ലോക്ക് ഡൗൺ നീട്ടിയേക്കും; സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി!! സംസ്ഥാനങ്ങൾക്ക് 4100 കോടി നൽകും
ദില്ലി; രാജ്യത്ത് ലോക്ക് ഡൗൺ നീട്ടിയേക്കുമെന്ന സൂചന നൽകി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താന്‍ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കൂടിക്കാഴ്ച.
ലോക്ക് ഡൗൺ കർശനമായി പാലിച്ചില്ലേങ്കിൽ കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെട്ടേക്കും. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങൾ 100 ശതമാനവും പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പാക്കണം, മന്ത്രി പറഞ്ഞു. അതേസമയം ചില സംസ്ഥാനങ്ങൾ കൊവിഡ് സംബന്ധിച്ച വിവരങ്ങൾ പങ്കുവെയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെ നേരിടാൻ 4100 രൂപ സംസ്ഥാനങ്ങൾക്ക് അനുവദിച്ചിട്ടുണ്ടെന്നും പത്രസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി.
ലോക്ക് ഡൗൺ തുടരുമോയെന്ന കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല. വിലക്കുകൾ തുടരണമെന്ന നിലപാടാണ് സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടിരുക്കുന്നത്. മഹാരാഷ്ട്ര ഉൾപ്പെടെ കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്ത 11 ഓളം സംസ്ഥാനങ്ങൾ ലോക്ക് ഡൗൺ തുടരണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കൊവിഡ് വ്യാപനം ശക്തമായതോടെ ലോക്ക് ഡൗൺ ഉൾപ്പെടെയുള്ള നടപടികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി രാജ്യസഭയിലേയും ലോക്സഭയിലേയും വിവിധ കക്ഷി നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. നിയന്ത്രണങ്ങൾ കർശനമായി തുടരേണ്ടി വരുമെന്നും ലോക്ക് ഡൗൺ ഒന്നിച്ച് പിൻവലിക്കുന്ന സാഹചര്യം എന്തായാലും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
അടിസ്ഥാന മേഖലകളിലെ നിയന്ത്രണങ്ങൾ പിൻവലിച്ച് നിശ്ചലമായ സമ്പദ് വ്യവസ്ഥ പ്രവർത്തന സജ്ജമാക്കണമെന്നാണ് കേന്ദ്ര സർക്കാർ നിലപാട്.അതേസമയം ശനിയാഴ്ച സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന രണ്ടാം വട്ട വീഡിയോ കോണ്‍ഫറന്‍സിന് ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തിരുമാനം കൈക്കൊള്ളുക.
Recommended Video
അതിനിടെ രാജ്യത്ത് കൊവിഡിന്റെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അഗർവാൾ പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യം നിലവിൽ ല്ലെന്നും കരുതലും ജാഗ്രതയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ചിലയിടങ്ങളിലെങ്കിലും കോവിഡ് ബാധ സാമൂഹ്യ വ്യാപനത്തിലേക്ക് കടന്നിട്ടുണ്ടെന്ന് ഐസിഎംആർ നടത്തിയ പഠനത്തിൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ഇന്ത്യയില്‍ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്നും അങ്ങനെ പരാമർശമുണ്ടായ മുൻ റിപ്പോര്‍ട്ടില്‍ പിശകുപറ്റിയെന്നും ലോകാരോഗ്യ സംഘടന പിന്നീട് വ്യക്തമാക്കിയിരുന്നു.