ബിജെപിയുടെ രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നു; ഓരോ സംസ്ഥാനങ്ങളിലും എത്ര സീറ്റുകള്‍... യുപിയില്‍ വന്‍ നഷ്ടം
Recommended Video
ദില്ലി: ബിജെപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എത്ര സീറ്റ് കിട്ടും. കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തുമോ? രാഹുല്‍ ഗാന്ധി തരംഗം ദേശീയ തലത്തില്‍ പ്രകടമാകുമോ? മോദി പ്രഭാവം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ? തുടങ്ങി ഒട്ടേറെ ചോദ്യങ്ങള്‍ക്കാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ മറുപടി ലഭിക്കുക.
എന്നാല്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും തൂക്കുസഭയാകും കേന്ദ്രത്തില്‍ നിലവില്‍ വരിക എന്നുമുള്ള പ്രവചനങ്ങളുമുണ്ട്. വോട്ടെടുപ്പിന്റെ ആദ്യരണ്ടു ഘട്ടങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപിക്ക് തിരഞ്ഞെടുപ്പ് ഗതിയെ കുറിച്ച് വ്യക്തമായ ധാരണയുണ്ട്. ഓരോ സംസ്ഥാനങ്ങളിലെയും ജയസാധ്യതകള്‍ സംബന്ധിച്ച് ബിജെപി റിപ്പോര്‍ട്ട് തയ്യാറാക്കി. ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു....
ബിജെപി തയ്യാറാക്കിയ റിപ്പോര്‍ട്ട്
ആദ്യ രണ്ടുഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടന്നത് 185 മണ്ഡലങ്ങളിലാണ്. മൊത്തം ഏഴുഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. ഏപ്രില്‍ 23ന് മൂന്നാംഘട്ടം നടക്കുന്നു. ഈ സാഹചര്യത്തിലാണ് ആദ്യരണ്ടു ഘട്ടങ്ങളില്‍ ബിജെപി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തായത്.
മാന്യമായ സീറ്റുകള്‍
മൂന്നാംഘട്ട വോട്ടെടുപ്പിലാണ് കൂടുതല്‍ മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലെത്തുന്നത്. കേരളവും ഗുജറാത്തുമെല്ലാം വോട്ട് രേഖപ്പെടുത്തുന്നത് ഇന്നാണ്. എന്നാല്‍ ആദ്യരണ്ടുഘട്ടത്തില്‍ തങ്ങള്‍ മാന്യമായ സീറ്റുകള്‍ കിട്ടുമെന്നാണ് ബിജെപി വിലയിരുത്തല്‍.
11 സീറ്റ് ലഭിക്കും
ആദ്യരണ്ടു ഘട്ടത്തില്‍ മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നാണ് ബിജെപി റിപ്പോര്‍ട്ടിലുള്ളതെന്ന് ടൈംസ് നൗ വാര്‍ത്തയില്‍ പറയുന്നു. ഉത്തര്‍ പ്രദേശിലെ 16 സീറ്റുകളിലേക്ക് വോട്ടെടുപ്പ് കഴിഞ്ഞു. ഇതില്‍ 11 സീറ്റ് ലഭിക്കുമെന്നാണ് ബിജെപി കരുതുന്നത്.
2014ല്‍ കൂടുതല്‍ സീറ്റ്
ഉത്തര്‍ പ്രദേശില്‍ 80 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ 71 സീറ്റുള്‍പ്പെടെ എന്‍ഡിഎക്ക് 73 സീറ്റ് ലഭിച്ചിരുന്നു. എന്നാല്‍ 16 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടന്നപ്പോള്‍ തന്നെ ബിജെപിക്ക് അഞ്ച് സീറ്റ് നഷ്ടമാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.
