രാജ്യത്ത് 17ന് ശേഷവും ലോക്ക്ഡൗണ്‍ നീട്ടിയേക്കും! സംസ്ഥാനങ്ങൾക്ക് കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത
ദില്ലി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മൂന്നാം ഘട്ട ലോക്ക് ജൗണ്‍ മെയ് 17ന് അവസാനിക്കാനിരിക്കുകയാണ്. എന്നാല്‍ കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണം എന്നാണ് 6 സംസ്ഥാനങ്ങള്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് വലിയ തിരിച്ചടിയാകും എന്നാണ് സംസ്ഥാനങ്ങള്‍ അഭിപ്രായപ്പെട്ടത്.
മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ബീഹാര്‍, അസം, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ നീട്ടണം എന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കേരളം അടക്കമുളള ചില സംസ്ഥാനങ്ങള്‍ ഇളവുകള്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രം കൊവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നുവെന്നും സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി യോഗത്തില്‍ തുറന്നടിച്ചു.
കൊവിഡ് വ്യാപനത്തിന്റെ തോത് അനുസരിച്ച് ഗ്രീന്‍, ഓറഞ്ച്, റെഡ് സോണുകള്‍ ഏതൊക്കെയാണെന്ന് തീരുമാനിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതിയുണ്ടാകും എന്നാണ് അറിയുന്നത്. ഇത്തരത്തില്‍ സോണുകള്‍ തിരിച്ചതിന്റെ പട്ടിക സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കണം. ഈ മാസം 15ന് മുന്‍പായി പട്ടിക നല്‍കണം എന്നാണ് സംസ്ഥാനങ്ങള്‍ക്കുളള നിര്‍ദേശം.
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളള സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണം എന്നാണ് യോഗത്തില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന് നില്‍ക്കുന്ന സംസ്ഥാനം കൂടിയാണ് ഗുജറാത്ത്. യോഗത്തില്‍ പ്രധാനമന്ത്രിക്കൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സാമ്പത്തിക പാക്കേജ് വേണമെന്ന് മോദിയോട് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. രാജ്യത്തെ സമ്പത്ത് വ്യവസ്ഥയെ ചലിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് വരികയാണ് എന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് വ്യക്തമാക്കി. 19 പ്രധാന ആവശ്യങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ മുന്നോട്ട് വെച്ചത്. അതിനാല്‍ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ ന്യായമായ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കേരളം ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനത്തെയും സ്ഥിതിഗതികള്‍ വിലയിരുത്തി നിയന്ത്രണങ്ങള്‍ക്ക് വിധേയമായ പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. ഓരോ പ്രദേശത്തെയും സ്ഥിതി വിലയിരുത്തിയശേഷം വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയണം എന്നും കേരളം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ 'രാഗ ഗെയിം'! കോൺഗ്രസിനുളളിൽ രാഹുൽ ഗാന്ധിക്ക് നേരെ അതൃപ്തി, അമ്പരപ്പിച്ച നീക്കം!
'പണം കൊടുത്തത് സോണിയാ ഗാന്ധി', ബിജെപിയെ വെല്ലുന്ന പ്രചാരണ തന്ത്രവുമായി കോൺഗ്രസ്!
'പിണറായി വിജയന്‍ പിആര്‍ പ്രചാരണത്തിന് ചെലവഴിക്കുന്നത് കോടികള്‍;കോഴിക്കോടും ആസ്ഥാനം'