യുപിയില്‍ ബിജെപിയുടെ 25 എംപിമാര്‍ക്ക് സീറ്റുണ്ടാവില്ല..... 3 കടമ്പ കടന്നാല്‍ സ്ഥാനാര്‍ത്ഥിയാവാം!!
ദില്ലി: ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപനത്തില്‍ ബിജെപി കടുത്ത നിലപാടുകള്‍ എടുക്കുന്നു. സിറ്റിംഗ് എംപിമാരെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടാണ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. യുപിയില്‍ മോദി മത്സരിക്കുന്ന സാഹചര്യം മുതലെടുക്കാന്‍ സാധ്യതയുള്ള നേതാക്കളെയാണ് തിരഞ്ഞെടുക്കുന്നത്.
അതേസമയം പുതുമുഖങ്ങള്‍ക്ക് അത്ര എളുപ്പത്തില്‍ സീറ്റ് നല്‍കില്ലെന്ന സൂചനയാണ് ബിജെപി നല്‍കുന്നത്. ഇവര്‍ക്കും കടമ്പകള്‍ കടന്നാല്‍ മാത്രമേ സീറ്റുണ്ടാവൂ. ചില എംപിമാരെ മണ്ഡലം മാറ്റി മത്സരിപ്പിക്കാനുള്ള ഒരുക്കവും നടക്കുന്നുണ്ട്. പക്ഷേ യുപിയില്‍ ഇത്തരം പരീക്ഷണങ്ങള്‍ വേണ്ടെന്നുൂം നിര്‍ദേശമുണ്ട്. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ ശക്തരായത് കൊണ്ടാണ് നിര്‍ദേശം.
യുപിയിലെ പോളിസി
യുപിയില്‍ 71 സീറ്റുകള്‍ 2014ലെ മോദി തരംഗത്തില്‍ ബിജെപി നേടിയിരുന്നു. ഇത്തവണ അത് പകുതിയായി കുറയുമെന്ന് സര്‍വേകളില്ലെല്ലാം പ്രവചനമുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെ ഇറക്കി മത്സരം അനുകൂലമാക്കാനാണ് ബിജപിയുടെ ശ്രമം. അതിനായി നിലവിലുള്ളവരെ ഒഴിവാക്കിയും പുതിയ സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നുമാണ് ബിജെപി പരീക്ഷണം നടത്തുന്നത്. 50 സീറ്റില്‍ കുറയാതെ നേടണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം.
സിറ്റിംഗ് എംപിമാര്‍ക്ക് സീറ്റില്ല
യുപിയിലാണ് ബിജെപിക്ക് ഏറ്റവുമധികം സീറ്റിംഗ് എംപിമാരുള്ളത്. ഇവരില്‍ പലര്‍ക്കും സീറ്റ് ഉണ്ടാവില്ലെന്നാണ് വ്യക്തമാകുന്നത്. പലരുടെ പ്രകടനം ശരാശരിയിലും താഴെയാണ്. 25 എംപിമാരെയാണ് ബിജെപി ഒഴിവാക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും നിര്‍ദേശപ്രകാരമുള്ള നേതാക്കളൊന്നും ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിക്കില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
മൂന്ന് ഘടകങ്ങള്‍
മൂന്ന് ഘടകങ്ങള്‍ പരിശോധിച്ചാണ് ബിജെപി യുപിയില്‍ നേതാക്കള്‍ക്ക് സീറ്റ് നല്‍കുന്നത്. പ്രധാനമായും ജയസാധ്യതയാണ് പരിശോധിക്കുന്നത്. നിലവില്‍ എംപിമാരെ അതേപോലെ നിലനിര്‍ത്തിയാല്‍ ബിജെപി പത്ത് സീറ്റ് കൂടുതല്‍ നേടില്ലെന്നാണ് പാര്‍ട്ടിയുടെ ഇന്റേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. എംപിമാരുടെ പ്രകടനം, പ്രതിച്ഛായ എന്നിവയും സീറ്റ് നല്‍കാനായി പരിഗണിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്കും ഇതേ ഘടകങ്ങളാണ് മാനദണ്ഡമായി ഉള്ളത്.
മോദി ആപ്പ് പണി തന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോദി ആപ്പാണ് പ്രധാന നേതാക്കള്‍ക്കെല്ലാം പാരയായിരിക്കുന്നത്. പല നേതാക്കളെ കുറിച്ചും കിട്ടിയ വിവരങ്ങള്‍ ബിജെപിയെ ഞെട്ടിക്കുന്നതായിരുന്നു. മണ്ഡലത്തിലേക്ക് തിരിഞ്ഞ് നോക്കാത്ത നേതാക്കളുണ്ടെന്നായിരുന്നു വിമര്‍ശനം. സര്‍വേ, സോഷ്യല്‍ മീഡിയ എന്നിവയിലും ഈ നേതാക്കള്‍ മോശം പ്രതിച്ഛായയാണ് ഉള്ളത്. ഇവര്‍ ഗ്രാമസഭകളില്‍ പോലും പങ്കെടുക്കാറില്ലെന്നാണ് റിപ്പോര്‍ട്ട്.
അമിത് ഷായുടെ നിര്‍ദേശം
അമിത് ഷായുടെ കര്‍ശന നിര്‍ദേശവും ഇക്കാര്യത്തില്‍ ലഭിച്ചിട്ടുണ്ട്. എത്ര വലിയ നേതാവായാലും മോശക്കാരാണെങ്കില്‍ സീറ്റ് നല്‍കേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ അഞ്ച് വര്‍ഷം വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ക്കും സീറ്റ് നല്‍കില്ല. അതേസമയം പൊതുമധ്യത്തില്‍ ബിജെപിക്ക് നല്ല ഇമേജ് ഉള്ളത് കാരണം നേതാക്കളെ മാറ്റുന്നത് വിമത ഭീഷണി ഉണ്ടാക്കില്ലെന്നാണ് അമിത് ഷായുടെ വിലയിരുത്തല്‍. യുപിയില്‍ മണ്ഡലം മാറ്റി പരീക്ഷിക്കലും ഉണ്ടാവില്ല.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ 56 പാര്‍ട്ടികള്‍.... യുപിഎയ്ക്ക് പകരം യുപിജിഎ!!