക്കാർ വ്യക്തമാക്കണം
കോവിഡ് അതിവേഗം വ്യാപിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും എത്തപ്പെട്ടിരിക്കുന്നു. നിലവില്‍ രോഗികളുടെ എണ്ണത്തില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച നാലു ഘട്ടം ലോക്ക്ഡൗണുകളും പരാജയപ്പെട്ട സ്ഥിതിക്ക് എന്താണ് മുമ്പോട്ടുള്ള പദ്ധതികളെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
എന്ത് നടപടി സ്വീകരിച്ചു
രാജ്യത്തെ തൊഴിലാളികളെയും ചെറുകിട വാണിജ്യമേഖലകളെയും സംരക്ഷിക്കുവാൻ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കർഷകർക്കും തൊഴിലാളികൾക്കും നേരിട്ട് പണം നൽകുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാരിൽ നിന്ന് യാതൊരു പിന്തുണയും ലഭിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
ജിഡിപിയുടെ 10%
ജിഡിപിയുടെ 10% എന്ന് പറയുകയും യഥാർത്ഥത്തിൽ ജിഡിപിയുടെ 1% താഴെ മാത്രം ചുരുങ്ങുന്നതുമായ പാക്കേജിന്റെ പേരിൽ കേന്ദ്ര സർക്കാർ രാജ്യത്തെ ജനങ്ങളെ മൊത്തം കബളിപ്പിക്കുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിട്ടുന്ന സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്ര സർക്കാർ ശക്തമായ പിന്തുണ നൽകേണ്ടതുണ്ടെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.
പിണറായിയെ മുൾമുനയിൽ നിർത്തി കോൺഗ്രസ്! കഞ്ഞി കുടിച്ച് കഴിയുന്നത് പ്രവാസികൾ കാരണമെന്ന് പറഞ്ഞ അതേ നാവ്!