അമിത് ഷാ അടുത്ത പ്രതിരോധ മന്ത്രി? രണ്ടാം എൻഡിഎ സർക്കാരിന് തയാറെടുത്ത് ബിജെപി, നിർണായക നീക്കങ്ങൾ
ദില്ലി: എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ബിജെപി നയിക്കുന്ന എൻഡിഎ സർക്കാർ അധികാരത്തിൽ തുടരുമെന്നാണ് പുറത്ത് വന്ന 14 എക്സിറ്റ് പോളുകളുകളിൽ പന്ത്രണ്ടും പ്രവചിക്കുന്നത്. 2014ലേറ്റ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയിൽ നിന്നും കോൺഗ്രസ് കരകയറുമെങ്കിലും സർക്കാർ രൂപികരിക്കാൻ കഴിയില്ല. എക്സിറ്റ് പോളുകളിൽ വിശ്വാസമർപ്പിച്ച് വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു ബിജെപി കേന്ദ്രങ്ങൾ.
രണ്ടാം എൻഡിഎ സർക്കാരിനായുള്ള തയാറെടുപ്പിലാണ് മോദിയും അമിത് ഷായുമെന്നാണ് റിപ്പോർട്ടുകൾ. വീണ്ടും അധികാരത്തിൽ എത്തുന്നതോടെ പാർട്ടിയിലും സർക്കാരിലും അടിമുടി മാറ്റങ്ങൾ വന്നേക്കാമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് കേന്ദ്ര സർക്കാരിൽ സുപ്രധാന ചുമതലകൾ നൽകുമെന്നും സൂചനകളുണ്ട്.
തിരഞ്ഞെടുപ്പ് ഫലത്തിൽ മുട്ട് വിറച്ച് മുന്നണികൾ; ജയിച്ചാലും തോറ്റാലും നിർണായകം, ആകാംഷയോടെ നേതാക്കൾ
ആത്മവിശ്വാസത്തിൽ ബിജെപി
300ൽ അധികം സീറ്റുകൾ നേടി എൻഡിഎ വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. സർക്കാർ രൂപകരണ ചർച്ചകൾക്കായി സഖ്യ കക്ഷികളുടെ യോഗം വിളിച്ചിരുന്നു അമിത് ഷാ, എൻഡിഎയുടെ പ്രമുഖ നേതാക്കളെല്ലാം അമിത് ഷായുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുകയും എൻഡിഎയുടെ ഐക്യം ഊട്ടിയുറപ്പിക്കുകയും ചെയ്തു.
അമിത് ഷായ്ക്ക് മന്ത്രിസ്ഥാനം
സർക്കാർ രൂപികരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞതയായാണ് റിപ്പോർട്ട്. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും ഇത്തവണ കേന്ദ്ര മന്ത്രിസഭയിൽ ഉണ്ടായേക്കുമെന്നാണ് വിവരം. ബിജെപി ആസ്ഥാനതത് തിരക്കിട്ട ചർച്ചകളാണ് നടക്കുന്നത്.
പ്രതിരോധ മന്ത്രി സ്ഥാനം
പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും കേന്ദ്ര മന്ത്രിപദത്തിലേക്കെത്തുകയാണെങ്കിൽ സുപ്രധാനമായ മന്ത്രിസ്ഥാനം തന്നെയാകും അമിത് ഷായ്ക്ക് ലഭിക്കുന്ന. കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനമോ കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനമോ അമിത് ഷായ്ക്ക് ലഭിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിലെ ആഭ്യന്തര മന്ത്രിയായ രാജ്നാഥ് സിംഗ് വിജയം ഉറപ്പിച്ചിരിക്കുന്നതിനാൽ ആഭ്യന്തര മന്ത്രിസ്ഥാനം രാജ്നാഥ് സിംഗിനെ തന്നെ ലഭിക്കാനാണ് സാധ്യത. ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം അമിത് ഷായ്ക്ക് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
പാർട്ടി നേതൃത്വത്തിലേക്ക്
അമിത് ഷാ കേന്ദ്രമന്ത്രിയായാലും അഞ്ച് വർഷം മന്ത്രിസ്ഥാനത്ത് തുടരില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2024ലാണ് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുമ്പായി അമിത് ഷാ പാർട്ടി അധ്യക്ഷ പദവിയിലേക്ക് തിരിച്ചെത്തിയേക്കും. ബിജെപി അധികാരത്തിൽ എത്തിയാലും ചുരുങ്ങിയ കാലയളവിൽ മാത്രമെ അമിത് ഷാ കേന്ദ്രമന്ത്രി പദവിയിൽ തുടരുകയുള്ളുവെന്നാണ് റിപ്പോർട്ടുകൾ.
