എന്ത് തരം ലോക്ക് ഡൗണാണിത്? വെറും ക്രൂരതയാണ്; കേന്ദ്രസര്‍ക്കാരിനെതിരെ അസദുദ്ദീന്‍ ഒവൈസി
ദില്ലി: കൊറോണ വ്യാപനത്തെ തുടര്‍ന്നുള്ള അതിഥി സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശമവുമായി രംഗത്തെത്തിയിരിക്കുകയാണ് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി. ഇന്ത്യയുടെ ബഹൂഭൂരിപക്ഷത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെ ലോക്ഡൗണ്‍ നടപ്പിലാക്കിയത് ക്രൂരതയാണെന്ന് ഒവൈസി പറഞ്ഞു.
കൊറോണ വൈറസ് രോഗം വ്യാപകമായതിന് പിന്നാലെയാണ് പ്രധാനമന്ത്രി സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. തുടര്‍ന്ന് തൊഴില്‍ നഷ്‌പ്പെട്ട ആയിരണക്കണക്കിന് ജനത സ്വന്തം ഗ്രാമങ്ങളിലേക്ക് കാല്‍നടയായി യാത്ര ചെയ്യുകയാണ്. സര്‍ക്കാരിന്റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചാണ് അതിജീവനത്തിനായുള്ള ഇവരുടെ പലായനം. ഇവരെ സ്വന്തം സ്വദേശത്തേക്ക് എത്തിക്കുന്നതിനായി ഉത്തര്‍പ്രദേശ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് നിരത്തിലിയറക്കിയിട്ടുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പിേെന്റയും കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെയും എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തി ബസില്‍ തിങ്ങി ഞെരിഞ്ഞാണ് ഇവര്‍ സ്വദേശത്തേക്ക് യാത്ര ചെയ്യുന്നത്.
ദില്ലിയിലും മറ്റ് സംസ്ഥാന അതിര്‍ത്തിയില്‍ നിന്നുമെല്ലാം ഇത്തരമൊരു കാഴ്ച്ച പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം.
ലോക്ക്ഡൗണ്‍
എല്ലാവരും വീട്ടിലിരിക്കുകയും കുടിയേറ്റ തൊഴിലാളികള്‍ പലായനം ചെയ്യുകയും ചെയ്യുന്ന എന്ത് തരം ലോക്ക്ഡൗണ്‍ ആണ് രാജ്യത്ത് നടപ്പിലാക്കിയിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ദില്ലിയിലെ കുടിയേറ്റക്കാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന് ബസുകള്‍ ഇറക്കാമെങ്കില്‍ ബീഹാറില്‍ നിന്നും പശ്ചിമ ബംഗാളില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ജാര്‍ഖണ്ഡില്‍ നിന്നും സംസ്ഥാനത്തേക്ക് മടങ്ങി വരാനാഗ്രഹിക്കുന്ന കുടിയേറ്റക്കാരെ തെലങ്കാന സര്‍ക്കാരും സഹായിക്കണ്ടേ? ഒവൈസി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.
തെലുങ്കാന
തെലുങ്കാനയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ ബാങ്ക് അക്കൗണ്ടുകളോ റേഷന്‍കാര്‍ഡുകളോ ഇല്ലാതെ ഒട്ടും സുരക്ഷിതമല്ലാതെ കഴിയുമ്പോള്‍ ദില്ലിയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ബസ് അനുവദിക്കുന്നത് എന്ത് ഏകീകൃത നയമാണെന്നും ഒവൈസി ചോദിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബസുകള്‍ നിരത്തിലിറക്കി കുടിയേറ്റക്കാരെ കൊണ്ട് പോകാമെങ്കില്‍ തെലുങ്കാന സര്‍ക്കാരിനും സമാനമായ കാര്യം ചെയ്യാവുന്നതല്ലേ? ഒവൈസി ചോദിച്ചു.
