ബിജെപിയെ ഞെട്ടിച്ച് അരുൺ ജെയ്റ്റ്ലി, ഈ തിരഞ്ഞെടുപ്പിൽ 2014 ആവർത്തിക്കില്ലെന്ന് കേന്ദ്രമന്ത്രി
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും എന്നത് പ്രവചാനീതമാണ്. കോണ്‍ഗ്രസിനോ ബിജെപിക്കോ ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്നത് ഏറെക്കുറെ ഉറപ്പാണ്. യുപിഎയ്‌ക്കോ എന്‍ഡിഎയ്‌ക്കോ അധികാരത്തിലേറണമെങ്കില്‍ ചെറുപാര്‍ട്ടികളുടെ സഹായം വേണ്ടി വരും.
ബിജെപി തനിച്ച് ഭൂരിപക്ഷം നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം. എന്നാല്‍ തനിച്ച് ഭൂരിപക്ഷം നേടാന്‍ ബിജെപിക്കാവില്ല എന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവും പിന്നാലെ ശിവസേനയും അഭിപ്രായപ്പെട്ടത്. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്.
ഭൂരിപക്ഷം കിട്ടില്ല
കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ വേണ്ട ഭൂരിപക്ഷം ഇത്തവണ ബിജെപിക്ക് കിട്ടിയേക്കില്ല എന്നാണ് പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുകയും ചെയ്തു. ഭൂരിപക്ഷം കിട്ടുമെന്ന് അമിത് ഷാ അടക്കം അവകാശപ്പെടുമ്പോഴാണ് നേതാവിന്റെ ഈ പരാമര്‍ശം.
സഖ്യകക്ഷികളുടെ സഹായം
സര്‍ക്കാരുണ്ടാക്കണമെങ്കില്‍ സഖ്യകക്ഷികളുടെ സഹായം വേണ്ടി വരുമെന്നും രാം മാധവ് പറയുകയുണ്ടായി. ബിജെപിക്ക് മാത്രമായി 271 സീറ്റ് കിട്ടിയാല്‍ നല്ലതാണ്. ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം കിട്ടില്ലെങ്കിലും എന്‍ഡിഎയ്ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടാവുമെന്നും രാം മാധവ് പറയുകയുണ്ടായി.
ഏറ്റുപിടിച്ച് ശിവസേന
പിന്നാലെ രാം മാധവിന്റെ പ്രസ്താവന ഏറ്റ് പിടിച്ച് എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും രംഗത്ത് എത്തി. സഖ്യകക്ഷികളുടെ സഹായം കൂടാതെ ബിജെപിക്ക് ഇത്തവണ ലോക്‌സഭയില്‍ ഭൂരിപക്ഷം തികയ്ക്കാന്‍ സാധിക്കില്ല എന്നാണ് ശിവസേനയുടെ നേതാവായ സഞ്ജയ് റാവുത്ത് അഭിപ്രായപ്പെട്ടത്.
ഭൂരിപക്ഷമുണ്ടാകുമെന്ന് നേതൃത്വം
ഇതുവരെ പുറത്ത് വന്നിട്ടുളള മിക്ക അഭിപ്രായ സര്‍വ്വേകളും ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കില്ല എന്ന് തന്നെയാണ് പ്രവചിച്ചിരിക്കുന്നത്. പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം ഉണ്ടാക്കും എന്ന് നേതൃത്വം അവകാശപ്പെടുമ്പോഴാണ് ഇത്തവണ ബിജെപിക്ക് സീറ്റിന്റെ എണ്ണത്തിന്റെ കാര്യത്തില്‍ 2014 ആവര്‍ത്തിക്കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തുറന്ന് പറഞ്ഞിരിക്കുന്നത്.
ജെയ്റ്റ്ലിയുടെ പ്രതികരണം
ബിജെപിക്ക് ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ സാധിക്കൂ എന്ന് അരുണ്‍ ജെയ്റ്റ്‌ലി സൂചിപ്പിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ദില്ലിയില്‍ വിവിധ ക്രൈസ്തവ സഭാ നേതാക്കളുമായി മന്ത്രി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രതികരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രൈസ്തവ നേതാക്കളുമായി കൂടിക്കാഴ്ച
മന്ത്രിയുടെ ക്ഷണ പ്രകാരമാണ് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. 2014 ആവര്‍ത്തിക്കാന്‍ ബിജെപിക്ക് ഇത്തവണ സാധിച്ചില്ലെങ്കില്‍ കൂടി മറ്റ് രാഷ്ട്രീയ കക്ഷികളുടെ സഹായത്തോടെ കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കാവും എന്നും അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ചയില്‍ അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
ബിജെപി ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ന്യൂനപക്ഷങ്ങളുമായുളള ചെറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് കൊണ്ട് മുന്നോട്ട് പോകേണ്ടതുണ്ട് എന്നും അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പഞ്ചാബില്‍ ഈ വരുന്ന 19നും ദില്ലിയില്‍ 12നും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിന്റെ മുന്നോടിയായാണ് ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വെച്ച് കൊണ്ടുളള ഈ കൂടിക്കാഴ്ച.
ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!
സംഘിപ്പട്ടം എന്ന ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കാൻ നോക്കണ്ടാ.. മറുപടിയുമായി സിആർ നീലകണ്ഠൻ