നഷ്ടപ്പെടുമെന്ന് ഭയം
കൈരാനയിലും ബാഗ്പത്തിലും ബിജെപി ഇത്തവണ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നില്ല. 2014ല്‍ നേടിയ പോലുള്ള മികച്ച വിജയവും ബിജെപി പ്രതീക്ഷിക്കുന്നില്ല. എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്റെ സാന്നിധ്യം ബിജെപിക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മോദിയുടെ പ്രഭാവമുണ്ട്
ജാതി സമവാക്യങ്ങള്‍ മാറാന്‍ സാധ്യതയുണ്ട് എന്നാണ് ബിജെപിയുടെ ആശങ്ക. ദളിത്, യാദവ, ഒബിസി വോട്ടുകളില്‍ ഒരുഭാഗം പിടിക്കാന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മോദിയുടെ പ്രഭാവം യുപിയില്‍ ഇത്തവയും പ്രകടമാകുമെന്നാണ് ബിജെപി കരുതുന്നത്.
ഒഡീഷയിലെ വിലയിരുത്തല്‍
2016ന് ശേഷം ബിജെപി ശക്തമായ മുന്നേറ്റം നടത്തുന്ന സംസ്ഥാനമാണ് ഒഡീഷ. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് ഇവിടെ നിന്ന് കിട്ടുമെന്നാണ് പാര്‍ട്ടി കരുതുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാംസ്ഥാനത്തേക്ക് മുന്നേറിയിരുന്നു.
രണ്ടുതിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച്
ഒഡീഷയില്‍ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ചാണ് നടക്കുന്നത്. നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്ന ബിജെഡിക്ക് കനത്ത വെല്ലുവിളി ഒഡീഷയില്‍ ബിജെപിയാണ്. നേരത്തെ രണ്ടാംസ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
തമിഴ്‌നാട്ടില്‍ 15 സീറ്റ്
തമിഴ്‌നാട്ടില്‍ നിന്ന് ബിജെപി ഉള്‍പ്പെടുന്ന സഖ്യത്തിന് 15 സീറ്റ് കിട്ടുമെന്നാണ് ബിജെപി കരുതുന്നത്. നേരത്തെ 30 സീറ്റിലധികം ഡിഎംകെ സഖ്യം പിടിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഏറ്റവും ഒടുവില്‍ പണം നല്‍കി വോട്ട് പിടിച്ചുവെന്ന വിവരം പുറത്തായത് അണ്ണാഡിഎംകെ സഖ്യത്തിന് നേട്ടമായി എന്ന് ബിജെപി റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടകയില്‍ എട്ട് സീറ്റ്
കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലേക്കാണ് ആദ്യ രണ്ടുഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇതില്‍ എട്ട് സീറ്റ് ബിജെപി പിടിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിനും ജെഡിഎസ്സിനുമിടയില്‍ നിലനില്‍ക്കുന്ന ഭിന്നത തങ്ങള്‍ക്ക് അനുകൂലമാകുമെന്നും ബിജെപി കരുുതുന്നു.
ബംഗാളില്‍ നിന്നു ബിജെപിക്ക് ശുഭപ്രതീക്ഷ
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഏഴ് ഘട്ടങ്ങളിലും ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക ആക്രമണം നടത്തുന്നുവെന്ന പ്രചാരണം തങ്ങള്‍ക്ക് അനുകൂലമായി തീരുമെന്നാണ് ബിജെപിയുടെ കരുതല്‍. കൂടുതല്‍ സീറ്റ് ബംഗാളില്‍ നിന്ന് ലഭിക്കാനിടയുണ്ടെന്നും ബിജെപി കണക്കുകൂട്ടുന്നു.
ശ്രീലങ്കയില്‍ ചോരപ്പുഴ ഒഴുക്കിയ തൗഹീദ് ജമാഅത്ത്; സംഘടനയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കേരളം ഇടത്തോട്ടോ വലത്തോട്ടോ.. ഇന്നറിയാം കാര്യങ്ങൾ... 20 മണ്ഡലങ്ങളുടെയും അവസാനവട്ട വിശകലനം വായിക്കൂ!!