ക്രൂരത
ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നിവിടങ്ങളിലെ സംസ്ഥാന സര്‍ക്കാരുകള്‍ കുടിയേറ്റതൊഴിലാളികള്‍ക്കായി ഒന്നും ചെയ്യുന്നില്ലെന്നും ഒവൈസി ആരേപിച്ചു. ഇന്ത്യയുടെ ബഹൂഭൂരിപക്ഷത്തിന്റെ ക്ഷേമത്തെക്കുറിച്ച് ചിന്തിക്കാതെ ലോക്ഡൗണ്‍ നടപ്പിലാക്കിയത് ക്രൂരതയാണെന്നും ഒവൈസി പറഞ്ഞു.
ബസ് സര്‍വ്വീസുകള്‍
നാല്‍പ്പത്തെട്ട് മണിക്കൂര്‍ നേരത്തേക്ക് രാവിലെ എട്ട് മണി മുതര്‍ രണ്ട് മണിക്കൂര്‍ ഇടവിട്ടാണ് ബസുകള്‍ സര്‍വ്വിസൂകള്‍ നടത്തുന്നത്. ചില ജില്ലകളിലെ ചെക്ക് പോയിന്റുകളില്‍ പരിശോധന നടക്കുന്നുണ്ടെങ്കിലും തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നോയിഡ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഡിസിപി സങ്കല്‍പ്പ് ശര്‍മ പ്രതികരിച്ചു.
മാര്‍ച്ച് 27 ന് അര്‍ദ്ധ രാത്രി മുതല്‍ 96 ബസ്സുകളാണ് കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനായി സര്‍വ്വീസ് നടത്തിയത്. ശനിയാഴ്ച്ച രാവിലെ 11-30 മുതല്‍ 97 ബസുകളാണ് തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായി സേവനം നടത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍, റായ് ബറേലി, അലിഗഢ്, എന്നിവിടങ്ങളിലേക്കാണ് ലഖ്‌നൗവില്‍ നിന്നും ശനിയാഴ്ച്ച രാവിലെ ബസുകള്‍ പുറപ്പെടുവിച്ചത്. നിര്‍ദേശങ്ങളൊന്നും പാലിക്കാതെ ബസുകളില്‍ ആളുകളെ കുത്തിനിറച്ചാണ് യാത്ര.
സീതാറാം യെച്ചൂരി
അതിഥി സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സീതാറം യെച്ചൂരി രംഗത്തെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ദരിദ്രരെ കുറിച്ചോര്‍ത്ത് പ്രധാനമന്ത്രിക്ക് ഒരു ആശങ്കയുമില്ലെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.
'രാജ്യതലസ്ഥാനത്ത് മോദിയുടെ മൂക്കിന് താഴെയാണ് ഇതൊക്കെ നടക്കുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രം ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലയെന്നാണ് ഈ കാഴ്ച്ചകള്‍ വ്യക്തമാക്കുന്നത്. മോദി ദരിദ്രരെയോ ദുര്‍ബലരെയോ പരിഗണിക്കുന്നില്ല. ഒരു മാനുഷിക ദുരന്തത്തെ വൈദ്യ ശാസ്ത്രത്തിലേക്ക് ചേര്‍ക്കുകയാണ് മോദി' സീതാറാം യെച്ചൂരി ആശങ്ക പ്രകടിപ്പിച്ചു.
രാഹുല്‍ ഗാന്ധി
രാജ്യത്തെ സ്വന്തം പൗരന്മാരോട് ചെയ്യുന്ന ഏറ്റഴും വലിയ ക്രൂരതയാണിതെന്നായിരുന്നു സംഭവത്തില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. സംഭവം ഇനിയും കഠിനമാകുന്നതിന് മുന്‍പ് സര്‍ക്കാര്‍ ഇടപെടണണെന്നും രാഹുല്‍ പ്രതികരിച്ചു. അതിഥി സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനത്തിന്റെ ചിത്രങ്ങളും രാഹുല്‍ ഗാന്ധി പങ്കുവെച്ചിരുന്നു.