ഉത്തർപ്രദേശിൽ ബിജെപി തകർന്നടിയും; 29 സീറ്റുകളിലേക്കൊതുങ്ങുമെന്ന് സർവ്വേ ഫലം
ദില്ലി: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ വൻ മുന്നേറ്റം ഇത്തവണ ഉണ്ടായേക്കില്ലെന്ന് തന്നെയാണ് പ്രവചനങ്ങൾ. പൊതു ശത്രുവിനെ നേരിടാൻ ബദ്ധവൈരികളായവർ പോലും ഒന്നാകുന്നത് ബിജെപിക്ക് ഉയർത്തുന്ന വെല്ലുവിളി ചെറുതല്ല. ഉത്തർ പ്രദേശിലെ എസ്പി-ബിഎസ്പി സഖ്യം ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടിയിരിക്കുകയാണ്. സഖ്യം എങ്ങനെ ബാധിക്കുമെന്ന് അറിയാൻ ബിജെപി സ്വന്തം നിലയ്ക്ക് അന്വേഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു.
എൺപത് സീറ്റുകളുള്ള ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ് ഫലമാണ് 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും നിർണായകമാകുന്നത്. എസ്പിയും ബിഎസ്പിയും കൈകോർത്തതോടെ നിലവിലുള്ള സീറ്റുകളിൽ പകുതി പോലും ലഭിക്കില്ലെന്നാണ് ഇന്ത്യാ ടിവി- സിഎൻഎക്സ് അഭിപ്രായ സർവ്വേ പ്രവചിക്കുന്നത്.

നെഞ്ചിടിപ്പ് കൂട്ടി എസ്പി-ബിഎസ്പി സഖ്യം
25 വർഷം നീണ്ടു നിന്ന ശത്രുത 25 മിനിറ്റുള്ള കൂടിക്കാഴ്ച കൊണ്ട് അവസാനിച്ചുവെന്നാണ് സഖ്യം രൂപീകരണത്തെക്കുറിച്ച് അഖിലേഷ് യാദവ് പ്രതികരിച്ചത്. 80 മണ്ഡലങ്ങളിൽ 38 സീറ്റുകളിൽ വീതം എസ്പിയും ബിഎസ്പിയും മത്സരിക്കും. ഇത്തവണ ഉത്തർപ്രദേശിൽ ബിജെപി നിലംതൊടില്ലെന്നാണ് ഇരു നേതാക്കളും അവകാശപ്പെടുന്നത്.

കോൺഗ്രസ് പുറത്ത്
എസ്പിക്കും ബിഎസ്പിക്കുമൊപ്പം ചേരാനുള്ള കോൺഗ്രസ് നീക്കങ്ങളെ തള്ളിക്കളഞ്ഞാണ് സഖ്യ രൂപികരണം. കോൺഗ്രസിനെ പടിക്ക് പുറത്ത് നിർത്തിയെങ്കിലും അമേഠിയിലും റായ്ബറേലിയും സഖ്യം സ്ഥാനാർത്ഥികളെ നിർത്തില്ല. ഉത്തർപ്രദേശിലെ 80 സീറ്റുകളിലും മത്സരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. മികച്ച പ്രകടനം അല്ല എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനം ഉത്തർപ്രദേശിൽ കാഴ്ച വയ്ക്കുമെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അവകാശപ്പെടുന്നത്.

ബിജെപിക്ക് തിരിച്ചടി
ബിജെപി അമിതാത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഉത്തർപ്രദേശിൽ തകർന്നടിയുമെന്നാണ് ഇന്ത്യാ ടിവി- സിഎൻഎക്സ് സർവ്വേ ഫലം സൂചിപ്പിക്കുന്നത്. എസ്പി-ബിഎസ്പി സഖ്യം ബിജെപിക്ക് കനത്ത തിരിച്ചടി നൽകുമെന്ന് സർവ്വേ പ്രവചിക്കുന്നു.