അവസരം നഷ്ടമാകും
ഇക്കുറി ബിജെപി സർക്കാർ ഉണ്ടാക്കിയാൽ നിലവിലെ പല മന്ത്രിമാർക്കും അവസരം നഷ്ടമാകുമെന്നും സൂചനയുണ്ട്. പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകിയേക്കും. അമിത് ഷാ കേന്ദ്രമന്ത്രിയായാൽ പാർട്ടി അധ്യക്ഷന്റെ കസേരയിലേക്ക് ആരെത്തുമെന്നുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു.
കേവലം ഭൂരിപക്ഷം കടക്കാൻ
ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടക്കില്ലെന്നാണ് സൂചനകൾ. അങ്ങനെയെങ്കിൽ സഖ്യ കക്ഷികൾക്ക് സർക്കാരിൽ സ്വാധീനം വർദ്ധിക്കും. കേന്ദ്രമന്ത്രിസ്ഥാനം ആവശ്യപ്പെട്ട് കൂടുതൽ പേർ രംഗത്ത് എത്തിയേക്കാം. ഒറ്റയ്ക്ക് കേവലം ഭൂരിപക്ഷം കടന്നില്ലെങ്കിൽ സഖ്യകക്ഷികൾക്ക് കൂടുതൽ വിലപേശലുകൾ നടത്താം. 2014ൽ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നതോടെ എൻഡിഎയിലെ സഖ്യകക്ഷികൾക്ക് ആവശ്യമായ പരിഗണന നൽകാൻ ബിജെപി നേതൃത്വത്തിന് മടിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.
രണ്ടാം മോദി സർക്കാരിനായി
അതേ സമയം രണ്ടാം മോദി സർക്കാരിന്റെ രൂപരേഖയായി കണക്കാക്കേണ്ട പ്രമേയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും ഒപ്പുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ദേശീയ സുരക്ഷ, ദേശീയത, വികസനം എന്നീ വിഷയങ്ങളെ മുൻനിർത്തിയാണ് രൂപരേഖ. അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങളോടൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ കുറിച്ചും പ്രമേയത്തിൽ വ്യക്തമാക്കുന്നുണ്ടെന്നാണ് സൂചന.
കോൺഗ്രസിന് ആശങ്ക
കോൺഗ്രസിന്റെ സീറ്റ് നേട്ടം 75ലും താഴെപ്പോയാൽ കോൺഗ്രസിന്റെ നില പരുങ്ങലിലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം കർണാടകയിലും മധ്യപ്രദേശിലും സർക്കാർ താഴെ വീഴാതെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസിന് മുമ്പിലുള്ള വെല്ലുവിളി. എക്സിറ്റ് പോൾ ഫലങ്ങളുടെ പിൻബലത്തിൽ സർക്കാരിനെ വെല്ലുവിളിച്ച് ബിജെപി രംഗത്ത് എത്തിയിട്ടുണ്ട്. നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുന്ന ദിവസം തന്നെ കർണാടകയിലും മധ്യപ്രേദശിലും ബിജെപി സർക്കാർ അധികാരത്തിൽ എത്തുമെന്നാണ് വെല്ലുവിളി.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