പഞ്ചാബില്‍ നാലംഗ കുടുബം തീ കൊളുത്തി ആത്മഹത്യ ചെയ്തു; ലോക്ക്ഡൗണ്‍ കാരണമെന്ന് ആത്മഹത്യാ കുറിപ്പ്
ലുധിയാന: പഞ്ചാബിൽ നാലംഗ കുടുംബത്തെ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫരീദ്‌കോട്ട് ജില്ലയിലെ കലർ ഗ്രാമത്തിലാണ് സംഭവം. കുടുംബത്തിന്‍റെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എട്ട് ലക്ഷം രൂപയുടെ കടബാധ്യതയുള്ളതായും പണം തിരിച്ചടയ്ക്കാൻ സാധിക്കുന്നില്ലെന്നുമാണ് കുടുംബനാഥന്‍ ധരംപാൽ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഈ വർഷം മാർച്ച് 25 ന് പ്രാബല്യത്തിൽ വന്ന ലോക്ക്ഡൗണിനിടെ താനും കുടുംബവും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും 40 കാരനായ ധരംപാൽ തന്‍റെയും കുടുംബത്തിന്‍റേയും ആത്മഹത്യാക്കുറിപ്പിൽ എഴുതിയിട്ടുണ്ട്. "കുടുംബം ഉറങ്ങിക്കിടക്കുന്ന മുറിക്കുള്ളിൽ ഒരു എൽപിജി സിലിണ്ടർ കൊണ്ടുവന്ന് ഗ്യാസ് തുറന്നു വിട്ടി. ശേഷം തനിക്കും കുടുംബാംഗങ്ങൾക്കും മേൽ 10 ലിറ്റർ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. മുറി അകത്ത് നിന്നും പുട്ടുകയും ചെയ്തിരുന്നു. മുഴുവന്‍ പേരും മുറിക്കുള്ളില്‍ തന്നെ മരിച്ചു, "ഫരീദ്‌കോട്ട് എസ്പി സേവാ സിംഗ് മാൽഹിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
താൻ ഒരാളിൽ നിന്ന് എട്ട് ലക്ഷം രൂപ വായ്പയെടുത്തതായും അതേ തുക മറ്റൊരാൾക്ക് നൽകിയതായും കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട് അദ്ദേഹത്തിന് ആ എട്ട് ലക്ഷം രൂപ തിരികെ വാങ്ങിക്കാനോ വായ്പ വാങ്ങിയ വ്യക്തിക്ക് തിരികെ നല്‍കാനോ സാധിച്ചില്ല. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.