2014ലെ സീറ്റു നില
2014 ലോക്സാ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ എൻഡിഎ സഖ്യത്തിന് 73 സീറ്റുകളാണ് ഉത്തർപ്രദേശിൽ ലഭിച്ചത്. എസ്പിക്ക് അഞ്ചും കോൺഗ്രസിന് രണ്ടും സീറ്റുകൾ വീതം ലഭിച്ചു. ബിഎസ്പിയാകട്ടെ മത്സരിച്ച എല്ലാ സീറ്റുകളിലും പരാജയപ്പെട്ടു.

പകുതി സീറ്റുകൾ പോലും
എസ്പിയും- ബിഎസ്പിയും സഖ്യത്തിലായ പശ്ചാത്തലത്തിൽ ബിജെപിക്ക് ഇത്തവണ കഴിഞ്ഞ തവണ നേടിയതിന്റെ പകുതി സീറ്റുകൾ പോലും ലഭിക്കില്ലെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ബിജെപിക്ക് 44 സീറ്റുകളെങ്കിലും നഷ്ടപ്പെടും. ബിജെപിയുടെ വിജയം കേവലം 29 സീറ്റുകളിലേക്ക് ഒതുങ്ങുമെന്നാണ് പ്രവചനം.

സഖ്യത്തിന് മുന്നേറ്റം
എസ്പി-ബിഎസ്പി സഖ്യം വൻ മുന്നേറ്റം നടത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 49 സീറ്റുകളിൽ സഖ്യം വിജയിക്കുമെന്നാണ് സർവ്വേ പറയുന്നത്. ഉത്തർപ്രദേശിലെ നാല് മേഖലകളിലും സഖ്യം മുന്നേറ്റം നടത്തുകയും ബിജെപി പ്രതീക്ഷകൾക്ക് മങ്ങലേൽക്കുകയും ചെയ്യും.

മേഖല തിരിച്ച് പ്രവചനം
32 ലോക്സഭാ സീറ്റുകളുള്ള പൂർവാഞ്ചൽ മേഖലയിൽ സഖ്യത്തിന് മുമ്പ് 16 സീറ്റുകളിൽ ബിജെപിക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ സഖ്യ രൂപികരണത്തിന് ശേഷം ഇത് 13ആയി ചുരുങ്ങി. നാലു സീറ്റുകളുള്ള ബുധേൽഖണ്ഡ് മേഖലയിൽ ഒന്നിൽ പോലും ബിജെപിക്ക് സാധ്യതയില്ലെന്നാണ് പ്രവചനം.

സാധ്യത മങ്ങുന്നു
ആവാദിൽ 7 സീറ്റുകളിൽ ബിജെപിക്കുണ്ടായിരുന്ന സാധ്യത സഖ്യത്തിന് ശേഷം മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി. പടിഞ്ഞാറൻ മേഖലയിൽ 16 സീറ്റുകളിൽ ബിജെപിക്ക് വിജയ സാധ്യത ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴത് 12 സീറ്റുകളിലേക്ക് ചുരുങ്ങിയെന്നാണ് സർവ്വേ പ്രവചിക്കുന്നത്.

ചോദ്യമെറിഞ്ഞ് മോദി
എൻഡിഎയ്ക്കെതിരെ രൂപപ്പെടുന്ന സഖ്യങ്ങളെ ബിജെപി ഭയപ്പെടുന്നുണ്ടെന്നാണ് സർക്കാരിനെ വിലയിരുത്താനായി ബിജെപി നടത്തുന്ന നമോ ആപ്പ് സർവ്വേയിലെ ചോദ്യം വ്യക്തമാക്കുന്നത്. മഹാസഖ്യം നിങ്ങളുടെ മണ്ഡലത്തിൽ എന്തങ്കിലും ചലനങ്ങളുണ്ടാക്കുമെന്ന് കരുതുന്നുണ്ടോയെന്നായിരുന്നു ഒരു ചോദ്യം. 12 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയാണ് പ്രവർത്തകർക്കായി ബിജെപി പുറത്തിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications