യുഡിഎഫിന് 13 സീറ്റ്, എൽഡിഎഫിന് 6 സീറ്റ്, ബിജെപിക്ക് 1! ഒരു രാഷ്ട്രീയക്കാരന്റെ സർവ്വേ!
ദില്ലി: എന്‍ഡിഎയ്ക്ക് കൂറ്റന്‍ വിജയം പ്രവചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെ തളളി ഒരു പ്രവചനം. ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടലായ എച്ച്ഡബ്ല്യൂ ന്യൂസ് ആണ് പൊളിറ്റീഷ്യന്‍സ് സര്‍വ്വേ എന്ന പേരില്‍ തിരഞ്ഞെടുപ്പ് പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്. എന്‍ഡിഎയ്‌ക്കോ യുപിഎയ്‌ക്കോ ഭൂരിപക്ഷം തികയ്ക്കാനാവില്ല എന്നാണ് ഈ സര്‍വ്വേ പ്രവചിക്കുന്നത്. എന്‍ഡിഎ 223 സീറ്റുകള്‍ മാത്രമാണ് നേടുക. യുപിഎ 187 സീറ്റുകളുമായി തൊട്ടടുത്തുണ്ട്.
കേന്ദ്രത്തില്‍ ആര് സര്‍ക്കാരുണ്ടാക്കും എന്ന് തീരുമാനിക്കുക പ്രാദേശിക പാര്‍ട്ടികള്‍ ആയിരിക്കുമെന്ന് സര്‍വ്വേ പറയുന്നു. പ്രാദേശിക പാര്‍ട്ടികള്‍ എല്ലാവരും ചേര്‍ന്ന് 133 സീറ്റുകള്‍ നേടും. ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ സീറ്റ് നില 40ലേക്ക് താഴും. അതേസമയം മഹാസഖ്യത്തിന് 35 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റുമാണ് ലഭിക്കുക.
കേരളത്തില്‍ യുഡിഎഫിന് 13 സീറ്റുകളും എല്‍ഡിഎഫിന് 6 സീറ്റുകളും സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് ഒരു സീറ്റാണ് ലഭിക്കുക എന്നും ഈ രാഷ്ട്രീയക്കാരന്റെ സര്‍വ്വേ പറയുന്നു. ബംഗാളില്‍ രണ്ട് സീറ്റില്‍ നിന്ന് ബിജെപി 13 സീറ്റിലേക്ക് ഉയരും. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് 27 സീറ്റ് നേടി മുന്നിലെത്തും. ഇവിടെ കോണ്‍ഗ്രസിന് ലഭിക്കുക രണ്ട് സീറ്റുകള്‍ മാത്രമായിരിക്കുമെന്നും സര്‍വ്വേ പറയുന്നു.
Recommended Video
കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ ബിജെപി മുന്നിലെത്തുമെന്ന് സര്‍വ്വേ പറയുന്നു. ബിജെപി 19 സീറ്റുകള്‍ നേടുമ്പോള്‍ കോണ്‍ഗ്രസ് 10 സീറ്റുകള്‍ സ്വന്തമാക്കും. ബീഹാറില്‍ 19 സീറ്റ് നേടി കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം മുന്നേറ്റമുണ്ടാക്കും. എന്‍ഡിഎ 20 സീറ്റ് നേടും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യം 18 സീറ്റുകളും ബിജെപി സഖ്യം 28 സീറ്റുകളും നേടുമെന്നും സര്‍വ്വേ പറയുന്നു.